Friday, December 17, 2010

ഒരു പൈങ്കിളിപ്പാട്ട്

എൻ കരൾക്കൂട്ടിൽ വിരുന്നു വന്ന
പൈങ്കിളീ ഇന്നു നീ എങ്ങിരിപ്പൂ
എന്നോടൊരു വാക്കു ചൊന്നിടാതെ
എങ്ങു പറന്നു പോ,യോമനേ നീ.....

പുത്തൻ കളിത്തോഴ,നൊത്തു നീയീ-
സ്വഛമാം വാനിലൂ,ടെന്നുമെന്നും
മുട്ടിയുരുമ്മി,പ്പറന്നിടുമ്പോൾ
എത്തുമോ,യെന്നൊർമ്മ നിന്റെയുള്ളിൽ...

നീലത്തടാകത്തി,നക്കരെയാ
നെല്ലി മരത്തിലെ,ച്ചില്ലയൊന്നിൽ
തങ്കനൂൽ പാകി നാം തീർത്തു വച്ച
സങ്കല്പ പൻ ജരം നീ മറന്നോ...

പോവുകയാണു ഞാ,നീനിമിഷം
നാ,മന്നിരുന്നൊരാ നെല്ലിയിന്മേൽ
അന്നുനാം നിർമ്മിച്ച കൂടിന്നുമാ
ചില്ലയിൽ ജീർണിച്ചിരിപ്പതുണ്ടാം

പൊട്ടിത്തകർന്നൊരെൻ സ്വപ്നങ്ങളെ
കെട്ടിപ്പിടിച്ചുകൊ,ണ്ടേകനായി
നഷ്ട സ്വർഗങ്ങൾ തൻ പാട്ടു പാടാൻ
ഒട്ടു നാ,ളക്കൂട്ടിൽ ഞാനിരിക്കും

പുത്തൻ കളിത്തൊഴനൊത്തു നീയാ-
വൃക്ഷത്തിലെങ്ങാൻ വിരുന്നു വന്നാൽ
പൊട്ടിയ തന്ത്രിയിൽ ഞാ,നുണർത്തും
പാട്ടിന്നപസ്രുതി കേട്ടുറക്കെ
വിണ്ടൊരെൻ ഹൃത്തിലേക്കായിരം കൂ-
രമ്പുകൾ നിർദ്ദയം എയ്തിടുമ്പോൽ-
പൊട്ടിച്ചിരിച്ചു നിൻ തോഴനോടൊ-
ത്താച്ചില്ല വിട്ടു പറന്നിടല്ലേ.....

   -0-
ടി.യു.അശോകൻ

Wednesday, December 15, 2010

വീണ്ടും

വിടരാൻ മടിച്ചോരു
മുകുളം കണക്കെന്റെ
ഹ്രുദയപ്പൂന്തോപ്പിലെ
ചെടിയിൽ പിറന്ന നീ..

മലരായ്‌ മനസ്സിന്റെ
സുവർണാങ്കണമാകെ
മണമേകിടുംദിനം
കാത്തു ഞാൻ കഴിഞ്ഞതും,

കുളിരും കൊണ്ടീവഴി-
യൊഴുകിപ്പാട്ടും പാടി
യകലും പുഴയുടെ-
യരുകിൽ ത്തണലിൽ നിൻ
നറു പുഞ്ചിരി പ്രഭ
വിരിയും മുഖാംബുജം
തഴുകും മനസ്സുമായ്‌-
തനിയേ,യിരുന്നതും,

ഒരുനാ,ളന്തിത്തിരി
കൊളുത്താൻ സർപ്പക്കാവി-
ന്നിരുളിൻ നടുവിലേ-
ക്കടിവെ,ച്ചണഞ്ഞ നിൻ
ചൊടിയിൽ നിന്നിത്തിരി
മധുരം പിന്നിൽ ക്കൂടി
മുറുകെപ്പുണർ ന്നു ഞാൻ
നുകരാൻ മുതിർന്നതും,

എരിയും തിരി നാളം
നിൻ കരം വിറയാർന്നി-
ട്ടുതിരും ചിതൽ പ്പുറ്റിൽ
വീണുട,നണഞ്ഞപ്പോൾ
നിറയും ഭയത്തിനാൽ
പാപമാണെന്നോതിയെൻ
മാറിലെച്ചൂടിൽ നിന്നും
വേർപെട്ടു മറഞ്ഞതും,

നീരവ,നീലാകാശ-
ത്താഴെ,യീപ്പുഴയോര-
ത്തേറെ വർഷത്തിൻ ശേഷ-
മിന്നു ഞാൻ വന്നീടവേ...
കാലമാം ചിതൽ തിന്ന-
മനസ്സിൻ വെള്ളിത്തിര-
മേലൊരു ചലച്ചിത്രം
പോലെവ,ന്നെത്തീ വീണ്ടും.....

           -0-

ടി.യു.അശോകൻ

Wednesday, November 10, 2010

കുട്ടിയും കുരുവിയും

നനുത്ത തൂവലു കൊരുത്ത ചിറകുകൾ
വിരുത്തി,യെന്നുടെ പൂന്തോപ്പിൽ
നിരന്ന പുലരി,ക്കതിരിന്നൊപ്പം
പറന്നു വന്നൊരു തേൻ കുരുവീ...

വിടർന്ന പൂവിൻ മുന്നിൽ പൊങ്ങി-
പ്പറന്നു നിന്നൊരു നേരം ഞാൻ
തൊടുത്തു വിട്ടൊരു കവണിക്കല്ലേ-
റ്റുതിർന്ന പൂവിൻ ശയ്യയിൽ നീ
പിടഞ്ഞു വീണതു കാണുമ്പോ,ളെൻ
കുരുന്നു ഹൃദയം തേങ്ങുന്നു..

നിനക്കു കൂടും കൂട്ടിനു കൂട്ടിൽ
ഇണക്കുരുവീം കാണില്ലേ...
വെളുത്ത മുട്ടക,ളിട്ടവ,ളവയുടെ
അടുത്തിരിക്കുകയാവില്ലേ..
അവൾ ക്കു തേനും തിനയും തേടി-
ത്തിരിച്ചതല്ലേ രാവിലെ നീ..
തിരിച്ചു പോകാൻ വയ്യാതിങ്ങനെ
മരച്ചുവട്ടിൽ പിടയുമ്പോൾ
ശ്രവിച്ചിടുന്നതു,മവളുടെ പ്രേമ-
ച്ചിലമ്പനങ്ങും സ്വനമല്ലേ..

അടുത്തു ചെന്നി,ട്ടവളുടെ ചുണ്ടിൽ
ഒരിറ്റു മധുരം നല്കാനായ്‌
ഒടിഞ്ഞ ചിറകുകൾ വീണ്ടും വീണ്ടും
കുടഞ്ഞു മുന്നോട്ടായുമ്പോൾ
കടുത്ത ദു:ഖം കടിച്ചമർത്തി
നിനക്കു മുന്നിലിരിക്കും ഞാൻ
പൊഴിച്ചിടുന്നൂ മിഴി നീർ,വേദന-
പകുത്തിടാനായ്‌,പ്പൊൻ കുരുവീ......

          --(---

ടി. യൂ. അശോകൻ




Tuesday, October 26, 2010

നിന്നെയും തേടി

ആയിരം സ്വപ്നങ്ങൾ
പൂവി,ട്ടുലഞ്ഞൊരെൻ
മാനസമിന്നു
വെറും മണല്ക്കാടു താൻ...

ശപ്ത ദു:ഖങ്ങൾതൻ
വേനലിൻ ചൂടിലാ
പുഷ്പങ്ങളൊക്കെയും
വാടിക്കരിഞ്ഞു പോയ്...

നഷ്ട സ്വർഗ്ഗങ്ങളെ
മാറാപ്പിലാക്കി ഞാ-
നിക്കൊടും ചൂടിൽ നിൻ
കാല്പ്പാടു തേടവേ...

വ്യർത്ഥ മോഹങ്ങൾ
മരീചികയായ് മുന്നിൽ
നൃത്തം ചവിട്ടി-
പ്പിടി തരാ,തോടുന്നു...

കാതങ്ങളൊത്തിരി
മുന്നിലുണ്ടിപ്പൊഴും
പാദം തളർന്നു ഞാൻ
വീഴുന്നതിൻ മുൻപ്

ഇത്തിരി സ്നേഹ,നീ-
രേകാ,നൊരു,മരു-
പ്പച്ചയാ,യെത്തുമോ
ഈ മരു ഭൂവിൽ നീ....

          --(---


ടി. യു. അശോകൻ