Saturday, December 24, 2011

വികല കല്പനാ വിഗ്രഹം മാത്രമായ്‌......

പ്രളയമായിരുന്നെങ്ങും അതിന്മീതെ
ചലനമില്ലാതെ കാലം കിടക്കവേ,
സ്ഥലമതൊക്കെയും ഒരുബിന്ദുവായതിൽ
വിലയമാർന്നന്ധകാരം ജ്വലിക്കവേ,
അണുവിലും അണു പോലും പ്രപഞ്ചത്തി-
ലുരുവമാകാതെ മൗനം മുഴങ്ങവേ,
സകല ചൈതന്യമുറയുന്ന പൊരുളിനെ
വിതറി നിസ്തന്ദ്രമുയരുന്ന നാദമായ്‌,
പ്രണവമായി നീ വന്നൂ;അനന്തര-
ത്തിരയിൽ ജീവിതം സംഗരം മാത്രമായ്‌.

ഭുവനചലനത്തി,നാധാരമായുള്ള
ഭ്രമണചക്രം തിരിച്ചു നീ നില്ക്കവേ,
അറിവു,കാര്യവും കാരണം തന്നേയും
പരമപൂരുഷൻ നീ തന്നെ;യെങ്കിലും
കൊതിയൊടന്നം ഭുജിക്കാൻ തുടങ്ങവേ
തെരുതെരെക്കല്ലു തടയുമ്പൊളെന്നപോൽ
തലപെരുക്കുന്നു ജീവിതം കൊണ്ടു നീ
തലമ,തായം കളിക്കുന്നതോർക്കവേ.....

പറയിപെറ്റുള്ള മക്കളായ്‌ ഞങ്ങളീ-
ധരയിലൊക്കെയും വ്യാപിച്ചുനിർദ്ദയം-
സഹജരെക്കൊ,ന്നലക്ഷ്യമായ്‌ പായവേ
സഹതപിക്കാതെ ശകുനിയായ്‌ നിന്നു നീ-
വെറുതെ ഞങ്ങളെ സംസാര സാഗര-
ത്തിരയിലമ്മാന,മാടിക്കളിക്കുന്നു.

കളിരസിച്ചങ്ങിരിക്കുന്ന നിന്നുടെ
ഇമയനക്കത്തി,ലായിരം ജന്മങ്ങൾ
ദുരിതജീവിത കർമ്മങ്ങളൊക്കെയും
ദ്രുതതരം തീർത്തു പിരിയുന്നതൃപ്തരായ്‌...

കുഴിയിലാണ്ടും കരിഞ്ഞും ഒഴുക്കറ്റ-
പുഴയിൽ പാതിവെ,ന്തഴുകിയും ഞങ്ങൾ തൻ
പ്രിയശരീരങ്ങൾ മറയുന്നു;ദേഹിയോ-
പുതിയ വേഷപ്പകർച്ചക്കു കോപ്പിടാൻ
പഴയകർമ്മ,പ്പഴന്തുണിക്കെട്ടുമായ്‌
ഗഗനവഴികളിൽ അലയു,ന്നമുക്തരായ്‌.....

സൗരയൂഥ പഥങ്ങളിൽ നക്ഷത്ര-
നിരകൾനിത്യം പ്രകാശവർഷങ്ങൾ ക്കു-
മകലെയകലേ,യ്ക്കകന്നിടും ധൂമില-
വഴിയിലൊറ്റക്കു നീ നടന്നീടവേ...
അവരസംതൃപ്ത ചിത്തർ നിൻ നെഞ്ചിലേ-
യ്ക്കനുദിനം ചോദ്യ ശരമൊന്നയച്ചിടും
നിനദമെന്നിലും നിറയുന്നു;നിയതിതൻ-
പൊരുളറിഞ്ഞനീ മറുവാക്കു ചൊല്ലുമോ...

നരകവാസമീ മണ്ണില്ക്കഴിക്കുമെൻ
ഹൃദയസ്പന്ദത്തൊടൊപ്പം തുടിക്കുമാ
പെരിയ സംശയം നിന്നോടു വീണ്ടുമീ-
വ്യഥിത സന്ധ്യയിൽ ചോദിച്ചിടട്ടെ ഞാൻ....

ഭുവനമാകെയും നിറയുന്ന നീ നിന്റെ
വചനകാരണം പറയാതമൂർത്തമായ്‌,
വികലകല്പനാ വിഗ്രഹം മാത്രമായ്‌,
മനുജ സന്ദിഗ്ദ്ധ നിമിഷാശ്രയത്തിന്റെ
മറവിൽ വാഴാതെ,മൂർത്തമാം തെളിവൊന്നു
നരനു നല്കാൻ മടിക്കുന്നതെന്തുനീ..........

-0-

ടി.യൂ.അശോകൻ

Friday, November 18, 2011

മുല്ലപ്പെരിയാർ...എന്തെങ്കിലും ഉടനടി ചെയ്യുക...

ഇടുക്കിയില്‍ ഇന്നു വെളുപ്പിനു രണ്ടു തവണ ഭൂചലനമുണ്ടായതും മുല്ലപ്പെരിയാര്‍ ഡാമിന്റെ വിള്ളലുകള്‍ വികസിച്ചതും ചോര്‍ച്ച വര്‍ദ്ധിച്ചതും ആരും അറിഞ്ഞില്ലേ.......

ഭൂലോകത്തുള്ള സകലതിനേക്കുറിച്ചും നിത്യേന ബ്ളോഗെഴുതുന്നവരാരും(ഒരു നിരക്ഷരനൊഴിച്ചു) ഈ വിഷയത്തില്‍ ഇതുവരെ ഒന്നും മിണ്ടിക്കണ്ടില്ല.....

അതോ ആശങ്കവേണ്ടെന്ന തിരുവെഴുത്തില്‍ വിശ്വസിച്ച്‌ എല്ലാവരും ഒട്ടകപ്പക്ഷികളായോ.....

ഒരു നെടുവീര്‍പ്പെങ്കിലും അയച്ച് അതിവിലക്ഷണമായ ഈ അനന്തമൗനത്തിനൊരറുതി വരുത്തിക്കൂടേ.......

എന്തെങ്കിലും സംഭവിച്ചാല്‍ ഒഴുകിയൊടുങ്ങുന്നതു മൂന്നു ജില്ലകളിലെ മുഴുവന്‍ ജനങ്ങളുമാണു......

-0-

Tuesday, October 25, 2011

പൂച്ച സന്യാസി

ഒരുനാള്‍പെരിയൊരു മാര്‍ജ്ജാരന്‍ തന്‍
പശിമാറ്റാനൊരു വഴികാണാതെ
കൊടിയനിരാശയി,ലുരുകും മനമോ-
ടുഴറിനടന്നൂ യമുനാതീരേ..

എലികളെനോക്കി പലമാളങ്ങള്‍
തെരുതെരെ വീരന്‍ മാന്തിക്കീറി
എലിയില്ലെന്നതുപോട്ടെ, കയ്യിന്‍-
ചെറുനഖമെല്ലാം ചോരയണിഞ്ഞു.

ഉള്ളിലുയര്‍ ന്നു വരുന്നവിശപ്പിന്‍
തള്ളലു തീര്‍ക്കാന്‍ വഴികാണാതെ
പുല്ലുകടിച്ചു വലഞ്ഞവനൊരുചെറു-
കല്ലിലിരുന്നു മയങ്ങും നേരം,
സങ്കടനദിയില്‍ നിന്നുകരേറാന്‍
ശങ്കരനരുളിയ വരമതുപോലെ
സമ്പ്രതിപുതിയൊരു ചിന്തയുദിച്ചൂ
സംഗതിയോര്‍ക്കേ പൂച്ചചിരിച്ചൂ...

ഏറിയമോദാല്‍ മൂരിനിവര്‍ ന്നും
ദ്വാപരനദിയില്‍ മുങ്ങിനിവര്‍ ന്നും
മേനിയിലാകെ കുറികളണിഞ്ഞും
കൂമ്പിയ മിഴിയാല്‍ എലിയെനിനച്ചും
യമുനാതീര,ത്തുള്ളരയാലിന്‍
തണലില്‍ പൂച്ച തപസ്സുതുടങ്ങി.

അര്‍ക്കന്‍ മെല്ലെത്താണു തുടങ്ങി
ഒപ്പം പൂച്ചതളര്‍ ന്നു തുടങ്ങി
ദുര്‍ഗ്ഗതി തീര്‍ക്കാന്‍ ചെയ്തൊരുപായം
അപ്പടി പാഴായെന്നു നിനയ്ക്കേ,
വിഢികള്‍ മൂഷിക,രൊന്നൊന്നായാ-
തസ്കര യതി തന്‍ മുന്നിലണഞ്ഞൂ.
തങ്ങള്‍ ക്കുള്ളൊരു സങ്കടമെല്ലാ-
മങ്ങറിയിച്ചവര്‍ താണുവണങ്ങി.

ചൊല്ലീ ഋഷിയും“സംസാരാംബുധി-
തന്നില്‍ പിടയും ഹതഭാഗ്യന്മാര്‍,
പാപം കൊടിയതുചെയ്തവര്‍, നിങ്ങള്‍
പരിഹാരത്തിനൊരുങ്ങുക വേഗം.
ഓരോമൂഷിക,നോരോനാളില്‍
പോരിക ഭജന നടത്താനായി.”

“കണ്ണിണകൊണ്ടു ഗ്രഹിക്കും ലോകം
നിര്‍ണ്ണയമെന്നു നിനയ്ക്കുകമൂലം
വന്നുപെടുന്ന ദുരന്തമതൊക്കെ
ഒന്നൊഴിയാതെ,യൊഴിച്ചീടാനായ്
എന്നുടെസന്നിധി തന്നില്‍ ഭജിക്കുക-
യെന്നതുമാത്രം നിങ്ങടെമാര്‍ഗ്ഗം.“

ഇങ്ങനെ ഋഷിയുടെചൊല്ലതു കേട്ടി-
ട്ടൊന്നിനു പുറകേ,യൊന്നായെലികള്‍,
തങ്ങടെമോക്ഷം പൂച്ചനിമിത്തം
എന്നുവിചാരി,ച്ചാദരപൂര്‍വ്വം,
വന്നക്ഷണം താ,നവയെമുഴുക്കെ
കൊന്നു ഭുജിച്ചൂ പൂശകവീരന്‍....

തങ്ങിയ ദിശയില്‍ മൂഢന്മാരുടെ
എണ്ണം കുറവായ് കണ്ടൊരു നീചന്‍
പുതിയൊരുമേഖല തേടിത്തന്നുടെ-
വടിയുമെടുത്തു നടന്നു തുടങ്ങി........

--0--

ടി.യൂ.അശോകന്‍

Saturday, October 1, 2011

ഒടുവിലെത്തുന്ന പക്ഷിയോട്.

ദുരിതകാലത്തിനോർമ്മകൾ നിർദ്ദയം
കരളുമാന്തിപ്പറിക്കുന്നൊരന്തിയിൽ,
ഇരുളിൽനിന്നും പറന്നുവന്നെന്റെയീ-
തൊടിയിലൊറ്റയ്ക്കിരിക്കും പതംഗമേ....

ഒടുവിലെത്തുന്ന പക്ഷിനീ,യെൻ നേർക്ക്‌
ചുടലകത്തുന്ന കണ്ണീനാൽ നോക്കവേ,
തുടിമുഴങ്ങുന്നപോലെന്റെ നെഞ്ചകം
മരണതാളം മുഴക്കുന്ന കേൾപ്പു ഞാൻ.

രുധിരകാളിതൻ വാളുപോലുള്ള നിൻ
നഖരമാഴ്ത്തുവാ,നെന്നെ കൊരുക്കുവാൻ
ക്ഷമ പൊറാഞ്ഞു നീ മൂളുന്ന കേൾക്കവേ,
ചിരിവരുന്നെനി,ക്കിന്നീ ത്രിസന്ധ്യയിൽ.

ജനനദുർദ്ദിനം തന്നേലഭിച്ചതാം
പതിതജീവിത ഭാണ്ഡംചുമന്നു ഞാൻ
തെരുവിലൊറ്റയ്ക്കലഞ്ഞനാൾ തൊട്ടുനിൻ
വരവു കാത്തതെന്തറിയാതെ പോയിനീ..

ഗതിപിടിക്കാത്തൊരാത്മാവു പോലെ ഞാൻ
പശിയിലന്നം തിരഞ്ഞുനടക്കവേ,
മനവു,മൊപ്പമെൻ മേനിയും പൊള്ളുന്ന-
ജലമൊഴിച്ചെന്നെ,യാട്ടിയോടിച്ചവർ,
അറകളിൽനിറച്ചന്നവും അന്യർതൻ-
ധനവുമായ്‌ മദംകൊണ്ടുപുളയ്ക്കുന്ന
വികൃതകാഴ്ചകൾകണ്ടു ഞാനെത്രയോ-
തവണ നിന്മുഖംകാണാൻ കൊതിച്ചുപോയ്.

പ്രണയമെന്നെ പഠിപ്പിച്ചുകൊണ്ടവൾ
തരളമെൻ നേർക്കെറിഞ്ഞൊരാപ്പുഞ്ചിരി,
ഒരിദിനത്തിൽ മറഞ്ഞതിൽ നൊന്തു ഞാൻ
ഉടനെ,നിന്മുഖം കാണാൻശ്രമിക്കവേ,
കയറുപൊട്ടി ഞാൻ വീണുപോയ് വീണ്ടുമീ-
നരകജീവിതം തന്നിലേയ്ക്കുരുകുവാൻ.

സുഖദസൗഹൃദം നല്കുവാനെത്തിയെൻ-
ഹൃദയഭിത്തിയിൽ ചിത്രംവരച്ചവർ,
ഒരുപ്രഭാതത്തിലെൻ നെഞ്ചിലേക്കു തീ-
വിതറി,നൃത്തം ചവിട്ടീ;നടുങ്ങി ഞാൻ.
ചിറകടിച്ചെന്റെ ചാരത്തുനീയന്നു-
വരണമെന്നു ഞാ,നാശിച്ചതോർക്കണം.

പ്രഥമബുദ്ധി,യുദിച്ചവർക്കെപ്പൊഴും
സുഖമൊരുക്കുവാൻ മാത്രമായ് തീർത്തതാം
കുടിലചാണക്യതന്ത്രത്തിൽ വാഴുമീ-
ഭുവനജീവിതം എന്നേവെറുത്തു ഞാൻ.

അറവുശാലയിലേക്കുള്ള യാത്രയിൽ
കനിവു കാംക്ഷിപ്പതേ മൗഢ്യമെങ്കിലും,
വരിക,വന്നെന്നിൽ വീഴുക,പിന്നെയെൻ-
കരളുമായ് വിഹായസ്സിലേക്കുയരുക,
ജനിമൃതികൾതൻ ചങ്ങലക്കെട്ടഴി-
ച്ചിനി,യെനിക്കുള്ള മോചനം നല്കുക.
-0-

ടി. യൂ.അശോകൻ

-

കലാകൗമുദി ലക്കം 1877
2011 ആഗസ്റ്റ് 28

Wednesday, September 7, 2011

ഓണം - ഓർമ്മകൾ ഉണരാതിരിക്കട്ടേ....

..................
ഓണമാ,യെൻ മനോവീണയിലോർമ്മകൾ
ഗാനമായ്‌ വന്നുനിറഞ്ഞുനില്ക്കേ,
ആലപിക്കാൻ മോഹമില്ലാതെ,നിസ്വനാം
ഞാനലഞ്ഞീടുന്നി,തേകനായി...

ശോകരാഗങ്ങളാൽ കാലം രചിച്ചൊരെൻ
ജീവിതനാടക ഗാനമെല്ലാം
വീണയിൽത്തന്നേ,യുറങ്ങട്ടെ;വേദന-
വീണ്ടെടുക്കാ,നെനിക്കിഷ്ടമില്ല.

`ഓർമ്മയ്ക്കുപേരാണതോണ`മെ,ന്നോതുന്നു
കാവ്യപ്രപഞ്ചത്തിൻ കല്പ്പനകൾ,
ഓർമ്മയിൽ സ്വർഗ്ഗങ്ങളുള്ളവർക്കിത്തരം
ഓമന വാക്യങ്ങളിഷ്ടമാവാം....

കൂരിരുൾതിങ്ങി നിറഞ്ഞോരു ബാല്യവും
ആരും തുണയ്ക്കാത്ത യൗവ്വനവും
ആളുന്ന ചിന്തയു,മാധിയും മാത്രമെൻ
പോയകാലത്തിന്റെ ബാക്കിപത്രം.

ജിവിതം പിന്നെയുംജീവിച്ചുതീർക്കുവാ-
നാവുന്ന പോലെ ഞാ,നുദ്യമിക്കേ,
ആഘോഷമൊന്നിലു,മാമഗ്നനാകുവാ-
നാസക്തിതെല്ലുമില്ലായ്കയാലേ,
കാനനക്കോഴിതൻ കാര്യം പറഞ്ഞതു-
പോലെനിക്കോണവു,മാതിരയും...

നേരംവെളുക്കുന്നിരുട്ടുന്നതിന്നൊപ്പ-
മോരോ നിമിഷവുമൊന്നു തീരാൻ,
ദൂരേക്കു ദൂരേക്കു നീളുന്ന ജീവിത-
പ്പാതയിൽ പ്പാഴ്ക്കിനാക്കെട്ടുമേന്തി
പാരം പണിപ്പെട്ടു ഞാൻ നടന്നീടുന്നു,
കൂടെ ചരിപ്പതെന്നന്തരംഗം....

--0--

ടി.യൂ.അശോകൻ

Sunday, August 21, 2011

ജാതീയത-ബ്ളോഗെഴുത്തുകാരോട് സ്നേഹപൂർവ്വം


             ഏതു വിഷയത്തെക്കുറിച്ചും ആര്‍ ക്കും പ്രസംഗിക്കാം പ്രബന്ധം രചിക്കാം.വളരെ ലളിതമാണീ കലാപരിപാടി.പക്ഷേ,വിഷയം സാമൂഹ്യതിന്മകളാകുമ്പോള്‍ അവതാരകന്‍ ഗുണപരമായ മാറ്റത്തിനുതകുന്ന മൂര്‍ത്തമായ പദ്ധതികള്‍ അവതരിപ്പിക്കുകയും സ്വയം ആ പദ്ധതിയുടെ വിജയത്തിനായി യത്നിക്കയും ചെയ്യുന്നതാണു അഭികാമ്യം.അല്ലാതെ കൊപ്രയിടാത്ത ചക്ക്‌ ഉന്തിക്കൊണ്ടുള്ള ഈ കറക്കംകൊണ്ട്‌ ഒന്നും തന്നെ സംഭവിക്കില്ല. ജാതീയത നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടേണ്ട സാമൂഹ്യ തിന്മയാണെന്നു വിവരമുള്ള ആര്‍ ക്കും അറിയാം.അതുകൊണ്ട്‌ തന്നെ അതിനെ സംബന്ധിച്ച ചരിത്രവിശകലനങ്ങളോ മുന്‍ കാലങ്ങളില്‍ ഇതിനെതിരേ പ്രവര്‍ത്തിച്ചവരുടെ പോരായ്മകളും നേട്ടങ്ങളും അറിയിച്ചു പിന്‍ വാങ്ങുകയോ അല്ല ഇനി വേണ്ടത്‌.പകരം വ്യക്തമായ കര്‍മപരിപാടികള്‍ നിര്‍ദ്ദേശിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.വളരെ വേഗമൊന്നും ഫലം കണ്ടെന്നു വരില്ല.എങ്കിലും പ്രവര്‍ത്തിക്കുക.
അദ്ധ്വാനരഹിത അധികാര ധനസമ്പാദന തന്ത്രം തലമുറകളിലേക്കുകൂടി പകരുന്നതിനുവേണ്ടി അറിഞ്ഞുകൊണ്ട് വൃത്തികേട് ചെയ്തുവച്ചവരെ അതുതന്നെ പറഞ്ഞ് നാണംകെടുത്താമെന്നാണോ കരുതുന്നത്. കഷ്ടം

             ജാതീയമായി പിന്നോക്കം നില്‍ക്കുന്നവര്‍ ആരു പറഞ്ഞതുകൊണ്ടായാലും സ്വത്വത്തിന്റെ പേരില്‍ ചുരുണ്ടു കൂടുന്നത്‌ അവസാനിപ്പിക്കുക.എട്ടുകാലിവലയില്‍, കുടുങ്ങിയ ശലഭത്തിന്റെ പിടച്ചിലായേ അതു പരിണമിക്കുന്നുള്ളു.ഓരോ പിടച്ചിലിലും വല കൂടുതല്‍ മുറുകുന്നു. പകരം അതി വിദഗ്ധമായി വലക്കു പുറത്തുകടക്കാനുള്ള വഴി പറഞ്ഞു കൊടുക്കുക. ജാതി മതം ദൈവം പ്രാദേശികത ഇവയിലൊന്നിലും ഒരു കാര്യവുമില്ലെന്നും അദ്ധ്വാനം,ആത്മവിശ്വാസം ,ഇച്ഛാശക്തി,സ്നേഹം,ജ്ഞാനസമ്പാദനം,സഭ്യമായ രീതിയിലുള്ള ജ്ഞാനവിതരണം ഇവകൊണ്ട്‌ വിശ്വപൗരന്റെ മനോനില കൈവരിക്കാനും പഠിപ്പിക്കുക
.ബ്രാഹ്മിന്‍സ്‌ കറി പൗഡറും നായേര്‍സ്‌ ഹോസ്പിറ്റലും വന്‍ വിജയമായിരിക്കും.പുലയാസ്‌ കറി പൗഡറും ചോകോന്‍സ് ഹോസ്പിറ്റലും ഓര്‍ക്കാന്‍ പോലും വയ്യ.പിന്നെയല്ലേ വിജയിക്കുന്നതു.ഇതിന്റെ പിന്നിലെ സാമ്പത്തിക രാഷ്ട്രീയം കൃത്യമായി മനസ്സിലാക്കുക. പ്രവര്‍ത്തിക്കുക.ഒന്നുകൂടി വ്യക്തമായി പറയാം.ഒരുകൂട്ടര്‍ക്ക് ജാതി ബാദ്ധ്യതയായിരിക്കുമ്പോള്‍ മറ്റേകൂട്ടര്‍ക്ക് പേറ്റന്റ് ആണു.
സ്വയം മിശ്രവിവാഹത്തിനു തയ്യാറാവുകയും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടത്തുകയും ചെയ്യുക.സ്വന്തം മക്കളെ ജാതിമതരഹിത പൗരന്മാരായിത്തന്നെ വളര്‍ത്തുക.
തൊഴില്‍ വിദ്യാഭ്യാസം മറ്റുസാമൂഹ്യസുരക്ഷാപദ്ധതികള്‍ എന്നിവക്കുള്ള സംവരണത്തിന്റെ സിംഹ ഭാഗവും മിശ്രവിവാഹിതര്‍ ക്കും അവരുടെ മക്കള്‍ ക്കുമായി നിജപ്പെടുത്തുന്നതിനുള്ള, നിയമനിര്‍മാണത്തിനുള്ള ശ്രമങ്ങള്‍ നടത്തുക. ഈ യത്നത്തില്‍ സമൂഹത്തിലെ ഉല്പതിഷ്ണുക്കളായ എല്ലാവിഭാഗം ജനങ്ങളില്‍നിന്നുമുള്ള സഹകരണവും ഉറപ്പിക്കുക. ഈവഴിക്കു നീങ്ങുന്ന ദീര്‍ഘകാലപരിപ്രേക്ഷ്യത്തോടു കൂടിയ ഒരു സാമൂഹ്യപരിഷ്കരണപ്രസ്താനത്തിനു ഇന്നുതന്നെ തുടക്കം കുറിക്കുക

ചെളിയില്‍നിന്നു ചെളികൊണ്ടുകുളിക്കാതെ, കരയില്‍ കയറി, പുഴയില്‍ മുങ്ങി നിവരാന്‍ പഠിക്കുക,പഠിപ്പിക്കുക.ലോകം അതിവിശാലമാണു.അതില്‍ ചെളി മാത്രമല്ല. ധാരാളം കരയും പുഴയുംകൂടിയൂണ്ട്.

--0--

ടി.യൂ.അശോകന്‍









Saturday, July 30, 2011

ഒരു ബ്ളോഗ് കവിയുടെ പ്രാർത്ഥന

ഡിഗ്രിയെത്തിപ്പിടിക്കാന്‍ തരപ്പെടാ-
ഞ്ഞുഗ്രശാസനന്‍ തന്തേടെ പോക്കറ്റ്‌
നിര്‍ദ്ദയം കാലിയാക്കി,ച്ചലച്ചിത്ര-
മെപ്പൊഴുംകണ്ടു,തെണ്ടിത്തിരിഞ്ഞ ഞാന്‍
ഗള്‍ഫിലെത്തു,ന്നളിയന്റെ ഹെല്പിനാല്‍
ഗള്‍ഫെയറതില്‍ ജോലിയും ലഭ്യമായ്‌.

ഒട്ടുമേസമയം,കളയാതെയാ
ചുട്ടുപുള്ളുന്ന നാടിന്റെ രീതികള്‍
ചിട്ടയോടെ പഠിച്ച ഞാ,നല്ഭുത-
പ്പെട്ടുപോയെന്റെ ശമ്പളം പറ്റവേ.

ഏതുജോലിക്കും ലഭ്യമാം കൂലിയെ
രൂപയാക്കിനാ,മെണ്ണിനോക്കുന്നേരം
ജാലവിദ്യയി,ലെന്നപോലെത്രയോ-
മേലെയായതിന്‍ മൂല്യം കുതിക്കുന്നു.

പണ്ടുപെന്തക്കോസ്‌ കൂട്ടരു പാടിയ
എന്തതിശയമേ,യെന്ന പാട്ടുമായ്‌
രണ്ടു ഡ്രാഫ്റ്റുകള്‍ കാനറാ ബാങ്കിന്റെ
എന്റെ നാട്ടിലെ ശാഖക്കയക്കുന്നു.

നല്ല കാര്യങ്ങള്‍ പിന്നെയും വന്നുപോയ്‌
നല്ല കൂട്ടുകാര്‍,കമ്പ്യുട്ടര്‍,ഇന്റെര്‍നെറ്റ്‌,
മെല്ലെ ഞാനൊരു ബ്ളോഗും തുടങ്ങുന്നു
എന്തതിശയം അപ്പൊഴും പാടുന്നു.

എന്റെ`കുന്ത്രാണ്ട`മെന്നബ്ളോഗെന്നും
കണ്ടുപോകുന്നൊ,രായിരം പേര്‍ ക്കും
രണ്ടുനല്ലവാക്കിന്‍ കമന്റോതാന്‍
സന്തതം ഞാന്‍ കവിതകള്‍ പോസ്റ്റും.

പേടിവേണ്ടാ,യഥാര്‍ത്ഥ കവിതതന്‍
നാലയലത്തുപോലുമീ,ഞാനില്ല.
കാവ്യകൈരളീദേവിതന്‍ പൂജക്കു-
പൂവുമായ്ച്ചെന്ന,താരെന്നറിയില്ല.
കണ്ണടക്കാവ്യ,മൊന്നിനാല്‍ ക്കൈരളി-
ക്കിന്നുകാഴ്ച്ച കൊടുത്തൊരാള്‍ സ്നേഹിതന്‍,
പിന്നെ ഞാനറി,യുന്നവരൊക്കെയും
എന്നെ ഞാനാക്കിത്തീര്‍ത്ത കപികളും.

`എന്തുസൗന്ദര്യമാശാന്റെ സീത`-
ക്കെന്റെമുന്‍പില്‍ കവി മൊഴിഞ്ഞപ്പോള്‍
`എന്റെമാഷേ ശരിതന്നെ പെണ്ണിന്‍-
തന്തയാളൊരു കേമനാണോര്‍ക്കണം`
എന്നുചൊന്നതിന്‍ ജാള്യം മറയ്ക്കാന്‍
ഇന്നുമാവാതെ ഞാൻ പരുങ്ങീടുന്നു

വാക്കുകള്‍തമ്മി,ലര്‍ത്ഥമെഴാത്തതാം
ദീര്‍ഘവാചകം കോര്‍ത്തു ഞാന്‍ തീര്‍ ക്കുന്ന
മ്ളേച്ഛ മാതൃക പോസ്റ്റു ചെയ്താലുടന്‍
ആര്‍ത്തലച്ചുവ,ന്നെത്തും കമന്റുകള്‍.

നിന്‍പുറം ഞാന്‍ ചൊറിയും കമന്റിനാല്‍
എന്‍ പുറം നീചൊറിയേണമ ക്ഷണം
ഇമ്പമാര്‍ന്നൊരീ,യാപ്തവാക്യത്തിനാല്‍
തുമ്പമേശാതെ മേയുന്നു ബ്ളോഗര്‍മാര്‍.

ശുദ്ധസാങ്കേതിക ക്കരുത്തൊന്നുമായ്‌
സര്‍ഗ്ഗ സൃഷ്ടിക്കൊരുങ്ങുന്ന മൂഢരെ
നിത്യവും പുകഴ്ത്തീടും നിരൂപകര്‍
സത്യമായ്‌ കരുത്തേകുന്നു ബ്ളോഗര്‍ക്ക്‌.

ജാലകക്കോള,മെഴുതും കുമാരന്റെ
നൂതനക്കാവ്യ,പ്രേമ പ്പകര്‍പ്പുകള്‍
ബ്ളോഗെഴുത്തുകാര്‍ മാനിഫെസ്റ്റോയാക്കി
ലോകമൊക്കെയും മെയ്‌ലയച്ചീടുന്നു.

മാബലിക്കുള്ള പൂക്കളം തീര്‍ ക്കുവാന്‍
ദൂരെനിന്നും വസന്തമെത്തുമ്പൊള്‍ ഞാന്‍
ഓടിയെത്തുമാ,റുണ്ടെന്റെ നാട്ടിലേ-
ക്കേറെ ക്ളബ്ബുകള്‍ ക്കാശംസ നേരുവാന്‍.

നാളെയെത്തണം കേരളം തന്നില്‍
ബ്ളോഗ്‌ മീറ്റ്‌ തൊടുപുഴെയുണ്ട്‌
നാലുമിന്നിറ്റ്‌ കൊണ്ടു ഞാന്‍ തീര്‍ത്തതാം
കാവ്യമുള്ളൊരു പുസ്തകം നാളത്തെ-
ബ്ളോഗ്‌ മീറ്റില്‍ പ്രസാധനം ചെയ്യുവാന്‍
രാജനുണ്ണിയു,മെത്തുന്നതുണ്ട്‌
.
കാരി,കൂരി,കരിന്തേളു,മാക്കാന്‍
കൂറ,കുക്കൂറ,മാക്കാച്ചി പിന്നെ
പാത്രക്കാര,നരക്ഷര,നൊക്കെ
കാത്തിരിക്കുന്നി,തക്ഷമരായി.

(നേരുചൊല്ലിടാം കേരളഭാഷതന്‍
ചാരുതക്കിവര്‍ പാരവെക്കുന്നവര്‍
പേരുനേരേ തിരഞ്ഞെടുക്കുമ്പൊഴും
തീരെസൗന്ദര്യ ബോധമില്ലാത്തവര്‍.
എളിമ,ലാളിത്യം,നാടോടി നാട്യം
അതിരുവിട്ടതിന്നുത്തമ ദൃശ്യം.)

പോണതിന്‍ മുന്‍പ്‌ തൃശ്ശുരിലെത്താന്‍
പ്രാഞ്ചിയേട്ടന്‍ വിളിച്ചു പറഞ്ഞു.
ബ്ളോഗൊരെണ്ണം തുടങ്ങുവാന്‍ തന്നെ
പ്രാഞ്ചിയേട്ടനും തിരുമാനിച്ചു
എന്‍സഹായ സഹകരണങ്ങള്‍
എന്നുമേകണമെന്നും പറഞ്ഞു

എന്റെ ദൈവമേ നീയെത്ര കേമന്‍
നിന്‍ കരം തീര്‍ത്ത ബ്ളോഗെത്ര കാമ്യം
ബ്ളോഗ്‌ മൂലം മഹാകവിയായ
ഞാനുമിന്നൊരു കേമനായല്ലേ....

എങ്കിലും ചിലനേരമെന്‍ നെഞ്ചില്‍
അമ്പുപോല്‍ കുറ്റബോധം തറക്കുന്നു
അന്തമില്ലാതെ ചെയ്തൊരെന്‍പാങ്ങള്‍
തമ്പുരാനേ പൊറുത്തു കൊള്ളേണമേ...

തെല്ലുപോലും പ്രതിഭയില്ലാത്ത ഞാന്‍
അല്ലലില്ലാതെ,യൊപ്പിച്ചുവക്കുമീ-
തല്ലുകൊള്ളിത്തരത്തില്‍ ക്ഷമിച്ചു നീ-
യെന്നെ നിത്യവും കാത്തു കൊള്ളേണമേ....

-0-
ടി.യു.അശോകന്‍




+

Saturday, July 16, 2011

അച്ഛനും മകളും


അമ്മതൻ താരാട്ടി,നൊപ്പമെന്നച്ഛന-
ന്നുമ്മ വെച്ചെന്നെ,യുറക്കിടുമ്പോൾ
അമ്മിഞ്ഞപ്പാലുപോൽ തന്നെയാ ചുംബന-
ച്ചൂടു,മെനിക്കിഷ്ടമായിരുന്നു...

അറിവിന്റെ ദീപം തെളിച്ചുകൊണ്ടെപ്പൊഴും
അലിവോടെ മുന്നിൽ നടന്നിതച്ഛൻ..
അറിയാത്തലോകങ്ങ,ളാഴിപ്പരപ്പുകൾ
സ്വയമേ നരൻ തീർത്ത പ്രതിസന്ധികൾ
ഒരു വിശ്വപൗരന്റെ തെളിവാർന്ന ചിന്തയും
ഒരുപോലെയെന്നിൽ പകർന്നിതച്ഛൻ..

അറിയാതെ വാക്കുകൾ കൊണ്ടു ഞാനച്ഛനെ
ഒരുപാടു വേദനിപ്പിച്ചനേരം
നെടുവീർപ്പിലെല്ലാ,മൊതുക്കിയെൻ കൺകളിൽ
വെറുതേ മിഴി നട്ടിരുന്നിരുന്നു...

നിറമുള്ള സ്വപ്നങ്ങ,ളായിരം തുന്നിയോ-
രുറുമാലുമായൊരാൾ വന്ന കാലം
പുതു നിശാ ശലഭങ്ങ,ളന്തിക്കു നെയ്ത്തിരി-
പ്രഭയിലേയ്ക്കെത്തി,പ്പൊലിഞ്ഞുപോകും-
കഥപറഞ്ഞെന്നെ,യണച്ചുപിടിച്ചതെൻ
കരളിൽ വിതുമ്പലായ് തങ്ങി നില്പ്പൂ..

ഒരുവാക്കുമോരാതെ,യൊരു നാളിലെന്നമ്മ
മൃതിദേവതയ്ക്കൊപ്പമങ്ങു പോകേ
പുകയുന്ന നെഞ്ചകം പുറമേയ്ക്കു കാട്ടാതെ-
യൊരു ജ്വാലാമുഖിപോലെ നിന്നിതച്ഛൻ..

ചിലനേരമമ്മത,ന്നോർമ്മയിൽ എൻ മിഴി
നിറയുന്നകാൺകേ,യടുത്തു വന്നെൻ
മുഖമൊറ്റമുണ്ടിന്റെ കോന്തലാ,ലൊപ്പുവാൻ
മുതിരുന്നൊരച്ഛനെൻ മുന്നിലുണ്ട്‌...

പുതുലോക ജീവിത വ്യഥകളില്പ്പെട്ടു ഞാൻ
മറു നാട്ടിലേയ്ക്കു തിരിച്ചിടുമ്പോൾ
ഒരു സാന്ത്വനത്തിന്റെ വാക്കിനായ്‌ പരതിയെൻ
കരമാർന്നു വിങ്ങിയതോർത്തിടുന്നു...

ഗതികേടിലാശ്രയ,മില്ലാതിന്നച്ഛനെ
ഒരു വൃദ്ധസദനത്തി,ലാക്കിടുമ്പോൾ
നെറികെട്ട ഞാൻ വൃഥാ കരയുന്നു;കണ്ണുനീർ-
ക്കണമൊപ്പുവാനച്ഛൻ വെമ്പിടുന്നു...

           ---(-----

ടി  യൂ  അശോകൻ
------------------------------------------------------------------------

*No part or full text of this literary work may be re produced
in any form without prior permission from the author
---------------------------------------------------------------------

Saturday, June 4, 2011

മുഴുത്ത തലയുള്ള ഉറുമ്പുകൾ

അരക്കിറുക്കനും
മുഴുക്കിറുക്കനും
അരിക്കുവേണ്ടിയെന്‍
കടയിലെത്തവേ
കിറുക്കില്ലാത്തവ-
നൊരുത്തന്‍ വന്നൊരു
ചുരുട്ടു കത്തിച്ചു
ചിരിച്ചു നല്കി,ഞാന്‍
ചിരിച്ചു കൂടെ,യെന്‍
സിരയില്‍ നിര്‍വൃതി-
യരിച്ചിറങ്ങവേ
തലമുഴുത്തതാ-
മുറുമ്പുകളെത്തി-
യരിമുഴുക്കെയും
ചുമന്നുകൊണ്ടുപോയ്-
കിറുക്കില്ലാത്തവന്‍
ചുരുട്ടു തന്നവന്‍
തുരന്നു വച്ചൊരു
ഗുഹയിലാക്കി,ഞാന്‍
മിഴിച്ചു നോക്കുമ്പോള്‍
കിറുക്കന്മാര്‍ രണ്ടും
കടക്കു മുന്‍പിലായ്
കിടന്നുറങ്ങുന്നു.

അരിശം വന്നു ഞാ-
നടിച്ചുകൂട്ടിയോ-
രരിനുറുക്കുള്ള
പൊടിമുഴുക്കെയും
കിറുക്കന്മാരുടെ
തലയില്‍ത്തട്ടിയെന്‍
കടയും പൂട്ടീട്ടു
കടന്നുടന്‍ തന്നെ.

അടുത്തവെട്ടത്തി-
ലരയില്‍ താക്കോലും
തിരുകിഞ്ഞാനെന്റെ
കടയിലെത്തവേ
അരിനുറുക്കു,വാ-
യ്ക്കരി,യായ് സ്വീകരി-
ച്ചവരിരുവരു-
മുറങ്ങു,ന്നപ്പോഴും
തലമുഴുത്തതാ-
മുറുമ്പുകളെത്തി
വായ്ക്കരികൂടി വേഗം
ചുമക്കുന്നു പിന്നെ
കിറുക്കന്മാരുടെ
തുറിച്ച കണ്‍കളി-
ലരിച്ചിറങ്ങുന്നെന്‍
ഇടത്തു കാലിലും
കടിച്ചു നീങ്ങുന്നു.

-0-

ടി.യൂ.അശോകന്‍

Tuesday, May 31, 2011

പദ്യ സാഹിത്യ പഠനം പുന:സ്ഥാപിക്കുക.

1.ആദിമ സാഹിത്യം ലോകത്തെ എല്ലാ ഭാഷകളിലും ഉല്ഭവിച്ചത്‌ പദ്യരൂപത്തിലാണു.ഉദാത്തമായ ആശയങ്ങൾ മനസ്സിലേക്കു എളുപ്പത്തിൽ കടന്നു വരുന്നതും സ്ഥിരപ്രതിഷ്ഠനേടുന്നതും പദ്യഭാഷയിലൂടെയാണെന്നു കാണാം.വേദമന്ത്ര രചയിതാക്കൾ തുടങ്ങി വാല്മീകി വ്യാസൻ കാളിദാസൻ ഹോമർ ഷേക്സ്പിയർ പ്രഭൃതികൾ എല്ലാവരും അവലംബിച്ച മാധ്യമം പദ്യമാണു.
2.ഗദ്യം ഉരുവിട്ടാൽ മനസ്സ്‌ ആർദ്രമാകാറില്ല.അക്ഷരം അഭ്യസിക്കാത്ത ആളിനു പോലും നല്ല കവിത കേട്ടാൽ ആസ്വദിക്കാനും പഠിക്കാനും ജീവിതകാലം മുഴുവൻ മൂളി ആനന്ദിക്കാനും കഴിയുന്നു.
3.എത്ര ദുഷ്ടമനസ്സുള്ളയാൾ പോലും ഒരു നല്ല പാട്ടു, നല്ല കവിത മൂളുകയോ ആസ്വദിക്കുകയോ ചെയ്യുന്ന സമയമത്രയും മനോമാലിന്യങ്ങൾ ഒഴിഞ്ഞു നിർമലനായിത്തീരുന്നു.ക്ഷണനേരത്തേക്കെങ്കിലും ഇരുട്ടു നിറഞ്ഞ മനസ്സുകളില്പോലും പ്രകാശം പരത്താൻ ഛന്ദോബദ്ധമായ നല്ല കവിതക്കു കഴിയും.
4.ലോകത്തിൽ ഒരമ്മയും ഗദ്യത്തിൽ താരാട്ടു പാടി കുഞ്ഞിനെ ഉറക്കാറില്ല.
5.ഭക്തനും കാമുകനും പ്രാർത്ഥനക്കും ആനന്ദത്തിനും അവലംബിക്കുന്നതു പദ്യത്തിന്റെ ഭാഷയാണു.
6.സംഗീതോപകരണങ്ങളിൽ ഗദ്യരാഗങ്ങൾ എന്ന സമ്പ്രദായമില്ല.
7.ഹൃദയപ്രവർത്തനം ഒരു താളക്രമത്തിലല്ലേ..ഹൃദയതാളം.ഈ താളക്രമത്തിനുണ്ടാകുന്ന നേരിയ വ്യതിയാനം പോലും സഹിക്കാൻ കഴിയുന്നുണ്ടോ..
8.ചില ഗദ്യം അതീവ ഹൃദ്യമാകുന്നതും കവിതപോലെ എന്നൊക്കെ പറയാൻ പറ്റുന്നതും ആ ഗദ്യത്തിന്റെ വിന്യാസത്തിൽ അന്തർലീനമായിരിക്കുന്ന ഒരു താളക്രമം മൂലമല്ലെ.
അക്കമിട്ടു എഴുതാൻ തുടങ്ങിയാൽ ഇനിയും ധാരാളം ഉദാഹരണങ്ങൾ കണ്ടെത്താം.നമ്മുടെ പഴയ പാഠ്യപദ്ധതിയിൽ മലയാള ഗദ്യ പാഠാവലിയോടൊപ്പം ഏറക്കുറെ അതേ വലിപ്പത്തിൽ പദ്യപാഠാവലിയും ഉണ്ടായിരുന്നു.എഴുത്തച്ഛൻ മുതൽ ആധുനിക കവികൾ വരെയുള്ളവരുടെ രചനകൾ പ്രാതിനിധ്യസ്വഭാവം കണക്കിലെടുത്ത്‌ വിവേകപൂർവം പദ്യപാഠാവലി തയ്യാറാക്കാൻ, സാഹിത്യകാരന്മാരുടെ സമിതികൾ സർക്കാർ രൂപീകരിക്കുമായിരുന്നു.കാലാന്തരത്തിൽ വിഷയവുമായി ആത്മ ബന്ധമോ അറിവിന്റെ ബന്ധമോ ഇല്ലാത്തവരുടെ മേൽനോട്ടത്തിൽ പാഠ്യപദ്ധതി തയ്യാറാക്കൽ ഒരു ഗവേഷണപരിപാടിയായിമാറുകയും ദയാവധത്തിലൂടെയെന്നവണ്ണം പദ്യ പാഠാവലി സമ്പ്രദായം അവസാനിക്കുകയും ചെയ്തു.പകരം മലയാളപാഠാവലിയിൽ ഗദ്യലേഖനങ്ങൾക്കിടയിൽ പദ്യത്തെ, തീർത്തും അപ്രസക്തമാക്കിക്കൊണ്ട്‌, എണ്ണവും വണ്ണവും കുറച്ചു ഗദ്യത്തിന്റെ ദാസ്യപ്പണിക്കെന്നു തോന്നുമാറു ഒതുക്കി നിർത്തി..ഗവേഷകർ വിജയിച്ചു.കവിതയും കവികളും തോറ്റു തുന്നം പാടി.
പുതിയതലമുറയ്ക്കു നഷ്ടപ്പെട്ട നന്മകളെ പുനസ്ഥാപിക്കാൻ,അവരുടെ മനോവ്യാപാരങ്ങളെ കാവ്യസംസ്കാരത്തിലൂടെ ആർദ്രമാക്കാൻ പദ്യ പഠനം പുന:സ്ഥാപിക്കണമെന്നു ബന്ധപ്പെട്ടവരോട്‌ അഭ്യർത്ഥിക്കുന്നു. ഒപ്പം ,നേരിനോടും നെറിവിനോടും നന്മയോടും ആഭിമുഖ്യമുള്ളവർ ഈ വഴിക്കുള്ള സ്രമം തുടരണമെന്നും അപേക്ഷിക്കുന്നു.
`മാറിവരുന്ന കാലത്തിന്റെ വെല്ലുവിളികൾ നേരിടാനും ശാസ്ത്രസാങ്കേതിക മാനേജ്മന്റ്‌ വിദഗ്ധരെ സൃഷ്ടിക്കുവാനും`ഉദ്ദേശിച്ചുള്ള നവീനപാഠ്യപദ്ധതികളിൽ പദ്യ പഠനത്തിനു എന്തു പ്രസക്തിയെന്നു ചോദിച്ചു ചാടിവീഴുന്നവരോടു തർക്കിക്കാൻ ഇതെഴുതുന്നയാൾ ക്കു താല്പര്യമില്ല.എന്നാലും പാണനാർ എന്ന പ്രസിദ്ധകവിതയിൽ (ജീവനസംഗീതം-1964)ജീ.ശങ്കരക്കുറുപ്പു പാടിയ വരികൾ അന്നും ഇന്നും പ്രസക്തിയുള്ളതാണെന്നു പറഞ്ഞുകൊള്ളട്ടെ.

ചിരം സത്യത്തിനെസ്സമാരാധിച്ചിട്ടു
വരവും ശക്തിയും സമാർജ്ജിച്ചെന്നാലും
കറവപ്പയ്യാക്കിപ്രകൃതിയെ മൂക്കിൽ-
ക്കയറിട്ടു നിർത്തിക്കഴിഞ്ഞുവെന്നാലും
നിരതിശയമാം പ്രഭാവത്താൽ ഗോളാ-
ന്തരജയ യാത്രയ്ക്കിറങ്ങിയെന്നാലും
നരനിലെദ്ദേവനുറങ്ങുന്നു,ഭയ-
ങ്കരവിനാശത്തിൻ കിനാവു കാണുന്നു.

വരൂ വരൂ കവേ നരനിലെസ്നേഹ-
സ്വരൂപനാകിയ പരമ്പുരുഷനെ
വിളിച്ചുണർത്തുക, യുഗോദയ രാഗ-
ലളിതഗീതിയാൽ കടുംതുടി കൊട്ടി.

ഉണർന്നിരിക്കുന്ന ഭയവും ശങ്കയും
ക്ഷണ,മുലകിൽനിന്നിറങ്ങിപ്പോവട്ടെ...
ഉണർന്നെണീക്കട്ടെ നരദേവൻ വിശ്വ-
ഗുണത്തിനായിട്ടു;വരൂ മഹാകവേ.....
-0-

(സ്രീ.കേ.ജീ.സുകുമാര പിള്ള, കേരള സ്റ്റേറ്റ്‌ ലൈബ്രറി കൗൺസിലിന്റെ മുഖപത്രമായ ഗ്രന്ധാലോകത്തിൽ എഴുതിയ കുറിപ്പു വിഷയത്തോടുള്ള താല്പര്യവും പ്രധാന്യവും കണക്കിലെടുത്തു അദ്ദേഹത്തിന്റെ സമ്മതത്തോടെ പ്രസിദ്ധീകരിക്കുന്നതു.)

പദ്യപഠനവും ഛന്ദോബദ്ധമായ നല്ല കവിതയുടെ ആസ്വാദനവും യുവതലമുറയുടെ ഇടയിൽ ഏതാണ്ടു നിലച്ചമട്ടാണു.അതുകൊണ്ടു തന്നെ അവർ കവിതയെന്ന ലേബലിൽ എഴുതുന്ന ഐറ്റം മുഴുവൻ, ആക്രിക്കവിത എന്ന വകുപ്പിൽ പെടുത്താവുന്നതാണു.വാക്കും സമയവും പാഴാക്കുന്നവർ.

-0-

ടി.യൂ.അശോകൻ

Saturday, May 21, 2011

ബന്ധം

അറിയുമോ എന്നെ
അറിയുവാൻ നമ്മൾ-
ഗതകാലങ്ങളിൽ
വിതച്ച സ്വപ്നങ്ങൾ
മുളക്കും മുൻപു നീ
ചവിട്ടിത്താഴ്ത്തിയ
വയൽ നടുവിലേ-
ക്കൊരിക്കൽ മാത്രം നിൻ
സ്മരണ തൻ കൊച്ചു
കുരുവിക്കുഞ്ഞിനെ
പറഞ്ഞു വി,ട്ടര-
നിമിഷനേരത്തേ-
ക്കതിൻ ചിറകടി
സ്രവിച്ചിരിക്കുക....

മദിച്ചു നമ്മളു
ചിരിച്ചപ്പോൾ പുഴ-
ചിരിച്ചതിൻ വള-
ക്കിലുക്കമായ്,ചന്ദ്ര-
നുദിച്ച രാത്രിയി-
ലുറങ്ങുവാൻ മടി-
പിടിച്ചു പാടിയ
പ്രണയ ഗീതമായ്,
ചിരിച്ചതും ചന്ദ്ര-
നുദിച്ചതും പിന്നെ
ഗ്രഹിച്ച കാര്യങ്ങൾ
രസിച്ചതും നിന-
ച്ചിരുന്നു നിർമ്മിച്ച
സൗധമൊക്കെയും
കടല്ക്കരയിലെ
മണല്പ്പരപ്പിലാ-
ണറിഞ്ഞില്ലെങ്കില-
ങ്ങറിഞ്ഞു കൊള്ളുകെ-
ന്നരുളിക്കൊണ്ടു നീ
പിരിഞ്ഞപ്പോഴെന്റെ
ഹ്രുദയം പാടിയ
വിധുര ഗീതമായ്,
കരൾത്തടങ്ങളിൽ
പ്രതിദ്ധ്വനിയുടെ
പടഹമായിരം
മുഴങ്ങിയില്ലയോ.....

അറിഞ്ഞുകാണുമീ-
നിമിഷ,മെന്നെനീ,
അറിഞ്ഞില്ലെന്നൊക്കെ
നടിക്കിലും നിന-
ക്കൊരിക്കലും സഖീ-
മറക്കാൻ പറ്റുകി-
ല്ലെനിക്കും,നീയുമൊ-
രബലയല്ലയോ...
നിനക്കു ഞാനാദ്യ-
മധുര മുന്തിരി-
ച്ചഷകം നല്കിയ
പുരുഷനല്ലയോ......

-0-

ടി.യൂ.അശോകൻ

Saturday, May 14, 2011

കാരുണ്യത്തിന്റെ കാണാപ്പുറങ്ങൾ

                              മാത്രുഭൂമി ബ്ളോഗനയിൽ വന്ന മൈനാ ഉമൈബാന്റെ“ മുസ്തഫയുടെ വീട്ടിലേക്കു സ്വാഗത”മാണു ഈ കുറിപ്പിനാധാരം.പ്രകൃതിയേയും പരിസ്തിതിയേയും കുറിച്ച്‌ മൈന എഴുതിയതെല്ലാം ഹൃദ്യമായ വായനാനുഭവം പകർന്നിരുന്നതുകൊണ്ട്‌ ഇതും ആ ലൈനിൽത്തന്നെ ആയിരിക്കുമെന്നാണു കരുതിയത്‌. എന്നാൽ താൻ മുൻ കൈയെടുത്തുതുടങ്ങിവച്ച ഒരു കാരുണ്യപ്രവർത്തനവും അതിന്റെ വിജയകരമായ പരിസമാപ്തിയുമാണു പ്രസ്തുത പോസ്റ്റിൽ വിവരിക്കുന്നതു.അങ്ങിനെ, മരത്തിൽ നിന്നുവീണു കിടപ്പിലായിപ്പോയ മുസ്തഫക്കു മൈന നിമിത്തം സ്വന്തമായി വീടുണ്ടായ ആരെയും സന്തോഷിപ്പിക്കുന്ന വിവരം നമ്മൾ അറിയുന്നു.തീർച്ചയായും ഈ സ്രമത്തെ അഭിനന്ദിച്ചേ മതിയാകൂ.പക്ഷേ ഒരുവിധത്തില്പെട്ട എല്ലാകാരുണ്യ പ്രവർത്തനങ്ങളുടെപിന്നിലും ഒട്ടും തന്നെ ചർച്ചചെയ്യപ്പെടാതെ പോകുന്ന വളരെ ഗൗരവതരമായ ചില വസ്തുതകൾകൂടി ഉണ്ടെന്നു കാണുക. കാരുണ്യപ്രവർത്തനത്തിൽ വ്യാപരിക്ക്യൂന്നവരുടെ സ്രദ്ധ ഇതിലേക്കു കൂടി ഉണ്ടാകണമെന്നു സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു..
ഒന്നാമതായി ഇമ്മാതിരി കാരുണ്യപ്രവർത്തനങ്ങൾ ക്കു അരങ്ങൊരുക്കുന്ന അവസ്ത ഇവിടെ നിലനിൽക്കുന്നു എന്നുള്ളതാണു.ഒരു ക്ഷേമരാഷ്ട്രത്തിന്റെ പ്രഥമപരിഗണയിൽ വരേണ്ട ഭക്ഷണം പാർപ്പിടം ആരോഗ്യം തൊഴിൽ വിദ്യാഭ്യാസം ഇവയിലെല്ലാം ഗവർമേന്റ്‌ പൂർണമായോ ഭാഗികമായോ പരാജയപ്പെടുന്നതിൽ നിന്നാണു മേല്പറഞ്ഞ അവസ്ത സംജാതമാകുന്നതും വ്യക്തികളും കൂട്ടങ്ങളും കാരുണ്യപ്രവർത്തനത്തിലേക്കു തിരിയുന്നതും.ബോധപൂർവമോ വികലമായ പ്ളാനിങ്ങു മൂലമോ മാത്രം സൃഷ്ടിക്കപ്പെടുന്ന മുൻ ചൊന്ന പരാജയം ഒന്നോരണ്ടോ പേർ ക്കു വീടുണ്ടാക്കികൊടുക്കുക ചികിൽസ നൽകുക അന്നദാനം നടത്തുക എന്നിവയിലൂടെ പരിഹരിക്കപ്പെടുന്നതല്ല.മാത്രമല്ല ഇമ്മാതിരി കാരുണ്യപ്രവർത്തനങ്ങൾ ക്കു ശേഷവും ബഹുഭൂരിപക്ഷവും എക്കാലവും കാരുണ്യാർത്ഥികളായി തന്നെ നിലനിൽക്കുന്നു എന്നും കാണുക.ഇരകളെ ആശുപത്രിയിലാക്കിയതുകൊണ്ടു മാത്രമല്ല സ്റ്റോക്‌ ഹോം കൺ വെൻഷനിൽ ഇൻഡ്യ എൻഡോസൾഫാനു എതിരായ നിലപാടു ഭാഗികമായെങ്കിലും സ്വീകരിക്കാൻ തയ്യാറായതു.എത്രയോ പേരുടെ എത്രയോ കാലത്തെ നിരന്തര സമര പരിസ്രമങ്ങൾ അതിനു പിന്നിലുണ്ടു. .അതുകൊണ്ട്‌ കുറഞ്ഞപക്ഷം കാരുണ്യപ്രവർത്തകർ തങ്ങളുടെ പ്രവർത്തനപദ്ധതിയിൽ കാരുണ്യപ്രവർതനത്തോടൊപ്പം മേല്പറഞ്ഞ വ്യവസ്തിതിക്കെതിരായി ശബ്ദമുയർത്തുന്നതിലും ഏക കാലികമായി സ്രമം നടത്തേണ്ടതുണ്ടു. പ്ളേഗു പടരുന്നതു ശാശ്വതമായി തടയാൻ ആഗ്രഹിക്കുന്നവർ മാലിന്യക്കൂമ്പാരം കണ്ടില്ലെന്നു നടിക്കരുതു..
                                    രണ്ടാമതായി കാരുണ്യപ്രവർത്തനങ്ങൾ, കാരുണ്യാർഥികളെ സൃഷ്ടിക്കുന്ന വ്യവസ്തിതിക്കെതിരായ സമരങ്ങൾ, ശക്തമാകാതെ ഒരു സേഫ്റ്റി വാൽ വ്‌ ആയി വർത്തിക്കുന്നു എന്നതാണു.അസമത്വവും അനീതിയും കൊടികുത്തി വാഴുമ്പോഴും അവക്കെതിരായ പ്രവർത്തനങ്ങൾ ശക്തമാകാതിരിക്കുന്നതും ഉണ്ടാകുന്ന സമരങ്ങൾ, സാമൂഹ്യമാറ്റത്തിനു ഉതകാതിരിക്കുന്നതും കാരുണ്യപ്രവർത്തനങ്ങളും ചിലനീക്കുപോക്കുകളും ഉടനടി സംഭവിക്കുന്നതുകൊണ്ടു കൂടിയാണു..സമ്പത്തിന്റേയും അവസരങ്ങളുടേയും വിതരണം തുല്യമാകാനനുവദിക്കാതെ, ലോകം മുഴുവൻ ധനം കുന്നുകൂട്ടി വച്ചിട്ടുള്ള വ്യക്തികൾ,മൾടി നഷണലുകൾ,കോർപറേറ്റുകൾ ഒക്കെ കാരുണ്യപ്രവർത്തനത്തിനിറങ്ങി തിരിക്കുന്നതു മേല്പറഞ്ഞ സേഫ്റ്റി വാൽ വ്‌ ലക്ഷ്യം മുൻ നിർത്തി മാത്രമാണു.അല്ലാതെ കഷ്ടപ്പെടുന്നവന്റെ കണ്ണീരു കണ്ട്‌ കരളലിഞ്ഞിട്ടൊന്നുമല്ല.ബുദ്ധി അദ്ധ്വാനം പ്രകൃതി വിഭവം ഇവ സമന്വയിപ്പിച്ച്‌ തൊഴിലാളികളൂണ്ടാക്കുന്ന അധിക സമ്പത്ത്‌ പലതരത്തിലുള്ള തന്ത്രങ്ങളിലൂടെയും അവിഹിത കൂട്ടുകെട്ടുകളിലൂടെയും ഏതാനും ചിലർ തങ്ങളുടേതു മാത്രമാക്കി മാറ്റുന്നതു കൊണ്ടാണു അവർ ക്കു ഏറ്റവും വലിയ ചേരിക്കു മുൻപിലെ എറ്റവും വലിയ അശ്ളീലമായ 24 നില ബങ്ക്ളാവ്‌ പണിയാൻ കഴിയുന്നതും സ്വിസ്സ്‌ ബാങ്കിലും അതുപോലുള്ള ഒളിമാളങ്ങളിലും നിക്ഷേപങ്ങൾ കുന്നു കൂട്ടാൻ കഴിയുന്നതും ക്യൂൻ മേരി, ക്യൂൻ എലിസബത്‌ പോലുള്ള അത്യാഡംബര നൗകകളിൽ ലോകം ചുറ്റാൻ കഴിയുന്നതും.ഇമ്മാതിരി സുഖങ്ങൾക്കെതിരായ ചെറിയ ചലനങ്ങൾ പോലും അവർ സ്രദ്ധയോടെ നിരീക്ഷിക്കുകയും പലതരത്തിലുള്ള പ്രതിവിധികൾ കണ്ടെത്തുകയും ചെയ്യുന്നുണ്ടു.അവരുടെ കാരുണ്യപ്രവർത്തനങ്ങളുടെ പൊരുളിതാണു.
                                      മൂന്നാമതായി കപട കാരുണ്യർത്ഥികളുടെ രം ഗപ്രവേശമാണു.ഇക്കൂട്ടർ മൂന്നു തരമുണ്ടു.ആരോഗ്യവും സൗകര്യങ്ങളുമുണ്ടായിട്ടും മെയ്യനങ്ങാതെ കാരുണ്യം കൊണ്ടു മാത്രം ജീവിക്കുന്നവരും സമ്മർദ്ദം മൂലം അന്യർ ക്കുവേണ്ടി കാരുണ്യം സ്വീകരിക്കുവാൻ വിധിക്കപ്പെട്ടവരും കാരുണ്യം ബിസിനസാക്കിയവരും. കൃത്യമായി, പ്രധാനപ്പെട്ട എല്ലാ ദേവാലയങ്ങൾ ക്കു മുന്നിലും ഉൽസവത്തിന്റെ തലേന്നുതന്നെ ഇവരിൽ ആദ്യം പറഞ്ഞ രണ്ടുകൂട്ടരേയും അൺലോഡ്‌ ചെയ്യാറുണ്ടു. അനാഥാലയത്തിന്റെ മറവിൽ നടന്ന മനസ്സാക്ഷിയെ ഞെട്ടിച്ച ഇടപാടുകളും മറ്റനേകം ഫണ്ടിങ്ങുകളും മേൽ പറഞ്ഞ മൂന്നാം വിഭാഗത്തിൽ പെട്ടതാണു.തീവ്രവാദം, മയക്കുമരുന്നുൾപ്പടെയുള്ള കള്ളക്കടത്ത്‌ എന്നിവക്കുവേണ്ടിയും കാരുണ്യപ്രവർതനം വഴി ലഭിക്കുന്ന ഫണ്ട്‌ ഉപയോഗിക്കുന്നതായി പറയപ്പെടുന്നു.ഇഛാശക്തിയുള്ള ഒരു ഗവർമേന്റിനു നിയമം മൂലവും നിയമത്തിന്റെ കൃത്യമായ നടത്തിപ്പിലൂടെയും ഇക്കൂട്ടരെ നിർമ്മാർജനം ചെയ്യാൻ കഴിയും.എന്നാൽ മതം ആചാരം വ്യക്തി താല്പര്യം ഇവയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ കാരുണ്യം ചൊരിയാൻ കാത്തുനിൽക്കുന്നവരും കാരുണ്യം കച്ചവടമാക്കിയവരും ഗവർമേന്റിന്റെ തന്നെ ഒത്താശകളും മേല്പറഞ്ഞതരം കാരുണ്യാർത്ഥികളെ കൂടുതൽ സൃഷ്ടിക്കുകയാണു.

                                             കാരുണ്യം കാണിക്കുന്നവരും അതു സ്വീകരിക്കുന്നവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും,കാരുണ്യത്തിന്റെ പിന്നിലെ മന:ശാസ്ത്രത്തെക്കുറിച്ചും വിസ്താരഭയത്താൽ വിവരിക്കുന്നില്ല. എന്നാലും ഒരുകാര്യം കൂടി പറഞ്ഞുകൊള്ളട്ടെ.,സോവറിൻ ഡെമോക്രാറ്റിക്‌ സോഷ്യലിസ്റ്റ്‌ സെക്കുലർ റിപബ്ളിക്കായ നമ്മൾ, സോഷ്യലിസം എന്ന, സമ്പത്തിന്റേയും അവസരങ്ങളുടേയും തുല്യ വിതരണത്തിൽ കാണിക്കുന്ന അനാസ്തയാണു കാരുണ്യാർത്ഥികളെ സൃഷ്ടിക്കുന്നതെന്നു നിസ്സംശയം പറയാം.കാരണം,കഴിഞ്ഞ അഞ്ചു കൊല്ലമായി വമ്പന്മാർ ക്കു , കോർപറേറ്റ്‌ ടാക്സ്‌,എക്സൈസ്‌ ഡ്യൂടി,കസ്റ്റംസ്‌ ഡ്യുടി എന്നിവയിൽ നല്കിയ ഇളവായ ഇരുപത്തഞ്ചു ലക്ഷം കോടി മാത്രം മതി സാധാരണക്കാരന്റെ ജീവിതം സ്വർഗ്ഗ തുല്യമാക്കാൻ. യഥാർത്ഥ സോഷ്യലിസം ലഭ്യമാകുന്നതു മുൻപു പറഞ്ഞകോർപറേറ്റുകളടക്കമുള്ളവർക്കാണു ..കഴിഞ്ഞ ദിവസം നമ്മളറിഞ്ഞത്‌ സ്വിസ്സ്‌ ബാങ്കിലെ കള്ളപ്പണത്തിന്റെ മുഖ്യ പങ്കു ഇൻഡ്യക്കാരന്റെയാണെന്നാണു.ബാങ്കും ഇൻഷുറൻസും വിറ്റു പുട്ടടിക്കാനുള്ള നിയമം റെഡിയായിക്കഴിഞ്ഞു..സങ്കൽ പിക്കാൻ പോലും പറ്റാത്തത്രയും തുകയുടെ അഴിമതി എന്നും സംഭവിച്ചുകൊണ്ടേയിരിക്കുന്നു.
ജീവിതം അതീവ ദുസ്സഹമാക്കിക്കൊണ്ടു ഏറ്റവും വർദ്ധിച്ച നിരക്കിൽ പെട്രോളിന്റെവില കൂട്ടിയിരിക്കുന്നു.ഏപി എൽ,ബീ പീ എൽ,അവശ്യ സർവീസ്സ്,എന്നീ തരം തിരിവുകളൊന്നും ഇക്കാര്യത്തിൽ ആലോചിച്ചിട്ടു പോലുമില്ല.

.ഇമ്മാതിരി ശുദ്ധ തോന്ന്യവാസങ്ങൾ കാണാൻ കൂട്ടാക്കാതെ കാരുണ്യം ചൊരിഞ്ഞു നടക്കുന്നവർ അത്യന്തികമായി ആരെയാണു സഹായിക്കുന്നതു എന്നു ആലോചിക്കുക.എന്നാൽ കടമയെ കാരുണ്യത്തിൽ നിന്നും വ്യതിരിക്തമായി കാണണമെന്നും പറഞ്ഞുകൊള്ളട്ടെ. എല്ലാവർ ക്കും സുഖവും സന്തോഷവും ആഗ്രഹിക്കുന്നവനും,തട്ടിപ്പും വെട്ടിപ്പും എതിർക്കുന്നവനും അനീതികൾ കാണുമ്പോൾ പൾസടി കൂടുന്നവനുമാണു യഥാർത്ഥ കാരുണ്യവാൻ. അല്ലാതെ കഞ്ഞി പാർച്ച നടത്തി ഫോട്ടോ പ്രസിദ്ധീകരിച്ചതുകൊണ്ടും, എൻഡോസൾഫാൻ ഇരകളെ കാണാൻ കാസർകോട്ടേക്കു തിരിച്ചതു കൊണ്ടും വ്യവസ്തിതിക്കു യാതൊരു മാറ്റവും സംഭവിക്കില്ല എന്നു കാണുക. ഒന്നുകൂടി ആവർത്തിക്കട്ടെ..പ്ളേഗു തടയാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നെങ്കിൽ മാലിന്യക്കൂമ്പാരമാണു നശിപ്പിക്കേണ്ടതു. അല്ലാതെ പ്ളേഗ്‌ പിടിച്ചവന്റെ വായിൽ ആന്റിബയോട്ടിക്‌ ഗുളിക തിരുകി ഫോട്ടോ എടുത്തതു കൊണ്ടുമാത്രം കാര്യമായി ഒന്നും തന്നെ സംഭവിക്കില്ല.. സംശയിക്കേണ്ട..മനസ്സു വച്ചാൽ മറ്റൊരു ലോകം സുസാദ്ധ്യമാണു.മനുഷ്യനു മനുഷ്യന്റെ വാക്കുകൾ സംഗീതമായി സ്രവിക്കാൻ കഴിയുന്ന, സമ്പത്തും അവസരങ്ങളും എല്ലാവർ ക്കും ഒരുപോലെ ലഭ്യമാവുന്ന മറ്റൊരു ലോകം..

                                     -0-

ടി.യൂ.അശോകൻ

Thursday, February 17, 2011

എൻ.എസ്‌.മാധവൻ,സന്തോഷ്‌ എച്ചിക്കാനം,പിന്നെ ബ്ളോഗെഴുത്തുകാരും


സ്രീ.സന്തോഷ്‌ എച്ചിക്കാനത്തിനു  ബ്ളോഗില്‍ പ്രത്യക്ഷപ്പെടുന്നവര്‍ വാല്‍ നക്ഷത്രങ്ങള്‍ മാത്രമാണു.സ്രീ.എന്‍.എസ്‌.മാധവന്റെ കാഴ്ചപ്പാടില്‍ ബ്ളോഗ്‌ വംശ നാശം വന്നുകൊണ്ടിരിക്കുന്ന മാദ്ധ്യമവും.
യുക്തി ,ദീര്‍ഘ വീക്ഷണം,ചരിത്രബോധം ഇവയൊന്നുമില്ലാത്ത കേവല പ്രസ്താവനകള്‍ മാത്രമാണിവ രണ്ടും. നല്ല വിദ്യാഭ്യാസവും വിവരവുമുള്ള ഇവരില്‍ നിന്നും ഇങ്ങനെയൊരു പ്രസ്താവമല്ല ഉണ്ടാകേണ്ടിയിരുന്നത്.ബ്ളോഗില്‍ മാത്രമല്ല മുഖ്യധാരാ മാദ്ധ്യമങ്ങളിലെല്ലാം തന്നെ നാളിതുവരെ എത്രയോ വാല്‍ നക്ഷ്ത്രങ്ങള്‍
ഉദിച്ചസ്തമിച്ചിരിക്കുന്നു. ഇനിയെത്രയെണ്ണം ഉദിക്കാനും അസ്തമിക്കാനുമിരിക്കുന്നു.പിന്നെ വംശ നാശത്തിന്റെ കാര്യം.അതു കാലം തെളിയിക്കേണ്ടതല്ലേ.
അത്ര കൃത്യമായി പ്രവചനം നടത്താന്‍ നോസ്ത്രദാമസ് ജീവിച്ചിരിപ്പുമില്ല.

ഏതൊരു കലാസൃഷ്ടിയും നല്ലതോ ചീത്തയോ ആകുന്നതു അതു പ്രത്യക്ഷപ്പെടുന്ന മാദ്ധ്യമത്തിന്റെയോ,സൃഷ്ടികര്‍ത്താവു പ്രതിനിധീകരിക്കുന്ന വിഭാഗത്തിന്റെയോ പ്രത്യേകത കൊണ്ടല്ല.എവിടെ അവതരിച്ചാലും ആര്‍ എഴുതിയാലും ഒരു കലാ സൃഷ്ടി സര്‍ഗ്ഗാത്മകമാകുന്നതും ചിലതെങ്കിലും കാലാതിവര്‍ത്തിയായി നിലകൊള്ളുന്നതും അനുവാചകനെ ഉദാത്തമായ അനുഭൂതിയുടെ മേഖലകളിലേക്കാനയിക്കാന്‍ അതിനുള്ള കഴിവു കൊണ്ടു മാത്രമാണു.ലോക ക്ളാസിക്കുകള്‍ തന്നെ ഒന്നാന്തരം ഉദാഹരണം.ബ്ളോഗില്‍ വന്നതു കൊണ്ടോ, പത്രമാസികകളിലോ പുസ്തക രൂപത്തിലോ വന്നതുകൊണ്ടോ മാത്രം ഒരു രചന മെച്ചപ്പെട്ടതാകണമെന്നില്ല;മറിച്ചും.പെണ്ണെഴുത്ത്,ദളിതെഴുത്ത്,ദക്ഷിണാഫ്രിക്കന്‍-ലാറ്റിനമേരിക്കന്‍,പാശ്ചാത്യ-പൗരസ്ത്യ വേര്‍തിരിവുകളിലും കാര്യമില്ല.കഥയില്ലായ്മയെഴുതി പെണ്ണെഴുത്തിന്റെ പേരില്‍ വിലസുന്നവരും ഒന്നാന്തരം കഥകളെഴുതിയിട്ടും പെണ്ണെഴുത്തിന്റെ വേലിക്കെട്ടിനകത്തു തളയ്ക്കപ്പെട്ടവരും ഇവിടെയുണ്ട്.ദളിതെഴുത്തും തഥൈവ.ശരണ്‍ കുമാര്‍ ലിംബാളെയുടെ വിവര്‍ത്തനങ്ങളേക്കാള്‍ എത്രയോ മെച്ചമാണു സാറാ തോമസിന്റെ ദൈവമക്കള്‍.
ആരുടേയും കാലു പിടിക്കാതെയും എഡിറ്ററുടെ കത്രികക്കിരയാവാതെയും സ്വന്തം രചന പ്രസിദ്ധീകരിക്കാന്‍ കഴിയുന്നു എന്നുള്ളതാണു ബ്ളോഗിന്റെ മെച്ചം.അതു ദോഷമായും ഭവിക്കുന്നുണ്ടു.കവിതയെന്ന പേരില്‍ ബ്ളോഗില്‍ വരുന്ന ഏതാണ്ടെല്ലാം തന്നെ മറ്റെന്തെങ്കിലും പേരില്‍ വിളിക്കപ്പെടേണ്ട ഒരു ഐറ്റമായിട്ടേ തോന്നിയിട്ടുള്ളു.കവിത്വ സിദ്ധി തൊട്ടു തീണ്ടിയിട്ടില്ലാത്ത കേവല കവിയശ്ശ:പ്രാര്‍ത്ഥികളേക്കൊണ്ടു ബ്ളോഗ്  ലോകം നിറഞ്ഞിരിക്കുന്നു.(ആനുകാലികങ്ങളിലും ഇക്കൂട്ടര്‍ ധാരാളമുണ്ടു.)കമന്റുകള്‍ കൊണ്ടു പരസ്പരം പുറം ചൊറിഞ്ഞാണിവര്‍ മഹാകവികളാകുന്നത്. എന്നാല്‍ ഇടക്കൊക്കെ നല്ല കവിതകളും എച്മിക്കുട്ടിയേപ്പോലുള്ളവരുടെ ഒന്നാന്തരം കഥകളും(ദൈവത്തിന്റെ വിരലുകള്‍ ഗിതാര്‍ വായിക്കുമ്പോള്‍) ബ്ളോഗില്‍ വായിക്കാന്‍ കിട്ടുന്നുണ്ട്.
അവനവന്‍ പ്രസാധനമാണെന്നും എഡിറ്ററുടെ കൈ കടത്തലില്ലെന്നും ആവര്‍ത്തിച്ചു പറയുന്ന ബ്ളോഗെഴുത്തുകാര്‍ ഒരു കാര്യം മറക്കുന്നു.അവനവനില്‍ തന്നെ ഒരു എഡിറ്റര്‍ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത.തന്റെ രചന ലോകത്തിന്റെ മുന്‍പിലേക്കെറിഞ്ഞു കൊടുക്കുന്നതിന്‍ മുന്‍പ് അതിനു തക്ക യോഗ്യത അതിനുണ്ടോ എന്നു സ്വന്തം മന:സാക്ഷിയോട് പലവട്ടം ചോദിക്കുന്നതു നന്നായിരിക്കും..എന്നിട്ടു ഓകേ ആണെങ്കില്‍ മാത്രം പബ്ളിഷ് ബട്ടനില്‍ വിരലമര്‍ത്തുക.പക്ഷേ അങ്ങിനെ ചോദിക്കാന്‍ തോന്നണമെങ്കില്‍ പൂര്‍വസൂരികളുടെ രചനകളുടെ വരമ്പത്തു കൂടെയെങ്കിലും ഒന്നു നടന്നിരിക്കണം.പ്രപഞ്ചം,പ്രകൃതി,സമൂഹം ഇവയേക്കുറിച്ചും ചെറുതല്ലാത്ത ഒരു ധാരണ ഉണ്ടായിരിക്കണം.ഇതൊന്നുമില്ലാതെ,സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ മാത്രം സര്‍ഗ്ഗ ക്രിയക്കൊരുങ്ങുന്നതു മൗഢ്യമാണു.എന്തൊക്കെയോ കുത്തിക്കുറിച്ച് ജീവിതത്തിന്റെ ഇതുവരെ സ്പര്‍ശിക്കാത്ത സൂക്ഷ്മ സ്ഥലികളെ പ്രത്യക്ഷവല്ക്കരിക്കുന്നു എന്നും,കവിതാം ഗന ഇന്നു പഴയ നാണമെല്ലാം കളഞ്ഞ് ജീന്‍സും ടോപ്പും ധരിച്ച് പുതു വഴിയേ നടന്നു അവളെ അടയാളപ്പെടുത്തുന്നു എന്നും എഴുതിയാല്‍ സാഹിത്യം ഉണ്ടാകില്ല.കവിത ഒരിക്കലും ഉണ്ടാകില്ല.ചുമ്മാതെയാണോ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് കഥകളിലൊന്നായ ഹിഗ്ഗ്വിറ്റ എഴുതിയ എന്‍.എസ്.മാധവന്‍ ബ്ളോഗെഴുത്തുകാരെ ശപിച്ചത്.

   -0-
ടി.യൂ.അശോകന്‍



Tuesday, January 25, 2011

ഒന്നുണർ ന്നു പാടാൻ


ചിര കാലമായ് മീട്ടു-
മൊരുഗാന,മെന്‍ വീണ-
യൊരു,ദിനം പാടാന്‍
വിസമ്മതിച്ചു.

ശ്രുതിയേറു,മാഗാന-
മാലപിച്ചീടുവാന്‍
ശ്രമ,മേറെ വീണയിൽ
ചെയ്തു,വെന്നാല്‍,

അപസ്വരം മൂളിയ-
തല്ലാതെ തന്ത്രികള്‍
ഒരു വരി പോലും
പകര്‍ന്നതില്ല.

സ്വരജതികൾ കോർത്തു, ഞാൻ
സ്വർഗ്ഗ പ്രതീക്ഷതൻ
പുതു വരികൾ പാടി-
പ്പറന്നതോർക്കേ,

ഹൃദയാന്തരാളങ്ങ-
ളേതോ വിഷാദാര്‍ദ്ര
കനവിന്റെ തീരങ്ങള്‍
തേടി മൂകം.

ഇനിയെന്റെ സ്വപ്നം
പുലര്‍ ന്നു കാണാ-
നൊരു വരി മാത്രമെങ്കിലു-
മാലപിക്കാന്‍,

ഇനി വരാനുള്ളൊരാ-
പുത്തന്‍ പുലരിതന്‍
സ്മ്രുതിയേക്കുറിച്ചൊ-
ന്നുണര്‍ ന്നു പാടാന്‍,

കാലമെൻ വീണതൻ
തന്ത്രികൾക്കാഗാന-
മേകും ദിനത്തെ ഞാൻ
കാത്തിരിപ്പൂ...

      -----)---

ടി.യൂ.അശോകന്‍