Saturday, May 12, 2012

വീണ്ടും


വിടരാൻ മടിച്ചോരു
മുകുളം കണക്കെന്റെ
ഹൃദയപ്പൂന്തോപ്പിലെ
ചെടിയിൽ പിറന്ന നീ,

മലരായ്,മനസ്സിന്റെ
സുവർണാങ്കണമാകെ
മണമേകിടും ദിനം
കാത്തു ഞാൻ കഴിഞ്ഞതും,

കുളിരും കൊണ്ടീവഴി-
യൊഴുകിപ്പാട്ടും പാടി-
യകലും പുഴയുടെ-
യരുകിൽ തണലിൽ നിൻ

നറു പുഞ്ചിരി പ്രഭ
വിരിയും മുഖാംബുജം
തഴുകും മനസ്സുമായ്
തനിയേ,യിരുന്നതും,

ഒരുനാ,ളന്തിത്തിരി
കൊളുത്താൻ സർപ്പക്കാവി-
ന്നിരുളിൻ നടുവിലേ-
യ്ക്കടിവെച്ചണഞ്ഞ നിൻ

ചൊടിയിൽ നിന്നിത്തിരി
മധുരം പിന്നിൽ ക്കൂടി-
മുറുകെപ്പുണർ ന്നു ഞാൻ
നുകരാൻ മുതിർന്നതും,

എരിയും തിരി നാളം
നിൻ കരം വിറയാർന്നി-
ട്ടുതിരും ചിതല്പ്പുറ്റിൽ
വീണുടനണഞ്ഞപ്പോൾ,

നിറയും ഭയത്തിനാൽ
പാപമാ,ണെന്നോതിയെൻ
മാറിലെ ചൂടിൽ നിന്നും
വേർപെട്ടു മറഞ്ഞതും,

നീരവ നീലാകാശ-
ത്താഴെയീ പുഴയോര-
ത്തേറെ വർഷത്തിൻ ശേഷ-
മിന്നു ഞാൻ വന്നീടവേ,

കാലമാം ചിതൽ തിന്ന
മനസ്സിൻ വെള്ളിത്തിര-
മേലൊരു ചലച്ചിത്രം
പോലെവ,ന്നെത്തീ വീണ്ടും...

           --0--

ടി. യൂ. അശോകൻ


========================================================


Re-Posting