Saturday, June 16, 2012

പ്രഭാങ്കനം


പണിയെടുക്കുന്നവർ പണ്ടു നാട്ടിയ
കൊടിമരത്തിലെ ചോരപ്പതാക തൻ
നിറമൊരിക്കലും മായാതെ കാക്കുവാൻ
ഉടനൊരഗ്നിയായ് പടരൂ സഖാക്കളേ....

കപടമാനവ സ്നേഹപ്രകീർത്തനം
കുടിലതൂലികത്തുമ്പാൽ പകർത്തുവാൻ
കവിതകീറിപ്പറത്തും നികൃഷ്ടത-
യ്ക്കരികി,ലാഗ്നേയവർഷമായ്പെയ്യുവിൻ...
വലതുസാമ്രാജ്യ തന്ത്രങ്ങളെപ്പൊഴും
ക്ഷുഭിതരായ് ചോദ്യശരമെയ്തു നേർ ക്കുവിൻ...
മനുജരക്തത്തിനിരു നിറം കല്പിച്ച
കഥകൾ തൻ നേർ ക്കു കാർക്കിച്ചു തുപ്പുവിൻ....

പരമശുഷ്കമാ,മൊരുന്യൂനപക്ഷത്തി-
നറയിലേക്കുള്ള സമ്പത്തൊഴുക്കതി-
ന്നെതിരെ നാം ലോകസമരത്തിനായ് പെരും-
പടനയിക്കാനൊരുങ്ങൂ സഖാക്കളേ...
പൊറുതിമുട്ടുന്ന ദുരിതപ്പരമ്പര-
യ്ക്കറുതിയാവും വരേയ്ക്കുനാം പൊരുതുവിൻ...
അണിയിതിൽ ചേർ ന്നുകെണിയൊരുക്കുന്നവർ-
ക്കണിയുവാൻ കൈവിലങ്ങുനാം തീർക്കുവിൻ....

നരബലിച്ചോര നക്കിക്കുടിക്കുന്ന
ചുടലദൈവം നമുക്കില്ല കൂട്ടരേ...
കൊലവിളിപ്പാട്ടി,ലുന്മത്തമാവുന്ന
ഹൃദയവും നമുക്കില്ലെൻ സഖാക്കളേ....
കറയെഴാത്തതാം കാരുണ്യധാരത-
ന്നുറവനമ്മിലാ,ണുള്ളതെന്നോർത്തുനാം
അഴലകറ്റുവാ,നൊറ്റപ്രതീക്ഷയാ-
യരുണചക്രവാളത്തിൽ തിളങ്ങുമാ-
രജത താരകം നോക്കിക്കുതിക്കുവിൻ.....

സമരസാഹസം നമ്മൾ ക്കു ജീവിതം
സമയബന്ധിതം സങ്കടാച്ഛാദിതം...
തിരിതെളിച്ചിടാൻ മറ്റാരുമില്ലാതെ
ഇരുളുമൂടിക്കിടക്കുമീ പാതയിൽ
നിറകതിർ ചൊരിഞ്ഞെത്തുന്ന സൂര്യനായ്
സ്വയമെരിഞ്ഞു നാം വെട്ടമായ് തീരുവിൻ.......

     ----0------

ടി  . യൂ . അശോകൻ


===================================================









Saturday, June 2, 2012

കോളേജ്‌ ഡേ


ഇരുളിൻ മറനീക്കി
കുളിരും ഡിസംബറിൽ
ഉദയം നാണിച്ചെത്തി
ബെഡ്ഡിൽ വന്നുരുമ്മുമ്പോൾ
തുണയായ്‌ പറ്റിച്ചേർന്ന്‌
ചൂടെനിക്കേകും തല-
യിണ ഞാൻ വലിച്ചെറി-
ഞ്ഞുണർന്നൂ,എട്ടേകാലായ്‌.

എട്ടിന്റെ മാസ്റ്റർ പോയാൽ
പത്തിന്റെ പ്രിയ കിട്ടും
എട്ടരയ്ക്കുള്ള ബസ്സിൽ
എസ്റ്റിയും കിട്ടില്ലത്രേ..

ഓടിച്ചെന്നുടൻ താടി
വടിക്കാൻ തുടങ്ങവേ
ഓർത്തു ഞാൻ ഞെട്ടിപ്പോയീ
ഇന്നല്ലോ കോളേജ്‌ ഡേ..

ജൂനിയർ വിദ്യാർത്ഥിയാ-
ണെങ്കിലു,മെന്നെക്കൂടാ-
തീവർഷമെൻ കോളേജി-
ലൊന്നുമുണ്ടായിട്ടില്ല.
സീനിയർ സ്റ്റുഡന്റ്സെന്നെ
കാണുമ്പോൾ വന്ദിച്ചീടും
ഞാനൊന്നു കടാക്ഷിക്കാൻ
ക്യൂ നിൽക്കും പെൺ കുട്ടികൾ..
ഇങ്ങനെയുള്ളോരെന്നെ-
ക്കൂടാതെ കോളേജ്‌ ഡേ
എങ്ങിനെ നടക്കുമെ-
ന്നോർത്തു ഞാൻ വിഷണ്ണനായ്..

കുളിയും തേവാരവും
ചടങ്ങെന്നപോൽ തീർത്ത്‌
വെളിയിലിറങ്ങുമ്പോൾ
മണി പത്തരയായി.
പ്രിയയും കടന്നുപോയ്‌,
വഴിയിൽ ഇളിഭ്യനായ്‌
മിഴിനട്ടു ഞാൻ നില്ക്കേ
നിദ്രയെ പ്രാകാൻ തോന്നി..
ബെഡ്ഡിലൊ,രിട്ട പോലെ
ചുരുണ്ടു കിടന്നപ്പോൾ
നിദ്രയാണത്രേ ജന്മ-
സാഫല്യ,മെന്നോർത്തു ഞാൻ.
ഇനി ഞാ,നെന്തോ ചെയ്‌ വൂ-
ദൈവമേ,ഫാൻസി ഡ്രസ്സിൽ-
മുനിയായ്‌ വേഷം കെട്ടാൻ
പേരും ഞാൻ കൊടുത്തല്ലോ..

ഈ വിധം മനസ്സിന്റെ
കടിഞ്ഞാ,ണയച്ചുവി-
ട്ടേകനായ്‌ വെയ്റ്റിങ്ങ്‌ ഷെഡ്ഡിൽ
നിന്നു ഞാൻ ചിന്തിക്കവേ,
ദൂരെനി,ന്നൊരു വണ്ടി
ഇരച്ചും കുരച്ചുമെൻ
ചാരെവ,ന്നെത്തീ,ചാടി-
ക്കേറി ഞാൻ ഫുട്ബോർഡിന്മേൽ..
മുന്നിലെക്കിളി ഡബിൾ-
ബെല്ലടിച്ചുടൻ തന്നെ
പിന്നിലെക്കിളി ഡബിൾ-
വിസിലും മുഴക്കവേ,
എന്നെയും കൊണ്ടാവണ്ടി
പിന്നേയും പുകതുപ്പി
മുന്നിലെ മലകേറാൻ
മടിച്ചു മടിച്ചോടി..

ഓടുന്ന വണ്ടിക്കൊപ്പം
ഓടുന്ന മേഘക്കെട്ടും
ദൂരെപ്പോയ് മറയുന്ന
തരുതൻ നിരകളും
അരഞ്ഞാണരുവിയാൽ
അരയിൽ ചാർത്തിക്കൊണ്ടു
പരന്നു കിടക്കുന്ന
വയലും,വരമ്പിന്മേൽ-
വരിയാ,യിരുന്നരി-
കൊറിച്ചിട്ടിളം കാറ്റിൽ
വയനാട്ടിലെക്കഥ
പാടുന്ന കിളികളും,
കണ്ണുകൾക്കൊരുൽസവ-
മേകവേ കോളേജിന്റെ
മുന്നിൽ വ,ന്നുടൻ വണ്ടി
നിന്നു ഞാൻ താഴെച്ചാടി..

ഓടുവാനൊരുങ്ങിയ
കാലുകൾ കല്ലിൽ തട്ടി
വേദനിച്ചതു മൂലം
നടന്നു നീങ്ങീടുമ്പോൾ
കുട്ടികൾ മോണിങ്ങ് സെഷൻ
പരിപാടിയും കഴി-
ഞെത്തിയെൻ മുന്നിൽ പൊട്ടി-
ച്ചിരിയാം കൂരമ്പുമായ്...

   ---0---

ടി. യൂ . അശോകൻ
=============================================

Re-Posting