Sunday, November 24, 2013

അരാഷ്ട്രീയ നിരക്ഷരന്മാർ

ഇവിടത്തെ സകലമാന പ്രശ്നങ്ങൾക്കും കാരണം രാഷ്ട്രീയവും രാഷ്ട്രീയപ്പാർട്ടികളുമാണെന്നും ഇവ രണ്ടും ഇല്ലാതെയായാൽ  വീണ്ടും മാവേലി നാടുവാണീടും കാലമാകുമെന്നും കരുതുന്ന അരാഷ്ട്രീയ നിരക്ഷരന്മാർ  വാഴ്ച തുടങ്ങിയിട്ടു  കാലമേറെയായി.     പകരം വെയ്ക്കാൻ മറ്റൊന്നില്ലാത്ത ജനാധിപത്യ വ്യവസ്ഥയിൽ പിച്ചവെച്ചു നടക്കുന്ന ഒരു അവികസിത(വികസ്വര - ?) രാജ്യത്തെ പ്രജകൾ ഇമ്മാതിരി ശുദ്ധ വിവരക്കേടെഴുന്നെള്ളിക്കുന്നതു കാണുമ്പോൾ 1498 മുതൽ ഈ രാജ്യം ഭരിച്ചു കൊഴുത്ത വിദേശ ഭരണവർഗ്ഗം ഊറിച്ചിരിക്കുന്നുണ്ടാകും. ആഗോളവൽക്കരണത്തിലൂടെ അധീശത്വം പുന:സ്ഥാപിക്കാൻ ശ്രമിക്കുന്നവർ ആർപ്പുവിളിക്കുന്നുണ്ടാകും. പക്ഷേ, വിദേശ ഭരണവർഗ്ഗം ആഗ്രഹിക്കുന്നകാര്യം മുന്നിൽ നിന്നു നടപ്പിലാക്കാൻ യത്നിക്കുന്ന ഇന്നാട്ടിലെ ഈ പശു സമാനരെയോർത്ത്‌   ജീവിച്ചിരിക്കുന്ന ഇൻഡ്യൻ സ്വാതന്ത്ര്യസമരപ്പോരാളികൾ വിലപിക്കുകയായിരിക്കും -  മരിച്ച പോരാളികളുടെ ആത്മാക്കൾ ഇവരെ തൊഴിക്കാൻ ഉയിർത്തെഴുന്നേൽക്കും . അവരാരും അരാഷ്ട്രീയക്കാരും ഇവർ ആജ്ഞാപിക്കുന്നതു പോലെ വീട്ടിലടച്ചിരുന്ന്‌ ബ്രിട്ടനെതിരേ സമരം ചെയ്തവരുമായിരുന്നില്ലല്ലോ...
   തന്റെ ഇത്തിരിവട്ടത്തിലെ മേച്ചിൽപ്പുറങ്ങൾക്കപ്പുറത്തേയ്ക്ക്‌ ദൃഷ്ടി പായിക്കാത്ത അരാഷ്ടീയവാദികളുടെ മുൻ തലമുറകൾ സ്വാതന്ത്ര്യ സമരകാലത്തും ഇതേ നിലപാടെടുത്തവരായിരുന്നു എന്നത്‌ ചരിത്രപാഠം. ഗാന്ധിജിയുടെ നേതൃത്വത്തിലും അല്ലാതെയും ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ്‌ എന്ന രാഷ്ട്രീയ പാർട്ടി നടത്തിയ എണ്ണമറ്റ സമരങ്ങൾ അന്നത്തെ അരാഷ്ട്രീയ വാദികൾക്ക്‌ അലോസരമായിരുന്നു. ബ്രിട്ടന്റേയും അതത്‌ നാട്ടുരാജാക്കന്മാരുടേയും വാലായി നിന്ന്‌ ഇന്നാട്ടിലെ സമരങ്ങളെ നിരന്തരം ഒറ്റുകൊടുത്തുപോന്നവരും ഇവർ തന്നെ. ദിനേനയുള്ള തങ്ങളുടെ ചൂഷണ സുഖ ജീവിതത്തിനു ഭംഗം വരുന്നത്‌ ഇക്കൂട്ടർക്ക്‌ സഹിക്കാനേ കഴിഞ്ഞിരുന്നില്ല. എന്നാൽ രാഷ്ട്രം സ്വതന്ത്രമാകുമെന്നും അധികാരം കോൺഗ്രസ്സ്‌ എന്ന രാഷ്ട്രീയപ്പാർട്ടിക്കു ലഭിക്കുമെന്നും ഉറപ്പായ ഘട്ടത്തിൽ യാതൊരുളുപ്പുമില്ലാതെ ഖദറെടുത്തണിയാനും കോൺഗ്രസ്സിനു കീ ജേ വിളിക്കാനും ഗാന്ധിജി നെഹ്രു എന്നിവരേക്കാൾ വലിയ കോൺഗ്രസ്സാകാനും പഴയ അരാഷ്ട്രീയവാദികൾ ഒരുങ്ങിക്കഴിഞ്ഞിരുന്നു.സംശയം വേണ്ട- ഈ ജനുസ്സിന്റെ പുതു തലമുറ തന്നെയായിരിക്കും ഇന്നത്തെയും അരാഷ്ട്രീയവാദികൾ. എന്നാൽ മുല്ലപ്പെരിയാർപ്രളയത്തിൽ, ഒലിച്ചുപോകുമെന്ന ഭീതി പരന്നപ്പോൾ ഇവരും സമരങ്ങളുടെ മെഴുകുതിരിവെളിച്ചത്തിലും ചൂടിലും  അന്യന്റെ സഞ്ചാര സ്വാതന്ത്ര്യം ഹനിച്ചുകൊണ്ട്‌ തെരുവുകളിൽ ഉണ്ടായിരുന്നു. സ്വരക്ഷയ്ക്കായി ഫ്ളാറ്റിന്റെ പത്താം നിലയിൽ ഫൈബർബോട്ട്‌ ഒരുക്കിവെയ്ക്കാനും ഇവർ മറന്നിരുന്നില്ല.
       ഇങ്ങനെ തരംപോലെ കയറിക്കൂടിയ അരാഷ്ട്രീയക്കാരും അവരുടെ സന്തതി പരമ്പരകളുമാണു ഇന്നത്തെ രാഷ്ട്രീയാപചയത്തിനു കാരണമെന്നറിയാൻ അക്കാദമിക്‌ വിദ്യാഭ്യാസമോ എൻജിനീയറിങ്ങ്‌ ഡിഗ്രിയോ ആവശ്യമില്ല. സാമാന്യബോധവും ചരിത്രജ്ഞാനവും സാധാരണക്കാരന്റെ ദുരിത ജീവിതത്തേക്കുറിച്ച്‌ അറിവും ഉണ്ടായിരുന്നാൽ മതി. ഇക്കൂട്ടരെ തൂത്തെറിഞ്ഞു സംശുദ്ധ രാഷ്ട്രീയതിന്റെ വക്താക്കളാകാൻ ഇന്നത്തെ അരാഷ്ട്രീയ യുവത്വം തയ്യാറാവുകയാണു വേണ്ടത്‌.. അല്ലാതെ ജനങ്ങളുടെ ജീവത്തായ പ്രശ്നങ്ങളിൽ നിന്നു ഓടിയൊളിച്ച്‌ അരാഷ്ട്രീയ വാദത്തിന്റെ  മരുമണണലിൽ മുഖം മറയ്ക്കുന്ന ഒട്ടകപ്പക്ഷിയാവുകയല്ല വേണ്ടത്‌. പക്ഷേ സംശുദ്ധ രാഷ്ട്രീയം തിരിച്ചുപിടിക്കുക എന്നത്‌ ഒരു  രാഷ്ട്രീയ പ്രക്രിയയും സ്വയം നവീകരണവും നിരന്തരമായ സമരവും ആയിരിക്കും.ഇവർ ആജ്ഞാപിച്ചതു പോലെ വീട്ടിനകത്തിരുന്ന്‌ ആരെയും ഉപദ്രവിക്കാതെ നടത്താനാവുന്ന കാരുണ്യത്തിന്റെ കഞ്ഞിപാർച്ച ആയിരിക്കില്ല അത്‌.
         നാളിതുവരെയുള്ള മാനവ സംസ്കാരത്തിന്റെ ക്രമികമായ വികാസം രാഷ്ട്രീയ സമരങ്ങളിലൂടെയാണെന്നറിയുമ്പോൾ  കൃത്രിമമായി ശൃഷ്ടിക്കുന്ന ഇന്നത്തെ വിലക്കയറ്റത്തിനെതിരെ പോരാടേണ്ടി വരും.രാഷ്ട്രസമ്പത്ത്‌ വിതരണം ചെയ്യാതെ ഏതാനും പേർക്കായി അതിദ്രുതം കൈമാറ്റം ചെയ്യുന്നത്‌ ചെറുക്കപ്പെടേണ്ടി വരും. പാട്ടക്കരാർ കഴിഞ്ഞ തോട്ടഭൂമി വമ്പന്മാരിൽ നിന്നു തിരിച്ചുപിടിക്കാൻ സമരം നടത്തേണ്ടി  വരും. ഇന്ന്‌ ഭരണചക്രം തിരിക്കുന്ന അരാഷ്ട്രീയക്കാരുടെ എണ്ണിയാലൊടുങ്ങാത്ത അഴിമതികൾക്കെതിരെയും പോരാടേണ്ടി വരും.കോർപറേറ്റുകൾക്ക്‌ ബാങ്കിങ്ങ്‌ ലൈസൻസ്‌ കൊടുക്കുന്നത്‌ ചോദ്യം ചെയ്യേണ്ടി വരും.കൂടംകുളത്തെ ആണവ റിയാക്ടർ വിദേശാടിമത്ത മനോഭാവത്തിന്റെ സ്മാരകമാണെന്നു വിളിച്ചുപറയേണ്ടിവരും. ഇൻകംടാക്സ്‌ കോർപറേറ്റ്‌ ടാക്സ്‌ എന്നിവയിൽ കോടാനുകോടികൾ വമ്പന്മാർക്ക്‌ നികുതിയിളവു നൽകുമ്പോൾ സാധാരണക്കാരന്റെ ഗ്യാസ്‌ സബ്സിഡി പോലും വെട്ടിച്ചുരുക്കുന്നതും കിട്ടുന്നതു നേടിയെടുക്കാൻ  ആധാർ കാർഡുമായി ആപ്പീസുകൾ കയറിയിറങ്ങേണ്ടിവരുന്നതും അനീതിയാണെന്ന്‌ വെളിപ്പെടുത്തേണ്ടിവരും...ഈ പറഞ്ഞവയെല്ലാം സമരങ്ങളാണു. ഒപ്പം രാഷ്ട്രീയവും.          
             അരാഷ്ട്രീയ പശുക്കളായാൽ ഈ വക പൊല്ലാപ്പുകളിലൊന്നും ഇടപെടേണ്ടി വരില്ല .തന്റെ മേച്ചിലിടത്തിലെ സ്വൈരതയ്ക്ക്‌ തടസമാകുന്ന ഹർത്താൽ രാഷ്ട്രീയക്കാരെ പുലഭ്യം പറഞ്ഞും എൻഡോസൾഫാൻ ഇരകളുടെ ഫോട്ടോ പ്രദർശിപ്പിച്ചും ലൈം ലൈറ്റിലങ്ങിനെ ഞെളിഞ്ഞു  നില്ക്കാം.  ജീവത്തായ ഏതെങ്കിലും മുദ്രാവാക്യമുയർത്തി ഏതെങ്കിലും നിറമുള്ള കൊടിയുമായി തെരുവിലെ വെയിലിൽ അലയാത്ത, കേവലം കമ്പ്യൂട്ടർ കിങ്ങിണികളായ ഇക്കൂട്ടർ ഏതു മോശം രാഷ്ട്രീയക്കാരനേക്കാളും അപകടകാരികളാണെന്ന്‌ കാലം തെളിയിച്ചതാണു.അടിയന്തിരാവസ്ഥയിലെ മലയാളി തന്നെ ഒന്നാം തരം ഉദാഹരണം. അടിയന്തിരാവസ്ഥക്കു ശേഷം 1977 ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ, ഒരു സീറ്റുപോലും കൊടുക്കാതെ കേരളത്തിനു വടക്കുള്ളവർ കോൺഗ്രസ്സിനെ തൂത്തെറിഞ്ഞപ്പോൾ പ്രബുദ്ധനായ മലയാളി 20 ൽ20 സിറ്റും കൊൺഗ്രസ്സിനു നല്കി തന്റെ അരാഷ്ട്രീയ വങ്കത്തം പ്രകടമാക്കി. ഭയത്തിന്റെ പുറംതോടിലേയ്ക്ക്സ്വയം ഉൾവലിഞ്ഞ്‌ ചുറ്റുപാടും നടന്ന അരാജകത്വത്തിനു ന്യായീകരണം കണ്ടെത്തിയവർ പോളിങ്ങ്‌ ബൂത്തിലെത്തിയപ്പോൾ  മുന്നിൽ കണ്ട എല്ലാ ദു:ശ്ശാസന വേഷങ്ങൾക്കും അച്ചു കുത്തി. അപ്പോൾ വടക്ക്‌ ഇന്ദിരാ ഗാന്ധി പോലും തൊറ്റു തുന്നം പാടുകയായിരുന്നു.
       ജനമാണു രാജാവെന്നറിയുന്നിടത്താണു രാഷ്ട്രീയത്തിന്റെ തുടക്കം.ജനാധിപത്യ പ്രക്രിയയും അവിടെ തുടങ്ങുന്നു. ക്രിസ്തുവിനും മുൻപ്‌ ഏഥൻസിൽ രൂപം കൊണ്ട ജനാധിപത്യം ഇൻഡ്യയിലെത്തിയത്‌ 66 വർഷം മുൻപു മാത്രമാണു .അതിനു മുൻപുണ്ടായിരുന്ന ഗോത്രഭരണം നാടുവാഴിത്തം രാജഭരണം ഏകാധിപത്യം പട്ടാളഭരണം എന്നിവയൊന്നും തന്നെ ജനാധിപത്യത്തിനു പകരമാവില്ല. ജനാധിപത്യത്തിനു വെല്ലുവിളിയാകുന്ന എല്ലാപ്രവണതകളേയും നേരിടുകയെന്നതാണു ഉത്തമ വിദ്യാഭ്യാസം സിദ്ധിച്ച പൗരന്റെ  കടമ.നിരക്ഷരതയും സാമ്പത്തിക പരാധീനതയും കൊണ്ട്‌ പൊറുതിമുട്ടുന്ന വൈകി മാത്രം ജനാധിപത്യത്തിലേക്ക്‌ കാലൂന്നിയ ഇൻഡ്യയിൽ, ജനാധിപത്യത്തിന്റെ ബാലാരിഷ്ടതകൾ സ്വാഭാവികം മാത്രം.അറിവു കൊണ്ടും ഇടപെടലുകൾ കൊണ്ടും അതിനെ തിരുത്തുക .അറിവില്ലായ്മ കൊണ്ടും ഇഛാഭംഗം കൊണ്ടും  രാജാവിനേയും പട്ടാളത്തിനേയും സ്വപ്നം കാണാതിരിക്കുക. ഒന്നാമത്തെയാൾ ജനങ്ങളുടെ സമ്പത്തെല്ലാം ബീ അറകളിൽ ഒളിപ്പിച്ചു വെയ്ക്കും. രണ്ടാമത്തെയാൾക്ക്‌ രണ്ടു കാര്യമേ അറിയൂ.. ബലാൽ സംഗവും കൊള്ളയും....

                                      --(---
ടീ യൂ അശോകൻ