Saturday, November 15, 2014

നിരാലംബ മാധവം



സംഗ്രാമ ശേഷം മഥിക്കുന്ന ചിന്തയാൽ
സന്താപമാർന്നിരിക്കുന്നിതാ യാദവൻ..
സന്ധ്യാംബരം മാഞ്ഞു;മങ്ങുന്ന ദ്വാരകാ-
ചന്തങ്ങളിൽ തങ്ങിനിൽക്കുന്നു മൂകത..

വണ്ടിന്റെ മൂളലിൽ പോലും മുഴങ്ങുന്ന-
തമ്പിൻ രവം തന്നെയെന്നു തോന്നിക്കയാൽ
ചിന്തിച്ചതോരോന്നു,മമ്പായ്‌ തറഞ്ഞപോൽ
സ്തംഭിച്ചിരിക്കുന്നു മാധവൻ ഏകനായ്‌..

പണ്ടായിരുന്നെങ്കി,ലഞ്ചാറുപെണ്ണുങ്ങ-
ളുണ്ടാകുമായിരു,ന്നന്തിക,ത്തെപ്പൊഴും..
ശൃംഗാരമോലുന്ന പഞ്ചാര വാക്കിനാൽ
വെഞ്ചാമരം വീശി നിൽക്കും തനൂജകൾ..

കോലക്കുഴലി,ല്ലലങ്കാരമായ്‌ ചേർന്ന
നീലിച്ച പീലിയു,മില്ല മൂർദ്ധാവതിൽ..
കാലൊച്ച കേൾക്കാ,തടുത്തുവ,ന്നെത്തുവാ-
നായർക്കിടവുമി,ന്നില്ല പ്രേമാർത്ഥിയായ്‌..

രാധാ സമേതനായ്‌ നിന്ന നേരങ്ങളിൽ
രാഗാർദ്രനായ്‌ കണ്ട രാജീവലോചനൻ
ശോകാന്തനാടകം തീരുന്ന രംഗത്തി-
ലേകാന്ത നായകൻ പോ,ലിരിക്കുന്നിതാ..

യുദ്ധംകഴിഞ്ഞൂ;ദിഗന്തങ്ങൾ പോരുകൾ-
ക്കർത്ഥം ലഭിക്കാതെ നിൽക്കുന്നു സ്തബ്ധ്മായ്‌..
ഉത്തുംഗ മാമല,യ്ക്കപ്പുറത്തേയ്ക്കു തൻ-
ദു:ഖം മറയ്ക്കാ,നൊളിക്കുന്നു കാർമുകിൽ..

ആന്ധ്യം പുണർന്നേ പുലർന്നതിൻ ഹേതുവായ്‌
താന്തരായ്ത്തന്നേ പൊലിഞ്ഞുപോയ്‌ കൗരവർ..
ഗാണ്ഡീവ ചാപം ഫലിക്കാതെ, പിന്നെയും-
കാന്താര മാർഗ്ഗം ഗമിക്കുന്നു പാണ്ഡവർ..

ഭ്രാതൃവൈര പ്പെരുംകാറ്റിൽ തകർ ന്നുവീ-
ണാര്യ വംശത്തിന്റെ നൂറു സിംഹാസനം..
ദിഗ്ജയത്തിൻ കുള,മ്പൊച്ചയിൽ വാ,ണൊരാ-
ഹസ്തിനം നില്പൂ നിതാന്ത സംഘർഷമായ്‌..

ഒക്കെയും ജാതമായ്തീരുവാൻ കാരണം
കൃഷ്ണനാണെന്നേ വിധിക്കൂ വിശാരദർ..
മൃത്യുവിൻ മുന്നിൽ വിറയ്ക്കവേ പാർത്ഥനോ-
ടെത്രയോ കൈതവം ഗീതയായ്‌ ചൊല്ലിയോൻ..

കർമ്മം കഴിയ്ക്കാ,നറയ്ക്കാതിരിക്കണം
കർമ്മം തരും ഫലം കാക്കാതിരിയ്ക്കണം..
ജന്മം തുലഞ്ഞുപോകുന്നതിൽ ഭീതിവേ-
ണ്ടൊന്നും നശിക്കുന്നതില്ലാ ജനിക്കയും..

ഇത്ഥം വിരുദ്ധമാ,യദ്വൈത,മോതിയോൻ
ദു:ഖം സഹിക്കാതിരിക്കുന്നു ശപ്തനായ്‌..
അപ്പൊഴും ദ്വാരകാ ചിത്രം തകർ ക്കുവാ-
നബ്ധിയിൽ നിന്നുയിർക്കൊള്ളുന്നു വൻ തിര..

തീർത്ഥങ്ങളിൽ സ്നാനമേറ്റാലു,മായിരം-
ക്ഷേത്രങ്ങളിൽ മുക്തി മോഹിച്ചുപോകിലും
വാക്കിന്റെ യുക്തി,ക്കിണങ്ങാത്ത കർമ്മങ്ങ-
ളാർജ്ജിച്ച ശാപം, ഫലിക്കാതിരിക്കുമോ..

ആത്മദാഹങ്ങളായ്തീർന്ന ദാരങ്ങൾ ത-
ന്നാത്മരോഷം പോ,ലിരമ്പുന്നു സാഗരം..
ആർത്തരാ,യേതോ തൃണത്തുമ്പുമായ്‌ ജനം
നേർക്കവേ വീണ്ടും പിറക്കുന്നു സംഗരം..

ആധിയി,ലാളുന്ന ദ്വാരകാ ദ്വീപു നീ-
രാഴിയി,ലാഴാൻ തുടങ്ങുന്ന വേളയിൽ
വ്യാധന്റെ കൂരമ്പു മാത്രം പ്രതീക്ഷിച്ചു
മാധവൻ നില്പൂ നിരാലംബ ദു:ഖമായ്‌..!

         
          --(---

ടി  യൂ  അശോകൻ
----------------------------------
Already published in a monthly journal. No part or full text of this
literary work may be re produced in any form without prior
permission from the author.
-------------------------------------------------------------

Tuesday, July 1, 2014

കുട്ടന്റെ കേരളം



കുട്ടൻ മരിച്ചൂ; കുഡുംബം മുടിച്ചൊരാ-
ദുഷ്ടന്റെ ശല്യം ഒഴിഞ്ഞെന്നു നാട്ടുകാർ..
പത്തും പതിമൂന്നുമുള്ള തൻ കുട്ടികൾ-
ക്കച്ഛനില്ലാതെയായ്-കേഴുന്നു കാന്തയും..

വ്യർത്ഥ, മാ ജന്മം പൊലിഞ്ഞിടാൻ കാരണം
മദ്യമാണത്രേ-മറക്കുന്നു നമ്മളും..!
സത്യം ഗ്രഹിക്കാൻ ഭയന്നു നാം  കാപട്യ-
മുദ്രയാൽ സ്വന്തം മുഖം മിനുക്കുന്നുടൻ..

നേരായ മാർഗ്ഗത്തി,ലായിരം കോടികൾ
നേരേ പിരിക്കാൻ മടിക്കുന്ന പാലകർ
ചോരുന്ന ഭണ്ഡാരമെന്നും നിറയ്ക്കുവാൻ
ചേരാത്ത സിംഹാസനത്തിൽ ഉറയ്ക്കുവാൻ
ചാരായ കാകോള,മേകുന്നു മാന്യരായ്..
പാരാതെ മോന്തി,പ്പിടയ്ക്കുന്നു പ്രാകൃതർ..
വേരോടെ മാന്തിപ്പറിയ്ക്കേണ്ട മാരണം
വേദാന്തമോതി,പ്പരത്തുന്നു പാപികൾ..

ചത്തവൻ ചത്തങ്ങു പോയീ കൃതാർത്ഥനായ്
ചിത്രത്തിലുള്ള ബന്ധുക്കളോ ഖിന്നരായ്..
കൊന്നവർ വന്ദ്യരാണെന്നും;വിഷം കൊണ്ടു-
വന്നവർ വീണ്ടും വിളമ്പും സമൃദ്ധമായ്..

കത്തുന്ന ജീവിതം കാണാതിരുന്നു നാ-
മി,ത്തമോ ശക്തികൾ ക്കുത്സവം തീർക്കയായ്..
മൃത്യു വിൽ ക്കുന്നൊരീ പാപികൾക്കായി നാം
കർത്തവ്യമെല്ലാം മറക്കുന്നു മന്ദരായ്..

നാറുന്ന കാളകൂടം തന്നെ  നിത്യവും
നൂറിന്റെ നോട്ടുമായ് ചെന്നു വാങ്ങിക്കയായ്..
ചന്തം കെടുന്ന നാം സംസ്കൃതി,ക്കിന്നു  ദുർ-
ഗ്ഗന്ധവും കൂ,ടങ്ങു ചാലിച്ചു ചേർക്കയായ്...!

വീറും വെടിപ്പും വെടിഞ്ഞും, വിയർക്കാതെ
നേരം നശിപ്പി,ച്ചുണങ്ങിച്ചുരുങ്ങിയും
നാടിന്റെ തീർത്ഥപ്രവാഹമാകും പെരി-
യാറിനെപ്പോലും കിഴക്കോട്ടൊഴുക്കി നാം..

കാലത്തിനൊപ്പം കുതിക്കാതെ മ്ളേച്ഛമാം
കോലത്തിലെത്തി,ക്കുഴഞ്ഞു വീഴുന്നു നാം..
നാളത്തെ ലോകത്തെ,യോർക്കാതെ മൃത്യു തൻ-
മാളത്തിലേ,യ്ക്കങ്ങിഴഞ്ഞു കേറുന്നു നാം..

വിജ്ഞരെ,ന്നാർത്തുകൊ,ണ്ടെത്രയും പെട്ടന്ന്-
വൃദ്ധരായ്, ജന്മം തുലയ്ക്കുന്നു ഭഗ്നരായ്..
കുട്ട,നാകാൻ കൊതി,ച്ചൂഴവും കാത്തു നാം
നഗ്നരായ് ക്യൂവിൽ നിരന്നങ്ങു നില്ക്കയായ്...!!

                 --(---

T  U  ASOKAN

------------------------------
RE POSTING
--------------------------------
*No part or full text of this literary work may be reproduced
  in any form without prior permission from the author
-------------------------------------------------------------

Saturday, February 15, 2014

യാഗ പ്രേമികൾ മറുപടി പറയുമോ..


             മേഴത്തോൾ അഗ്നിഹോത്രി തൊണ്ണൂറ്റിയൊൻപത് യാഗങ്ങൾ നടത്തിയെന്നാണു പറയുന്നത്.അധികാര മോഹമില്ലാതിരുന്നതു കൊണ്ടോ ഔദാര്യം കൊണ്ടോ എന്തോ  അദ്ദേഹം നൂറു തികച്ചില്ല. ഇന്ദ്രപ്പട്ടം നേടിയതുമില്ല.
            എന്നാൽ നമ്മുടെ നാട്ടിൽ ചിലർ നൂറു തികയ്ക്കാതടങ്ങില്ലെന്ന വാശിയിൽ നിരന്തരം യാഗങ്ങൾ നടത്തിക്കൊണ്ടിരിക്കയാണു.ലക്ഷ്യം ഇന്ദ്രപ്പട്ടം-അധികാരം- തന്നെയാണെന്നു വ്യക്തം.അതുകൊണ്ട് രണ്ടിടത്താണു ഇത്തവണ യാഗം അരങ്ങേറിയത്.പാലക്കാട് കിണാശ്ശേരിയിലും കോഴിക്കോട് കാരപ്പറമ്പിലും.
            തങ്ങൾ യാഗം കൊണ്ട് ലക്ഷ്യമിടുന്നത് ലോകസമാധാനം  ധർമപുനരുദ്ധാനം  നവയുഗസൃഷ്ടി  സ്വർഗ്ഗപ്രപഞ്ചസാക്ഷാത്കാരം എന്നിത്യാദികളാണെന്നു  അവർ അവകാശപ്പെടുന്നു. അമൂർത്തമായ ഇത്തരം ലക്ഷ്യങ്ങൾ ക്കു പകരം, വിലക്കയറ്റം അഴിമതി ജാതീയത സ്ത്രീകൾക്കു നേരേയുള്ള അതിക്രമം രാഷ്ട്രസമ്പത്തിന്റെ ഏതാനും പേരുടെ കൈകളിലേക്കുള്ള ദ്രുത ഗതിയിലുള്ള കൈമാറ്റം എന്നീ മൂർത്തമായ നെറികേടുകൾക്കെതിരേ എന്തുകൊണ്ടാണു നാളിതുവരെ ഒരു യാഗം നടത്താതിരിക്കുന്നത്.യാഗപ്രേമികൾക്ക് ആർജ്ജവമുണ്ടെങ്കിൽ മറുപടി പറയൂ...
             എണ്ണിയാലൊടുങ്ങാത്ത യാഗങ്ങളാണു നാളിതുവരെ ഭാരത മണ്ണിൽ അരങ്ങേറിയിരിക്കുന്നത്.ഇങ്ങിനെയുള്ള ഭാരതം, നൂറ്റാണ്ടുകളോളം വിദേശാധിപത്യത്തിൽ അമർന്നതും എന്തുകൊണ്ടാണു..
രോഗികൾ പിച്ചക്കാർ മുഴുപ്പട്ടിണിക്കാർ പാർപ്പിടമില്ലാത്തവർ വേശ്യകൾ കൂട്ടിക്കൊടുപ്പുകാർ കൊടും പാതകികൾ എല്ലാം  എണ്ണത്തിൽ ഒട്ടും കുറവല്ലാതെ ഇവിടുണ്ട്.ഭാരതം യജ്ഞഭൂമിയല്ലേ..എന്തുകൊണ്ടാണിവർ ഇവിടെ ഇങ്ങനെ പെരുകിയതും പെരുകുന്നതും...
ആത്മഹത്യ ചെയ്ത കർഷകരുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കൾ ക്കു വേണ്ടി ഒരു യാഗം അനുഷ്ഠിച്ചിരുന്നെങ്കിൽ..
അതെല്ലാം പോട്ടെ...
ആലുവാപ്പുഴയ്ക്ക് തെക്ക്  അതിരാത്രം പോലുള്ള യാഗങ്ങൾ എന്നെങ്കിലും  നടത്തിയിട്ടുണ്ടോ...........
ക്ഷത്രിയർ എല്ലാ യാഗങ്ങളും നടത്താതിരിക്കുന്നത് എന്തുകൊണ്ട്..
ശൂദ്രർ ഏതെങ്കിലും യാഗം നടത്തിയിട്ടുണ്ടോ..
അതിനും താഴെയെന്നു കല്പ്പിക്കപ്പെട്ടവരോ...
ഈശ്വരൻ മാന്യൻ തന്നെയല്ലേ...
ഈശ്വര പ്രീതിയും അതുവഴി സദ് ഫലങ്ങളുമാണു യാഗം കൊണ്ടുദ്ദേശിക്കുന്നതെങ്കിൽ എല്ലാവർ ക്കും അദ്ദേഹത്തെ പ്രീതിപ്പെടുത്താൻ യാഗവഴി  തരപ്പെടുത്തിക്കൂടേ...
വിദേശ കശ്മലന്മാരാൽ എത്രയോ തവണ ഭാരത ക്ഷേത്രങ്ങൾ കൊള്ളയടിക്കപ്പെട്ടു..
യാഗാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത സിദ്ധികളൊന്നും അന്നു തുണയ്ക്കെത്തിയില്ലല്ലോ..
             കിണാശ്ശേരിയിലെ യാഗ സമാപനത്തിൽ പത്രദ്വാരാ നമ്മളറിയുന്ന ഒരു ബാബയും സന്നിഹിതനായിരുന്നു.കോഴിക്കോട് നടക്കാൻ പോകുന്ന യാഗത്തിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.ഏതാനും നാളുകൾ മുൻപ് ഡെല്ലിയിലെ രാം ലീലാ മൈതാനിയിൽ
പോലീസിനെ പേടിച്ച് ഇതേ ബാബ ചൂരിദാറിന്റെ ഷാളുമായി പെൺ കൂട്ടത്തിലൂടെ രക്ഷപ്പെട്ടത് ഓർത്തു പോകുന്നു. യാഗ വിശുദ്ധികൊണ്ടും യോഗ സിദ്ധികൊണ്ടും നേടാൻ കഴിയുമായിരുന്ന, ഉച്ചാടനം ആവാഹനം സ്തംബനം പരകായ പ്രവേശം ഒന്നും തന്നെ അന്ന് അദ്ദേഹത്തിന്റെ രക്ഷയ്ക്കെത്തിയില്ല. എന്തുകൊണ്ട്...
                ഒരു ചോദ്യത്തിനും ലളിതമായ സുഗ്രാഹ്യമായ ഉത്തരം ലഭിക്കില്ലെന്ന് ഉറപ്പാണു.കാരണം യാഗം നടത്തുന്നത് നടത്തുന്നവരുടെ അധികാര സംസ്ഥാപനത്തിനും ധന സമ്പാദനത്തിനും വേണ്ടി മാത്രമാണു.അന്ധ വിശ്വാസങ്ങൾ പരത്തുക ബ്രാഹ്മണ മേധാവിത്വം സ്ഥാപിക്കുക അപക്വ ചിന്തയ്ക്ക് ആധികാരികതയുടെ പരിവേഷം നല്കുക കിരാതമായ വിശ്വാസാചാരങ്ങൾ പുനരവതരിപ്പിക്കുക - അതു വഴി ചൂഷണത്തിലധിഷ്ടിതമായ ഒരു സാമൂഹ്യ വ്യവസ്ഥയ്ക്ക് വീണ്ടും വഴിയൊരുക്കുക -ഇതാണു യാഗമോഹികൾ ആഗ്രഹിക്കുന്നത്.ഉത്തരം പറയാൻ ബാദ്ധ്യതയില്ലെന്ന് അഹങ്കരിക്കുന്ന അവരാണു ഭാരതത്തിന്റെ എല്ലാ അധോഗതിക്കും കാരണം.എന്തെങ്കിലും  പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിൽ  അത്  യാഗധൂമത്തിന്റെ കറ പിടിക്കാത്ത സമൂഹ ജാഗ്രത ഉന്നുകൊണ്ടു മാത്രം...

                 --(---

അശോകൻ ടി ഉണ്ണി
     





Tuesday, January 21, 2014

ആഫ്രിക്കയും ഞാനും പിന്നെ നീയും....!


തോക്കും തൊലിവെളു-
പ്പും കൊണ്ടു ഞങ്ങളെ
മേയ്ക്കാ,നിറങ്ങി-
പ്പുറപ്പെട്ട കൂട്ടമേ...
നേർക്കാതെ ഞങ്ങൾ
നിനക്കായ്‌ വിയർക്കുവാൻ
മ്ളേച്ഛാധിപത്യം
വിതയ്ക്കും വിനാശമേ..

മന്വന്തരങ്ങൾക്കു-
മപ്പുറം ചെന്നു നീ
മണ്ണിൽ കിളച്ചൊന്നു
നോക്കിയാൽ നമ്മൾ തൻ -
വർണങ്ങളെല്ലാ-
മൊതുങ്ങുന്ന സന്ധിയിൽ
നിന്നെയും നിൻ പൂർവ-
ബന്ധവും കാണാം...
ഇന്നത്തെ നിൻ പിതാ-
വിൻ മുഖം കാണാം....!

          --(---

അശോകൻ ടി ഉണ്ണി
-------------------------
*No part or full text of this literary work may be re produced in
  any form without prior permission from the author
-----------------------------------------------------

Tuesday, January 14, 2014

സഞ്ജനയ്ക്കൊരു കത്ത്‌

അഥവാ മലയാളി മങ്കമാർക്ക്‌  സ്നേഹപൂർവ്വം... .....
---------------------------------------------


സങ്കടം കൊണ്ടല്ല സഞ്ജനേ,സംഗതി-
എ,ന്തസംബന്ധമാ,ണെന്നതിനാൽ
രണ്ടുവാക്കിന്നു ഞാൻ ചൊല്ലട്ടെ,യല്ലെങ്കിൽ
നമ്മൾക്കു തമ്മിലാ,യെന്തു ഭേദം..

നിങ്ങളീ,പ്പെണ്ണുങ്ങ,ളെന്നും തിളങ്ങുന്ന
പൊന്നിൽ ഭ്രമിപ്പവ,രായതെന്തേ..
കഞ്ഞിക്കരിക്കു വഴിയെഴാത്തോരിലും
മഞ്ഞലോഹത്തിൽ കൊതിയതെന്തേ...
പണ്ടെങ്ങുമില്ലാത്തൊ,രക്ഷയപ്പാഴ്ദിനം
ഉണ്ടായി വന്നതിൻ ന്യായമെന്തേ..
മാനത്തുനിന്നും കൊഴിഞ്ഞുവീണോ, നിങ്ങൾ-
മാറത്തലയ്ക്കയാൽ തന്നെ വന്നോ..
സീരിയൽ കാഴ്ചതൻ നേരം കുറച്ചല്പ-
നേരമി,ക്കാര്യങ്ങ,ളോർത്തുനോക്കൂ....

ആണിന്റെ നോട്ടം വെറുക്കുമ്പൊഴും നിങ്ങൾ
നാണം ശരിക്കും മറപ്പതുണ്ടോ...
ഏറെപ്പുരാതനം ചൂരിദാറിൻ വശം
കീറി പ്രദർശനം കേമമാണോ..
അപ്പുറം കാണുന്ന ശീലയാൽ കാലിനെ
വ്യക്തമാക്കുന്നതും സഭ്യമാണോ..
മാറത്തെനോട്ടം മറയ്ക്കാതെ ഷാളുകൊ-
ണ്ടാകെ,ക്കഴുത്തിൽ കുരുക്കിടാമോ...
കാണുന്നവർക്കുള്ളി,ലൂറും വികാരങ്ങൾ
ആളുവാൻ കാരണം വേറെ വേണോ...

അഞ്ചെട്ടുപെണ്ണുങ്ങ,ളൊന്നിച്ചു ചേരുകിൽ
ചെമ്പിട്ടപള്ളിക്കു തീ പിടിക്കും..
മാനത്തു റാകിപ്പറക്കും പരുന്തിന്റെ
വായിൽ പെടാൻ സ്വയം പാരയാകും..
പാതിരാപ്പുള്ളൊന്നു മൂളിയാൽ മന്ത്രങ്ങ-
ളോതിച്ചു നൂലൊ,ന്നരയ്ക്കു കെട്ടും..
ആരും വെറുക്കുന്ന വിഗ്രഹം പൂജിച്ചു
ഭൂത ഗണങ്ങൾക്കു പ്രാതലേകും..
അമ്പലം ചുറ്റുന്ന നേരത്തുപോലുമാ-
ചിന്തയിൽ വാനരൻ ബന്ധുവാകും..
ആളിപ്പടരും അനർത്ഥങ്ങൾ നേരിടാ-
നായുധം കണ്ണുനീർ മാത്രമാകും..
സഞ്ജനേ, ചന്ദ്രബിംബാനനേ.. നിങ്ങൾ ത-
ന്നന്തമില്ലായ്മ,യ്ക്കൊരന്തമുണ്ടോ.....?

നിൽക്കാതെ നീങ്ങുന്ന വണ്ടിപോൽ ജീവിതം
ദുർഘടപ്പാതയിൽ പാഞ്ഞിടുമ്പോൾ
ഒപ്പം വരും ദുരന്തങ്ങൾ കുറയ്ക്കുവാ-
നല്പം കരുതലൊ,ന്നായിനോക്കൂ..

നേരം വെളുക്കുന്ന നേരത്തു തൊട്ടുള്ള
സീരിയൽ കാഴ്ച കുറച്ചുനോക്കൂ...
ചാരിയാൽ പോറുന്ന പൂമരമാണെങ്കിൽ
മാറുവാൻ തന്നെ മനസ്സൊരുക്കൂ..
-ചാരണം, പൂമരം ചായണം,ചൂടുവാൻ-
പാരിജാതപ്പൂവു തന്നെവേണം-
ഈവിധം സ്വപ്നങ്ങൾ കണ്ടുറങ്ങാതെ,യീ-
ജീവിതം നേരിടാൻ ത്രാണി നേടൂ..
ആരാന്റെ വേലിക്കു പൂക്കളാകാതെ തൻ-
ചേലാർന്ന സ്വത്വം തിരിച്ചറിയൂ...
സങ്കല്പ സിന്ധുവിൽ വഞ്ചിയിൽ പായാതെ
സ്വന്തം കുറുമ്പുഴ നീന്തിയേറൂ...!!

പെണ്ണെഴുത്തെന്നവാ,ക്കെണ്ണിപ്പെറുക്കുന്ന
പെണ്ണുങ്ങളേയും തിരസ്കരിക്കൂ...
നല്ലതു വല്ലതും വായിക്കൂ, മക്കളെ-
തല്ലു കൊള്ളിക്കാത്ത തള്ളയാകൂ...
ഇക്കണ്ടജീവിതം കൽക്കണ്ടമാകുവാൻ
ചൊൽക്കൊണ്ട മാതൃക,യാകു നിങ്ങൾ....!

ഞാനെന്റെ മുന്നിലായ്‌ കാണുന്നകാര്യങ്ങൾ
ജ്ഞാനിയല്ലായ്കയാ,ലോതിടുമ്പോൾ
മാനികൾ മാനിനിമാർകളാം നിങ്ങൾക്ക്‌
മാനക്കേ,ടെങ്കിലെതിർത്തുകൊള്ളൂ...
സഭ്യതാ സാനുവി,ന്നപ്പുറം പോകാത്ത-
ശുദ്ധവാക്കിൻ ശരം എയ്തുകൊള്ളൂ...

ആളും തരവും തിരക്കുവാനില്ല ഞാ-
നാവുന്ന പോലെ തിരിച്ചെതിർക്കാം...
നേരി,ട്ടെതിർക്കുവാൻ നേരമില്ലാകയാൽ
കാവ്യത്തി,ലാകുന്നതാണു കാമ്യം.....
അപ്പണിക്കല്പവും കെല്പതില്ലെങ്കിലോ
നിൽക്കാതെ വേഗം നടന്നുകൊള്ളൂ....

            --(---

  അശോകൻ ടി  ഉണ്ണി
---------------------------------------------
*No part or full text of this literary work may be re produced in
any form without prior permission from the author
---------------------------------------------------------

Thursday, January 9, 2014

ജീവിത സമരങ്ങൾക്കു മുന്നിൽ കോമരം തുള്ളുന്നവർ


        നമ്മുടെ നാട്ടിലെ സകലമാന പ്രശ്നങ്ങൾക്കും കാരണം രാഷ്ട്രീയവും രാഷ്ട്രീയപ്പാർട്ടികളുമാണെന്നും ഇവ രണ്ടും ഇല്ലാതെയായാൽ മാവേലി നാടുവാണീടും കാലമാകുമെന്നും കരുതുന്ന അരാഷ്ട്രീയ നിർഗ്ഗുണന്മാർ എക്കാലവും ഉണ്ടായിരുന്നു. മാദ്ധ്യമങ്ങൾ പരിമിതമായിരുന്ന മുൻകാലങ്ങളിൽ ഇവർ ഇന്നത്തേപ്പോലെ വെളിപാടുകൊണ്ടിരുന്നില്ല  എന്നുമാത്രം. എന്നാൽ ഇന്നാകട്ടേ ഇക്കൂട്ടരുടെ വിളയാട്ടം എല്ലാ സീമകളേയും അതിലംഘിക്കയാണു.വിവരസാങ്കേതിക വിദ്യയുടെ വരദാനമായ ബ്ളോഗിലും ഫേസ്ബുക്കിലും,  വീടകത്തെ ടീവിയിലും പത്രങ്ങളിലും, എന്തിനു തെരുവിടങ്ങളിലെ സാധാരണക്കാരന്റെ  സമരവീര്യത്തിനു മുന്നിൽ പോലും പ്രായ ലിംഗ ഭേദമെന്യേ അരാഷ്ട്രീയക്കാർ ഉറഞ്ഞു തുള്ളുകയാണു.
       പകരം വെയ്ക്കാൻ മറ്റൊന്നില്ലാത്ത ജനാധിപത്യ വ്യവസ്ഥയിൽ പിച്ചവെച്ചു നടക്കുന്ന ഒരു അവികസിത(വികസ്വര..?)രാജ്യത്തെ പ്രജകൾ ഇമ്മാതിരി ശുദ്ധ വിവരക്കേടെഴുന്നെള്ളിക്കുന്നതു കാണുമ്പോൾ 1498 മുതൽ ഈ രാജ്യം ഭരിച്ചു കൊഴുത്ത വിദേശ ഭരണവർഗ്ഗം ഊറിച്ചിരിക്കുന്നുണ്ടാകും.ആഗോളവൽക്കരണത്തിലൂടെ അധീശത്വം പുന:സ്ഥാപിക്കാൻ ശ്രമിക്കുന്നവർ ആർപ്പുവിളിക്കുന്നുണ്ടാകും. പക്ഷേ വിദേശ ഭരണവർഗ്ഗത്തിന്റെ മനപ്പായസത്തിൽ മധുരം പകരാൻ ശ്രമിക്കുന്ന  ഈ പശു സമാനരെയോർത്ത്‌, ജീവിച്ചിരിക്കുന്ന ഇൻഡ്യൻ സ്വാതന്ത്ര്യ സമരപ്പോരാളികൾ വിലപിക്കുകയായിരിക്കും-മരിച്ച പോരാളികളുടെ ആത്മാക്കൾ ഇവരെ തൊഴിക്കാൻ ഉയിർത്തെഴുന്നേൽക്കും.അവരാരും അരാഷ്ട്രീയക്കാരോ  വീട്ടിലടച്ചിരുന്ന്‌ ബ്രിട്ടനെതിരേ നിഷ്ക്രിയസമരം ചെയ്തവരും ആയിരുന്നില്ലല്ലോ..!
        തന്റെ ഇത്തിരിവട്ടത്തിലെ മേച്ചിൽപ്പുറങ്ങൾക്കപ്പുറത്തേയ്ക്ക്‌ ദൃഷ്ടി പായിക്കാത്ത അരാഷ്ടീയവാദികളുടെ മുൻ തലമുറകൾ സ്വാതന്ത്ര്യ സമരകാലത്തും ഇതേ നിലപാടെടുത്തവരായിരുന്നു എന്നത്‌ ചരിത്രപാഠം. ഗാന്ധിജിയുടെ നേതൃത്വത്തിലും അല്ലാതെയും, ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ്‌  എന്ന രാഷ്ട്രീയ പാർട്ടി നടത്തിയ എണ്ണമറ്റ സമരങ്ങൾ അന്നത്തെ അരാഷ്ട്രീയ വാദികൾക്ക്‌ അലോസരമായിരുന്നു. ബ്രിട്ടന്റേയും അതത്‌ നാട്ടുരാജാക്കന്മാരുടേയും വാലായി നിന്ന്‌ ഇന്നാട്ടിലെ സ്വാതന്ത്ര്യ സമരങ്ങളെ നിരന്തരം ഒറ്റുകൊടുത്തുപോന്നവരും അവർ തന്നെ. ദിനേനയുള്ള തങ്ങളുടെ ചൂഷണ സുഖ ജീവിതത്തിനു ഭംഗം വരുന്നത്‌ അവർക്ക്‌ സഹിക്കാനേ കഴിഞ്ഞിരുന്നില്ല. എന്നാൽ രാഷ്ട്രം സ്വതന്ത്രമാകുമെന്നും അധികാരം മേൽ ചൊന്ന  രാഷ്ട്രീയപ്പാർട്ടിക്കു ലഭിക്കുമെന്നും ഉറപ്പായ ഘട്ടത്തിൽ, യാതൊരുളുപ്പുമില്ലാതെ ഖദറെടുത്തണിയാനും അധികാരത്തിനു കീ ജെയ്‌ വിളിക്കാനും ഗാന്ധിജി നെഹ്രു എന്നിവരെപ്പോലും വിലക്കു വാങ്ങാൻ കെല്പുള്ള കപട രാഷ്ട്രീയക്കാരാകാനും അവർ ഒരുങ്ങിക്കഴിഞ്ഞിരുന്നു.സംശയം വേണ്ട- ഈ ജനുസ്സിന്റെ പുതു തലമുറ തന്നെയായിരിക്കും ഇന്നത്തെയും അരാഷ്ട്രീയവാദികൾ.
       ഭരണ സിരാകേന്ദ്രം പോലും പാപകർമ വേദിയായകുമ്പോൾ ഇക്കൂട്ടർ അറിഞ്ഞ ഭാവം നടിക്കില്ല. ഇതിൽ പങ്കാളികളകുന്ന അധികാരികൾക്കോ അവരുടെ പിണിയാളുകൾക്കോ എതിരേ പരാതിയുമുണ്ടാവില്ല..കുതിച്ചുയരുന്ന വിലക്കയറ്റം അന്തമില്ലാത്ത അഴിമതി എന്നിവ വിഷയമേ അല്ല. എന്നാൽ പണയം വെയ്ക്കാത്ത മന:സ്സാക്ഷിയുള്ളവർ പാതയോരത്തൊന്നു പ്രതികരിച്ചുപോയാൽ ഇവരിലെ ആണും പെണ്ണും രണ്ടുമല്ലാത്തവരും പരിസരം മറന്നു തുള്ളി തുടങ്ങും. ലക്ഷങ്ങളുടെ പൂക്കുലകളുമായി, കച്ചവടക്കണ്ണുള്ള സ്വാർത്ഥതയുടെ  ആൾ രൂപങ്ങൾ  ഇവർക്കു മുന്നിൽ തൽക്ഷണം ഓടിയെത്തും.  അടച്ചുകെട്ടിയ പാതകൾക്കിരുപുറവും അധിനിവേശത്തിന്റെ രാജകുമാരനെ വരവേൽക്കാൻ  ഇവരിലെ പെൺ പ്രജകൾ പൂത്താലമേന്തും.  . വഴി നിറഞ്ഞ വിശ്വാസ പ്രഖ്യാപനറാലികളിലും ശോഭായാത്രകളിലും  ഇവർ സോല്ലാസം വരിപിടിച്ചിരിക്കും. അധികാരത്തിന്റെ അനുഗ്രഹം കൊണ്ട്‌ നിശ്ചലമാക്കപ്പെട്ട നിരത്തുകളിലെ മാരത്തോൺ മാമാങ്കം ഇവർ കൺകുളിർക്കെ കണ്ടുനിൽക്കും. തനിക്കു താല്പര്യമെങ്കിൽ, അങ്കലാപ്പൊന്നുമില്ലാതെ അന്യന്റെ സ്വഞ്ചാര സ്വാതന്ത്ര്യം  ഹനിക്കാൻ  ഇവരും പങ്കാളികളാകും. എന്നാൽ ജീവിത സമരങ്ങൾക്കു മുന്നിൽ  ഇവർ  കോമരം തുള്ളും. തങ്ങളുടെ മാത്രം നിരന്തര സുഖം . ഇതു മാത്രമാണു എല്ലാ അരാഷ്ട്രീയക്കാരുടേയും പരമമായ ലക്ഷ്യം. വല്ലപ്പോഴും ഇവർ ചൊരിയുന്ന കാരുണ്യം,കൂടുതൽ  ഇരപിടിക്കാനുള്ള തന്ത്രവും. ഇവരിലെ പ്രഛന്നരായവർ അണിയറയിലെത്തിയ അന്തകനെപ്പോലെ സമകാലിക രാഷ്ട്രീയത്തിലും അമർന്നുകഴിഞ്ഞിരിക്കുന്നു..
       ഇങ്ങനെ തരംപോലെ കയറിക്കൂടിയ അരാഷ്ട്രീയക്കാരും അവരുടെ സന്തതി പരമ്പരകളുമാണു ഇന്നത്തെ രാഷ്ട്രീയാപചയത്തിനു കാരണമെന്നറിയാൻ അക്കാദമിക്‌ വിദ്യാഭ്യാസമോ എൻജിനീയറിങ്ങ്‌ ഡിഗ്രിയോ ആവശ്യമില്ല. സാമാന്യബോധവും ചരിത്രജ്ഞാനവും സാധാരണക്കാരന്റെ ദുരിത ജീവിതത്തേക്കുറിച്ച്‌ അറിവും ഉണ്ടായിരുന്നാൽ മതി. ഇക്കൂട്ടരെ തൂത്തെറിഞ്ഞു സംശുദ്ധ രാഷ്ട്രീയം തിരിച്ചുപിടിക്കുക എന്നതാണു ഇന്ന്‌ ഓരോ പൗരന്റെയും  മുന്നിലുള്ള വെല്ലുവിളി. ഇതല്പം ശ്രമകരമായ പണിയാണു. എന്നാൽ ജനങ്ങളുടെ ജീവത്തായ പ്രശ്നങ്ങളിൽ നിന്നു ഓടിയൊളിച്ച്‌ അരാഷ്ട്രീയ വാദത്തിന്റെ  മരുമണണലിൽ മുഖം മറയ്ക്കുന്ന ഒട്ടകപ്പക്ഷിയാകാൻ ഒട്ടും ക്ളേശിക്കേണ്ടതില്ല.അതാണിന്നു നടന്നുകൊണ്ടിരിക്കുന്നതും. പക്ഷേ  സംശുദ്ധ രാഷ്ട്രീയം തിരിച്ചുപിടിക്കുക എന്നത്‌ ഒരു  രാഷ്ട്രീയ പ്രക്രിയയും സ്വയം നവീകരണവും നിരന്തരമായ സമരവും ആയിരിക്കും.  അരാഷ്ട്രീയക്കാർ ആജ്ഞാപിക്കുന്നതു പോലെ വീട്ടിനകത്തിരുന്ന്‌ എല്ലാവരേയും സുഖിപ്പിച്ചുകൊണ്ട്‌ നടത്താനാവുന്ന കാരുണ്യത്തിന്റെ കഞ്ഞിപാർച്ച ആയിരിക്കില്ല അത്‌.
     നാളിതുവരെയുള്ള മാനവ സംസ്കാരത്തിന്റെ ക്രമികമായ വികാസം രാഷ്ട്രീയ സമരങ്ങളിലൂടെയാണെന്നറിയുമ്പോൾ  കൃത്രിമമായി ശൃഷ്ടിക്കുന്ന ഇന്നത്തെ വിലക്കയറ്റത്തിനെതിരെ പോരാടേണ്ടി വരും.രാഷ്ട്രസമ്പത്ത്‌ എല്ലാവർക്കുമായി  വിതരണം ചെയ്യാതെ ഏതാനും പേർക്കായി അതിദ്രുതം കൈമാറ്റം ചെയ്യുന്നത്‌ ചെറുക്കപ്പെടേണ്ടി വരും. പാട്ടക്കരാർ കഴിഞ്ഞ തോട്ടഭൂമി വമ്പന്മാരിൽ നിന്നു തിരിച്ചുപിടിക്കാൻ സമരം നടത്തേണ്ടി  വരും. ഇന്ന്‌ ഭരണചക്രം തിരിക്കുന്ന അരാഷ്ട്രീയക്കാരുടെ എണ്ണിയാലൊടുങ്ങാത്ത അഴിമതികൾക്കെതിരെയും പോരാടേണ്ടി വരും.കോർപറേറ്റുകൾക്ക്‌ ബാങ്കിങ്ങ്‌ ലൈസൻസ്‌ കൊടുക്കുന്നത്‌ ചോദ്യം ചെയ്യേണ്ടി വരും.കൂടംകുളത്തെ ആണവ റിയാക്ടർ വിദേശാടിമത്ത മനോഭാവത്തിന്റെ സ്മാരകമാണെന്നു വിളിച്ചുപറയേണ്ടിവരും. എക്സൈസ്‌ ഡ്യൂടി കോർപറേറ്റ്‌ ടാക്സ്‌ എന്നിവയിൽ കോടാനുകോടികൾ വമ്പന്മാർക്ക്‌ നികുതിയിളവു നൽകുമ്പോൾ സാധാരണക്കാരന്റെ ഗ്യാസ്‌ സബ്സിഡി പോലും വെട്ടിച്ചുരുക്കുന്നതും, കിട്ടുന്നതു നേടിയെടുക്കാൻ  ആധാർ കാർഡുമായി ആപ്പീസുകൾ കയറിയിറങ്ങേണ്ടിവരുന്നതും അനീതിയാണെന്ന്‌ വെളിപ്പെടുത്തേണ്ടിവരും...അടിക്കടി വർദ്ധിപ്പിക്കുന്ന പെട്രോളിന്റേയും ഡീസലിന്റേയും വിലയിൽ പ്രതിഷേധിക്കേണ്ടിയും വരും.ഈ പറഞ്ഞവയെല്ലാം സമരങ്ങളാണു.പച്ചയായ  ജീവിത സമരം. ഒപ്പം രാഷ്ട്രീയവും.              
       അരാഷ്ട്രീയ പശുക്കളായാൽ ഈ വക പൊല്ലാപ്പുകളിലൊന്നും ഇടപെടേണ്ടി വരില്ല .തന്റെ മേച്ചിലിടത്തിലെ സ്വൈരതയ്ക്ക്‌ തടസമാകുന്ന സമര രാഷ്ട്രീയക്കാരെ പുലഭ്യം പറഞ്ഞും എൻഡോസൾഫാൻ ഇരകളുടെ ഫോട്ടോ പ്രദർശിപ്പിച്ചും ലൈം ലൈറ്റിലങ്ങിനെ ഞെളിഞ്ഞു  നില്ക്കാം.  ജീവത്തായ ഏതെങ്കിലും മുദ്രാവാക്യമുയർത്തി ഏതെങ്കിലും നിറമുള്ള കൊടിയുമായി തെരുവിലെ വെയിലിൽ അലയാത്ത, കേവലം കമ്പ്യൂട്ടർ കിങ്ങിണികളായ ഇക്കൂട്ടർ ഏതു മോശം രാഷ്ട്രീയക്കാരനേക്കാളും അപകടകാരികളാണെന്ന്‌ കാലം തെളിയിച്ചതാണു.അടിയന്തിരാവസ്ഥയിലെ മലയാളി തന്നെ ഒന്നാം തരം ഉദാഹരണം. അടിയന്തിരാവസ്ഥക്കു ശേഷം 1977 ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ, നിലം തൊടാനവസരം  കൊടുക്കാതെ കേരളത്തിനു വടക്കുള്ളവർ സ്വേഛാധിപത്യത്തെ തൂത്തെറിഞ്ഞപ്പോൾ, പ്രബുദ്ധനെന്നു മേനി നടിക്കുന്ന  മലയാളി  തന്റെ അരാഷ്ട്രീയ വങ്കത്തം പ്രകടമാക്കുകയായിരുന്നു. ഭയത്തിന്റെ പുറംതോടിലേയ്ക്ക്‌ സ്വയം ഉൾവലിഞ്ഞ്‌ ചുറ്റുപാടും നടന്ന അരാജകത്വത്തിനു ന്യായീകരണം കണ്ടെത്തിയ അരാഷ്ട്രീയ മലയാളി , പോളിങ്ങ്‌ ബൂത്തിലെത്തിയപ്പോൾ  മുന്നിൽ കണ്ട എല്ലാ ദു:ശ്ശാസന വേഷങ്ങൾക്കും അച്ചു കുത്തി. അപ്പോൾ വടക്ക്‌ അജ്ഞരുടേയും അന്തിപ്പട്ടിണിക്കാരന്റേയും മുന്നിൽ സ്വേഛാധിപത്യം കടപുഴകി വീഴുകയായിരുന്നു.
       ജനമാണു രാജാവെന്നറിയുന്നിടത്താണു രാഷ്ട്രീയത്തിന്റെ തുടക്കം.ജനാധിപത്യ പ്രക്രിയയും അവിടെ തുടങ്ങുന്നു. ക്രിസ്തുവിനും മുൻപ്‌ ഏഥൻസിൽ രൂപം കൊണ്ട ജനാധിപത്യം ഇൻഡ്യയിലെത്തിയത്‌ 67 വർഷം മുൻപു മാത്രമാണു .അതിനു മുൻപുണ്ടായിരുന്ന ഗോത്രഭരണം നാടുവാഴിത്തം രാജഭരണം ഏകാധിപത്യം പട്ടാളഭരണം എന്നിവയൊന്നും തന്നെ ജനാധിപത്യത്തിനു പകരമാവില്ല. ജനാധിപത്യത്തിനു വെല്ലുവിളിയാകുന്ന എല്ലാപ്രവണതകളേയും നേരിടുകയെന്നതാണു ഉത്തമ വിദ്യാഭ്യാസം സിദ്ധിച്ച പൗരന്റെ  കടമ.നിരക്ഷരതയും സാമ്പത്തിക പരാധീനതയും കൊണ്ട്‌ പൊറുതിമുട്ടുന്ന വൈകി മാത്രം ജനാധിപത്യത്തിലേക്ക്‌ കാലൂന്നിയ ഇൻഡ്യയിൽ, ജനാധിപത്യത്തിന്റെ ബാലാരിഷ്ടതകൾ സ്വാഭാവികം മാത്രം.അറിവു കൊണ്ടും ഇടപെടലുകൾ കൊണ്ടും അതിനെ തിരുത്തുക .അറിവില്ലായ്മ കൊണ്ടും ഇഛാഭംഗം കൊണ്ടും  രാജാവിനേയും പട്ടാളത്തിനേയും സ്വപ്നം കാണാതിരിക്കുക. ഒന്നാമത്തെയാൾ ജനങ്ങളുടെ സമ്പത്തെല്ലാം ബീ അറകളിൽ ഒളിപ്പിച്ചു വെയ്ക്കും. രണ്ടാമത്തെയാൾക്ക്‌ രണ്ടു കാര്യമേ അറിയൂ.. ബലാൽ സംഗവും കൊള്ളയും....!!

                                      --(---

അശോകൻ ടി  ഉണ്ണി