Wednesday, December 2, 2015

പ്രളയം കാത്ത്‌



മരണം മാത്രം മർത്യനെ ജീവിത-
വ്യഥകളിൽ നിന്നു വിടർത്തുമ്പോൾ
വരുവാനില്ല വിമോചകനായ്‌ മ-
റ്റൊരുവനുമെന്നതു,റയ്ക്കുമ്പോൾ
വഴിക,ളടഞ്ഞൊരു ധൂമില ഗഹ്വര-
മക,മീ പഥികൻ നിൽക്കുന്നൂ..
മനമതി,ലാകുല ചിന്തകളായിര-
മപ ശകുനങ്ങൾ നിറയ്ക്കുന്നൂ..

നരക പടങ്ങളിൽ നി,ന്നുയിർ കൊള്ളും
അധമവിചാര വിരൂപങ്ങൾ
അവനി,യിതിൻ ഗതി,യാകെ നിയന്ത്രി-
ച്ചലറുകയാ,യിരുൾ പടരുകയായ്..
നര ജന്മത്തിൻ മാത്രക,ളങ്ങിനെ
പടു കർമങ്ങളി,ലമരുകയായ്..

പലകുറി വന്നു മറഞ്ഞ പ്രവാചകർ
അരുളിയതൊക്കെ വെറും കഥയായ്
കഥയുടെ സാദ്ധ്യത കണ്ട നൃശംസത
കപടത വിറ്റു തഴയ്ക്കുകയായ്..

വാതിലി,ലെത്തിയ തനയൻ, തായുടെ-
താഡനമേറ്റു മരിക്കുമ്പോൾ
ധ്യാന നികേത,മണഞ്ഞൊ,രജം ചെ-
ന്നായുടെ വചനം കേൾക്കുമ്പോൾ
ആട്ടിയകറ്റപ്പെട്ടൊരു ദൈവം
ആൽത്തറ പൂകി വിതുമ്പുമ്പോൾ
ഒച്ച ഭയന്നൊരു നിയമം ഇരയുടെ
കൊക്കു ഞെരിച്ചു രസിക്കുകയായ്..
ചോരനു ചേർന്നൊരു വാണിഭ ശാസ്ത്രം
പാണ,നുറക്കെ പാടുകയായ്..

കൂര തകർത്തവ,രെച്ചിലുമായി
കോരനെ മാടി വിളിക്കുമ്പോൾ
കാവി,യുടുത്തൊരു കുറിയും തൊ,ട്ടവ-
നാമര,മീമര,മോതുകയായ്,പിതൃ-
ഘാതകരിൽ തുണ തേടുകയായ്..
മാരക വർണവിവേചന കാവ്യം
പാമരനിന്നു പ്രലോഭനമായ്..

അന്ധത,യന്ധനു ഹരമായ്, തിമിരം-
കൊണ്ടു മറഞ്ഞൊരു ഭൂമികയിൽ
എന്റെ,യകാല ജരാനര,യോർത്തെൻ-
സന്തതി നിന്നു ചിരിക്കുന്നൂ,യുഗ-
സന്ധിയി,ലെന്നെ വിധിക്കുന്നൂ..
സഞ്ചിത കർമ വിപാകം പോൽ ധര-
യന്തക പുരമായ് മാറുന്നൂ..

പ്രാതലി,നെത്തിയ ഭൂതഗണം പോൽ
പാപിക,ളാർത്തു ചിരിക്കുമ്പോൾ
മോചന മന്ത്ര മഹാരവ,മേതോ
മൂകത തന്നി,ലൊതുങ്ങുന്നൂ..യുവ-
ചേതന മങ്ങി മയങ്ങുന്നൂ..
തൻ തറവാടു നശിക്കേ പെണ്ണിൻ-
ചുംബന,മോർത്തവ,രുഴറുന്നൂ..
കാമ,മെഴാത്തൊരു ജാരനു തോന്നിയ
കൂജനമാ,യതൊടുങ്ങുമ്പോൾ
ആർത്തി പെരുത്തവ,രി ധരയാകെ
ച്ചോർത്തിയെടുത്തു മദിക്കുന്നൂ..
കാകോളം പെയ്,തുറയും ജീവിത-
മാകെയു,മഴുകിയൊലിക്കുന്നൂ..

പെരുമഴ വരുവാൻ കാ,ത്തിവ,നിരുളിൽ
ഒരു നവ സ്വപ്നം നെയ്യുമ്പോൾ
ഒഴുകി നിറഞ്ഞ ജലോപരി ഭാസ്കര-
നഴകിലുണർ ന്നു ചിരിക്കുന്നൂ..!
പ്രളയം വന്നു വിളിക്കേ,മാനവ-
വിജയം പാടി,യൊരരയന്നം
ഇതുവഴി,യൊരുനാൾ വരുമെ,ന്നോർത്തിവ-
നണയാ,തിങ്ങനെയെ,രിയുന്നൂ.!

               --(---

 അശോകൻ  ടി  ഉണ്ണി
-------------------------------
Published in Bank Workers Forum Nov 2015 Issue.
No part or full text of this literary work may be re produced
in any form without prior permission from the author.
----------------------------------------------------------------

Monday, May 4, 2015

ചന്ദ്രികയ്ക്ക്


ഒടുവി,ലോർമ്മതൻ പൂ,വൊന്നിറുത്തുകൊ-
ണ്ടിവിടെ നിന്നിതാ യാത്രയാകുന്നു ഞാൻ
ഇനി,യെനിക്കെന്തി,നാനന്ദമറ്റൊരീ-
യശുഭ ഗേഹം; വെടിഞ്ഞിറങ്ങട്ടെ ഞാൻ..!

മലരണിക്കാ,ടെനിക്കെന്തി,നാത്മാവി-
ലരുവി തീർത്തൊരീ മുരളികൊ,ണ്ടെന്തിനി
മരതക,ക്കാന്തി താവിയോ,രെൻ പ്രേമ-
സ്മരണ പോലും വെറുപ്പാ,ണെനിക്കിനി..

പുലരിതോറുമെൻ പായിൽ പ്രതീക്ഷതൻ
പുതു വെളിച്ചം തളിച്ചുനീ;യന്നു ഞാൻ
കണിയൊരുക്കുന്ന കൊന്നയായ്‌ നിന്നെയും
കരുതിയെന്നതാ,ണിന്നെൻ പരാജയം..

അഴകി,നാസ്പദം നീ തന്നെയെങ്കിലും
അനുപമാനന്ദ,മേകി നീ,യെങ്കിലും
കനലു വാരിച്ചൊരിഞ്ഞ തീപ്പക്ഷിപോൽ
കപട സ്നേഹം പകർന്നു നീ മാഞ്ഞുപോയ്‌...

ധനിക നീതിക്കു ന്യായം ചമച്ചു സൽ-
പദവി കാത്ത നിൻ ചുണ്ടിൽ പൊടിഞ്ഞൊരാ-
മധുര,മായിരം വട്ടം രുചിച്ചൊരീ-
പഥികനിപ്പൊഴും പതിതന,ല്ലോർക്ക നീ...

അഴലു പെയ്തനാൾ നനയുവാൻ,നിന്നതും
ദുരിത വേനലിൽ കരിയാതിരുന്നതും
അറിയുവാൻ നിനക്കാവി,ല്ലജയ്യനായ്‌
കയറി നിൽക്കാ,നിടം കൊതിച്ചില്ലിവൻ..

ഉലക തത്വം ഗ്രഹിക്കാ,തലഞ്ഞൊരീ
ഇടയ ജന്മം നിനച്ചാൽ നിരർത്ഥകം
ഗഗന വേദിയിൽ താരകയ്,ക്കൊപ്പമായ്
നടന,മാടാൻ കൊതിച്ചതേ സാഹസം..

അജഗണങ്ങൾക്കു പാലകൻ മാത്രമെ-
ന്നവഗണിച്ചു നീ,യെങ്കിലും മുരളിതൻ-
മധുര നാദമായ്‌, കാലം ശ്രവിക്കുമെൻ
ഹൃദയതാപം പകർന്നുവെയ്ക്കട്ടെ ഞാൻ..

കരുണ തെല്ലുമി,ല്ലാത്തൊരീ ലോക,മെൻ-
കരളിനേല്പിച്ച,തൊക്കെയും ചാലിച്ച-
നിറ,മെഴുന്നൊരീ പൂവുമായ്‌ താന്തനായ്‌
മുരളിക,യ്ക്കുമ്മ വെച്ചു പോകട്ടെ ഞാൻ...!!

                    --(---
ടി യൂ അശോകൻ
-------------

Published in Bank Workers Forum April Issue.
No part or full text of this literary work may be
re produced in any form without prior permission
from the author.
--------------------------------------------------------------------

Saturday, November 15, 2014

നിരാലംബ മാധവം



സംഗ്രാമ ശേഷം മഥിക്കുന്ന ചിന്തയാൽ
സന്താപമാർന്നിരിക്കുന്നിതാ യാദവൻ..
സന്ധ്യാംബരം മാഞ്ഞു;മങ്ങുന്ന ദ്വാരകാ-
ചന്തങ്ങളിൽ തങ്ങിനിൽക്കുന്നു മൂകത..

വണ്ടിന്റെ മൂളലിൽ പോലും മുഴങ്ങുന്ന-
തമ്പിൻ രവം തന്നെയെന്നു തോന്നിക്കയാൽ
ചിന്തിച്ചതോരോന്നു,മമ്പായ്‌ തറഞ്ഞപോൽ
സ്തംഭിച്ചിരിക്കുന്നു മാധവൻ ഏകനായ്‌..

പണ്ടായിരുന്നെങ്കി,ലഞ്ചാറുപെണ്ണുങ്ങ-
ളുണ്ടാകുമായിരു,ന്നന്തിക,ത്തെപ്പൊഴും..
ശൃംഗാരമോലുന്ന പഞ്ചാര വാക്കിനാൽ
വെഞ്ചാമരം വീശി നിൽക്കും തനൂജകൾ..

കോലക്കുഴലി,ല്ലലങ്കാരമായ്‌ ചേർന്ന
നീലിച്ച പീലിയു,മില്ല മൂർദ്ധാവതിൽ..
കാലൊച്ച കേൾക്കാ,തടുത്തുവ,ന്നെത്തുവാ-
നായർക്കിടവുമി,ന്നില്ല പ്രേമാർത്ഥിയായ്‌..

രാധാ സമേതനായ്‌ നിന്ന നേരങ്ങളിൽ
രാഗാർദ്രനായ്‌ കണ്ട രാജീവലോചനൻ
ശോകാന്തനാടകം തീരുന്ന രംഗത്തി-
ലേകാന്ത നായകൻ പോ,ലിരിക്കുന്നിതാ..

യുദ്ധംകഴിഞ്ഞൂ;ദിഗന്തങ്ങൾ പോരുകൾ-
ക്കർത്ഥം ലഭിക്കാതെ നിൽക്കുന്നു സ്തബ്ധ്മായ്‌..
ഉത്തുംഗ മാമല,യ്ക്കപ്പുറത്തേയ്ക്കു തൻ-
ദു:ഖം മറയ്ക്കാ,നൊളിക്കുന്നു കാർമുകിൽ..

ആന്ധ്യം പുണർന്നേ പുലർന്നതിൻ ഹേതുവായ്‌
താന്തരായ്ത്തന്നേ പൊലിഞ്ഞുപോയ്‌ കൗരവർ..
ഗാണ്ഡീവ ചാപം ഫലിക്കാതെ, പിന്നെയും-
കാന്താര മാർഗ്ഗം ഗമിക്കുന്നു പാണ്ഡവർ..

ഭ്രാതൃവൈര പ്പെരുംകാറ്റിൽ തകർ ന്നുവീ-
ണാര്യ വംശത്തിന്റെ നൂറു സിംഹാസനം..
ദിഗ്ജയത്തിൻ കുള,മ്പൊച്ചയിൽ വാ,ണൊരാ-
ഹസ്തിനം നില്പൂ നിതാന്ത സംഘർഷമായ്‌..

ഒക്കെയും ജാതമായ്തീരുവാൻ കാരണം
കൃഷ്ണനാണെന്നേ വിധിക്കൂ വിശാരദർ..
മൃത്യുവിൻ മുന്നിൽ വിറയ്ക്കവേ പാർത്ഥനോ-
ടെത്രയോ കൈതവം ഗീതയായ്‌ ചൊല്ലിയോൻ..

കർമ്മം കഴിയ്ക്കാ,നറയ്ക്കാതിരിക്കണം
കർമ്മം തരും ഫലം കാക്കാതിരിയ്ക്കണം..
ജന്മം തുലഞ്ഞുപോകുന്നതിൽ ഭീതിവേ-
ണ്ടൊന്നും നശിക്കുന്നതില്ലാ ജനിക്കയും..

ഇത്ഥം വിരുദ്ധമാ,യദ്വൈത,മോതിയോൻ
ദു:ഖം സഹിക്കാതിരിക്കുന്നു ശപ്തനായ്‌..
അപ്പൊഴും ദ്വാരകാ ചിത്രം തകർ ക്കുവാ-
നബ്ധിയിൽ നിന്നുയിർക്കൊള്ളുന്നു വൻ തിര..

തീർത്ഥങ്ങളിൽ സ്നാനമേറ്റാലു,മായിരം-
ക്ഷേത്രങ്ങളിൽ മുക്തി മോഹിച്ചുപോകിലും
വാക്കിന്റെ യുക്തി,ക്കിണങ്ങാത്ത കർമ്മങ്ങ-
ളാർജ്ജിച്ച ശാപം, ഫലിക്കാതിരിക്കുമോ..

ആത്മദാഹങ്ങളായ്തീർന്ന ദാരങ്ങൾ ത-
ന്നാത്മരോഷം പോ,ലിരമ്പുന്നു സാഗരം..
ആർത്തരാ,യേതോ തൃണത്തുമ്പുമായ്‌ ജനം
നേർക്കവേ വീണ്ടും പിറക്കുന്നു സംഗരം..

ആധിയി,ലാളുന്ന ദ്വാരകാ ദ്വീപു നീ-
രാഴിയി,ലാഴാൻ തുടങ്ങുന്ന വേളയിൽ
വ്യാധന്റെ കൂരമ്പു മാത്രം പ്രതീക്ഷിച്ചു
മാധവൻ നില്പൂ നിരാലംബ ദു:ഖമായ്‌..!

         
          --(---

ടി  യൂ  അശോകൻ
----------------------------------
Already published in a monthly journal. No part or full text of this
literary work may be re produced in any form without prior
permission from the author.
-------------------------------------------------------------

Tuesday, July 1, 2014

കുട്ടന്റെ കേരളം



കുട്ടൻ മരിച്ചൂ; കുഡുംബം മുടിച്ചൊരാ-
ദുഷ്ടന്റെ ശല്യം ഒഴിഞ്ഞെന്നു നാട്ടുകാർ..
പത്തും പതിമൂന്നുമുള്ള തൻ കുട്ടികൾ-
ക്കച്ഛനില്ലാതെയായ്-കേഴുന്നു കാന്തയും..

വ്യർത്ഥ, മാ ജന്മം പൊലിഞ്ഞിടാൻ കാരണം
മദ്യമാണത്രേ-മറക്കുന്നു നമ്മളും..!
സത്യം ഗ്രഹിക്കാൻ ഭയന്നു നാം  കാപട്യ-
മുദ്രയാൽ സ്വന്തം മുഖം മിനുക്കുന്നുടൻ..

നേരായ മാർഗ്ഗത്തി,ലായിരം കോടികൾ
നേരേ പിരിക്കാൻ മടിക്കുന്ന പാലകർ
ചോരുന്ന ഭണ്ഡാരമെന്നും നിറയ്ക്കുവാൻ
ചേരാത്ത സിംഹാസനത്തിൽ ഉറയ്ക്കുവാൻ
ചാരായ കാകോള,മേകുന്നു മാന്യരായ്..
പാരാതെ മോന്തി,പ്പിടയ്ക്കുന്നു പ്രാകൃതർ..
വേരോടെ മാന്തിപ്പറിയ്ക്കേണ്ട മാരണം
വേദാന്തമോതി,പ്പരത്തുന്നു പാപികൾ..

ചത്തവൻ ചത്തങ്ങു പോയീ കൃതാർത്ഥനായ്
ചിത്രത്തിലുള്ള ബന്ധുക്കളോ ഖിന്നരായ്..
കൊന്നവർ വന്ദ്യരാണെന്നും;വിഷം കൊണ്ടു-
വന്നവർ വീണ്ടും വിളമ്പും സമൃദ്ധമായ്..

കത്തുന്ന ജീവിതം കാണാതിരുന്നു നാ-
മി,ത്തമോ ശക്തികൾ ക്കുത്സവം തീർക്കയായ്..
മൃത്യു വിൽ ക്കുന്നൊരീ പാപികൾക്കായി നാം
കർത്തവ്യമെല്ലാം മറക്കുന്നു മന്ദരായ്..

നാറുന്ന കാളകൂടം തന്നെ  നിത്യവും
നൂറിന്റെ നോട്ടുമായ് ചെന്നു വാങ്ങിക്കയായ്..
ചന്തം കെടുന്ന നാം സംസ്കൃതി,ക്കിന്നു  ദുർ-
ഗ്ഗന്ധവും കൂ,ടങ്ങു ചാലിച്ചു ചേർക്കയായ്...!

വീറും വെടിപ്പും വെടിഞ്ഞും, വിയർക്കാതെ
നേരം നശിപ്പി,ച്ചുണങ്ങിച്ചുരുങ്ങിയും
നാടിന്റെ തീർത്ഥപ്രവാഹമാകും പെരി-
യാറിനെപ്പോലും കിഴക്കോട്ടൊഴുക്കി നാം..

കാലത്തിനൊപ്പം കുതിക്കാതെ മ്ളേച്ഛമാം
കോലത്തിലെത്തി,ക്കുഴഞ്ഞു വീഴുന്നു നാം..
നാളത്തെ ലോകത്തെ,യോർക്കാതെ മൃത്യു തൻ-
മാളത്തിലേ,യ്ക്കങ്ങിഴഞ്ഞു കേറുന്നു നാം..

വിജ്ഞരെ,ന്നാർത്തുകൊ,ണ്ടെത്രയും പെട്ടന്ന്-
വൃദ്ധരായ്, ജന്മം തുലയ്ക്കുന്നു ഭഗ്നരായ്..
കുട്ട,നാകാൻ കൊതി,ച്ചൂഴവും കാത്തു നാം
നഗ്നരായ് ക്യൂവിൽ നിരന്നങ്ങു നില്ക്കയായ്...!!

                 --(---

T  U  ASOKAN

------------------------------
RE POSTING
--------------------------------
*No part or full text of this literary work may be reproduced
  in any form without prior permission from the author
-------------------------------------------------------------

Saturday, February 15, 2014

യാഗ പ്രേമികൾ മറുപടി പറയുമോ..


             മേഴത്തോൾ അഗ്നിഹോത്രി തൊണ്ണൂറ്റിയൊൻപത് യാഗങ്ങൾ നടത്തിയെന്നാണു പറയുന്നത്.അധികാര മോഹമില്ലാതിരുന്നതു കൊണ്ടോ ഔദാര്യം കൊണ്ടോ എന്തോ  അദ്ദേഹം നൂറു തികച്ചില്ല. ഇന്ദ്രപ്പട്ടം നേടിയതുമില്ല.
            എന്നാൽ നമ്മുടെ നാട്ടിൽ ചിലർ നൂറു തികയ്ക്കാതടങ്ങില്ലെന്ന വാശിയിൽ നിരന്തരം യാഗങ്ങൾ നടത്തിക്കൊണ്ടിരിക്കയാണു.ലക്ഷ്യം ഇന്ദ്രപ്പട്ടം-അധികാരം- തന്നെയാണെന്നു വ്യക്തം.അതുകൊണ്ട് രണ്ടിടത്താണു ഇത്തവണ യാഗം അരങ്ങേറിയത്.പാലക്കാട് കിണാശ്ശേരിയിലും കോഴിക്കോട് കാരപ്പറമ്പിലും.
            തങ്ങൾ യാഗം കൊണ്ട് ലക്ഷ്യമിടുന്നത് ലോകസമാധാനം  ധർമപുനരുദ്ധാനം  നവയുഗസൃഷ്ടി  സ്വർഗ്ഗപ്രപഞ്ചസാക്ഷാത്കാരം എന്നിത്യാദികളാണെന്നു  അവർ അവകാശപ്പെടുന്നു. അമൂർത്തമായ ഇത്തരം ലക്ഷ്യങ്ങൾ ക്കു പകരം, വിലക്കയറ്റം അഴിമതി ജാതീയത സ്ത്രീകൾക്കു നേരേയുള്ള അതിക്രമം രാഷ്ട്രസമ്പത്തിന്റെ ഏതാനും പേരുടെ കൈകളിലേക്കുള്ള ദ്രുത ഗതിയിലുള്ള കൈമാറ്റം എന്നീ മൂർത്തമായ നെറികേടുകൾക്കെതിരേ എന്തുകൊണ്ടാണു നാളിതുവരെ ഒരു യാഗം നടത്താതിരിക്കുന്നത്.യാഗപ്രേമികൾക്ക് ആർജ്ജവമുണ്ടെങ്കിൽ മറുപടി പറയൂ...
             എണ്ണിയാലൊടുങ്ങാത്ത യാഗങ്ങളാണു നാളിതുവരെ ഭാരത മണ്ണിൽ അരങ്ങേറിയിരിക്കുന്നത്.ഇങ്ങിനെയുള്ള ഭാരതം, നൂറ്റാണ്ടുകളോളം വിദേശാധിപത്യത്തിൽ അമർന്നതും എന്തുകൊണ്ടാണു..
രോഗികൾ പിച്ചക്കാർ മുഴുപ്പട്ടിണിക്കാർ പാർപ്പിടമില്ലാത്തവർ വേശ്യകൾ കൂട്ടിക്കൊടുപ്പുകാർ കൊടും പാതകികൾ എല്ലാം  എണ്ണത്തിൽ ഒട്ടും കുറവല്ലാതെ ഇവിടുണ്ട്.ഭാരതം യജ്ഞഭൂമിയല്ലേ..എന്തുകൊണ്ടാണിവർ ഇവിടെ ഇങ്ങനെ പെരുകിയതും പെരുകുന്നതും...
ആത്മഹത്യ ചെയ്ത കർഷകരുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കൾ ക്കു വേണ്ടി ഒരു യാഗം അനുഷ്ഠിച്ചിരുന്നെങ്കിൽ..
അതെല്ലാം പോട്ടെ...
ആലുവാപ്പുഴയ്ക്ക് തെക്ക്  അതിരാത്രം പോലുള്ള യാഗങ്ങൾ എന്നെങ്കിലും  നടത്തിയിട്ടുണ്ടോ...........
ക്ഷത്രിയർ എല്ലാ യാഗങ്ങളും നടത്താതിരിക്കുന്നത് എന്തുകൊണ്ട്..
ശൂദ്രർ ഏതെങ്കിലും യാഗം നടത്തിയിട്ടുണ്ടോ..
അതിനും താഴെയെന്നു കല്പ്പിക്കപ്പെട്ടവരോ...
ഈശ്വരൻ മാന്യൻ തന്നെയല്ലേ...
ഈശ്വര പ്രീതിയും അതുവഴി സദ് ഫലങ്ങളുമാണു യാഗം കൊണ്ടുദ്ദേശിക്കുന്നതെങ്കിൽ എല്ലാവർ ക്കും അദ്ദേഹത്തെ പ്രീതിപ്പെടുത്താൻ യാഗവഴി  തരപ്പെടുത്തിക്കൂടേ...
വിദേശ കശ്മലന്മാരാൽ എത്രയോ തവണ ഭാരത ക്ഷേത്രങ്ങൾ കൊള്ളയടിക്കപ്പെട്ടു..
യാഗാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത സിദ്ധികളൊന്നും അന്നു തുണയ്ക്കെത്തിയില്ലല്ലോ..
             കിണാശ്ശേരിയിലെ യാഗ സമാപനത്തിൽ പത്രദ്വാരാ നമ്മളറിയുന്ന ഒരു ബാബയും സന്നിഹിതനായിരുന്നു.കോഴിക്കോട് നടക്കാൻ പോകുന്ന യാഗത്തിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.ഏതാനും നാളുകൾ മുൻപ് ഡെല്ലിയിലെ രാം ലീലാ മൈതാനിയിൽ
പോലീസിനെ പേടിച്ച് ഇതേ ബാബ ചൂരിദാറിന്റെ ഷാളുമായി പെൺ കൂട്ടത്തിലൂടെ രക്ഷപ്പെട്ടത് ഓർത്തു പോകുന്നു. യാഗ വിശുദ്ധികൊണ്ടും യോഗ സിദ്ധികൊണ്ടും നേടാൻ കഴിയുമായിരുന്ന, ഉച്ചാടനം ആവാഹനം സ്തംബനം പരകായ പ്രവേശം ഒന്നും തന്നെ അന്ന് അദ്ദേഹത്തിന്റെ രക്ഷയ്ക്കെത്തിയില്ല. എന്തുകൊണ്ട്...
                ഒരു ചോദ്യത്തിനും ലളിതമായ സുഗ്രാഹ്യമായ ഉത്തരം ലഭിക്കില്ലെന്ന് ഉറപ്പാണു.കാരണം യാഗം നടത്തുന്നത് നടത്തുന്നവരുടെ അധികാര സംസ്ഥാപനത്തിനും ധന സമ്പാദനത്തിനും വേണ്ടി മാത്രമാണു.അന്ധ വിശ്വാസങ്ങൾ പരത്തുക ബ്രാഹ്മണ മേധാവിത്വം സ്ഥാപിക്കുക അപക്വ ചിന്തയ്ക്ക് ആധികാരികതയുടെ പരിവേഷം നല്കുക കിരാതമായ വിശ്വാസാചാരങ്ങൾ പുനരവതരിപ്പിക്കുക - അതു വഴി ചൂഷണത്തിലധിഷ്ടിതമായ ഒരു സാമൂഹ്യ വ്യവസ്ഥയ്ക്ക് വീണ്ടും വഴിയൊരുക്കുക -ഇതാണു യാഗമോഹികൾ ആഗ്രഹിക്കുന്നത്.ഉത്തരം പറയാൻ ബാദ്ധ്യതയില്ലെന്ന് അഹങ്കരിക്കുന്ന അവരാണു ഭാരതത്തിന്റെ എല്ലാ അധോഗതിക്കും കാരണം.എന്തെങ്കിലും  പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിൽ  അത്  യാഗധൂമത്തിന്റെ കറ പിടിക്കാത്ത സമൂഹ ജാഗ്രത ഉന്നുകൊണ്ടു മാത്രം...

                 --(---

അശോകൻ ടി ഉണ്ണി
     





Tuesday, January 21, 2014

ആഫ്രിക്കയും ഞാനും പിന്നെ നീയും....!


തോക്കും തൊലിവെളു-
പ്പും കൊണ്ടു ഞങ്ങളെ
മേയ്ക്കാ,നിറങ്ങി-
പ്പുറപ്പെട്ട കൂട്ടമേ...
നേർക്കാതെ ഞങ്ങൾ
നിനക്കായ്‌ വിയർക്കുവാൻ
മ്ളേച്ഛാധിപത്യം
വിതയ്ക്കും വിനാശമേ..

മന്വന്തരങ്ങൾക്കു-
മപ്പുറം ചെന്നു നീ
മണ്ണിൽ കിളച്ചൊന്നു
നോക്കിയാൽ നമ്മൾ തൻ -
വർണങ്ങളെല്ലാ-
മൊതുങ്ങുന്ന സന്ധിയിൽ
നിന്നെയും നിൻ പൂർവ-
ബന്ധവും കാണാം...
ഇന്നത്തെ നിൻ പിതാ-
വിൻ മുഖം കാണാം....!

          --(---

അശോകൻ ടി ഉണ്ണി
-------------------------
*No part or full text of this literary work may be re produced in
  any form without prior permission from the author
-----------------------------------------------------

Tuesday, January 14, 2014

സഞ്ജനയ്ക്കൊരു കത്ത്‌

അഥവാ മലയാളി മങ്കമാർക്ക്‌  സ്നേഹപൂർവ്വം... .....
---------------------------------------------


സങ്കടം കൊണ്ടല്ല സഞ്ജനേ,സംഗതി-
എ,ന്തസംബന്ധമാ,ണെന്നതിനാൽ
രണ്ടുവാക്കിന്നു ഞാൻ ചൊല്ലട്ടെ,യല്ലെങ്കിൽ
നമ്മൾക്കു തമ്മിലാ,യെന്തു ഭേദം..

നിങ്ങളീ,പ്പെണ്ണുങ്ങ,ളെന്നും തിളങ്ങുന്ന
പൊന്നിൽ ഭ്രമിപ്പവ,രായതെന്തേ..
കഞ്ഞിക്കരിക്കു വഴിയെഴാത്തോരിലും
മഞ്ഞലോഹത്തിൽ കൊതിയതെന്തേ...
പണ്ടെങ്ങുമില്ലാത്തൊ,രക്ഷയപ്പാഴ്ദിനം
ഉണ്ടായി വന്നതിൻ ന്യായമെന്തേ..
മാനത്തുനിന്നും കൊഴിഞ്ഞുവീണോ, നിങ്ങൾ-
മാറത്തലയ്ക്കയാൽ തന്നെ വന്നോ..
സീരിയൽ കാഴ്ചതൻ നേരം കുറച്ചല്പ-
നേരമി,ക്കാര്യങ്ങ,ളോർത്തുനോക്കൂ....

ആണിന്റെ നോട്ടം വെറുക്കുമ്പൊഴും നിങ്ങൾ
നാണം ശരിക്കും മറപ്പതുണ്ടോ...
ഏറെപ്പുരാതനം ചൂരിദാറിൻ വശം
കീറി പ്രദർശനം കേമമാണോ..
അപ്പുറം കാണുന്ന ശീലയാൽ കാലിനെ
വ്യക്തമാക്കുന്നതും സഭ്യമാണോ..
മാറത്തെനോട്ടം മറയ്ക്കാതെ ഷാളുകൊ-
ണ്ടാകെ,ക്കഴുത്തിൽ കുരുക്കിടാമോ...
കാണുന്നവർക്കുള്ളി,ലൂറും വികാരങ്ങൾ
ആളുവാൻ കാരണം വേറെ വേണോ...

അഞ്ചെട്ടുപെണ്ണുങ്ങ,ളൊന്നിച്ചു ചേരുകിൽ
ചെമ്പിട്ടപള്ളിക്കു തീ പിടിക്കും..
മാനത്തു റാകിപ്പറക്കും പരുന്തിന്റെ
വായിൽ പെടാൻ സ്വയം പാരയാകും..
പാതിരാപ്പുള്ളൊന്നു മൂളിയാൽ മന്ത്രങ്ങ-
ളോതിച്ചു നൂലൊ,ന്നരയ്ക്കു കെട്ടും..
ആരും വെറുക്കുന്ന വിഗ്രഹം പൂജിച്ചു
ഭൂത ഗണങ്ങൾക്കു പ്രാതലേകും..
അമ്പലം ചുറ്റുന്ന നേരത്തുപോലുമാ-
ചിന്തയിൽ വാനരൻ ബന്ധുവാകും..
ആളിപ്പടരും അനർത്ഥങ്ങൾ നേരിടാ-
നായുധം കണ്ണുനീർ മാത്രമാകും..
സഞ്ജനേ, ചന്ദ്രബിംബാനനേ.. നിങ്ങൾ ത-
ന്നന്തമില്ലായ്മ,യ്ക്കൊരന്തമുണ്ടോ.....?

നിൽക്കാതെ നീങ്ങുന്ന വണ്ടിപോൽ ജീവിതം
ദുർഘടപ്പാതയിൽ പാഞ്ഞിടുമ്പോൾ
ഒപ്പം വരും ദുരന്തങ്ങൾ കുറയ്ക്കുവാ-
നല്പം കരുതലൊ,ന്നായിനോക്കൂ..

നേരം വെളുക്കുന്ന നേരത്തു തൊട്ടുള്ള
സീരിയൽ കാഴ്ച കുറച്ചുനോക്കൂ...
ചാരിയാൽ പോറുന്ന പൂമരമാണെങ്കിൽ
മാറുവാൻ തന്നെ മനസ്സൊരുക്കൂ..
-ചാരണം, പൂമരം ചായണം,ചൂടുവാൻ-
പാരിജാതപ്പൂവു തന്നെവേണം-
ഈവിധം സ്വപ്നങ്ങൾ കണ്ടുറങ്ങാതെ,യീ-
ജീവിതം നേരിടാൻ ത്രാണി നേടൂ..
ആരാന്റെ വേലിക്കു പൂക്കളാകാതെ തൻ-
ചേലാർന്ന സ്വത്വം തിരിച്ചറിയൂ...
സങ്കല്പ സിന്ധുവിൽ വഞ്ചിയിൽ പായാതെ
സ്വന്തം കുറുമ്പുഴ നീന്തിയേറൂ...!!

പെണ്ണെഴുത്തെന്നവാ,ക്കെണ്ണിപ്പെറുക്കുന്ന
പെണ്ണുങ്ങളേയും തിരസ്കരിക്കൂ...
നല്ലതു വല്ലതും വായിക്കൂ, മക്കളെ-
തല്ലു കൊള്ളിക്കാത്ത തള്ളയാകൂ...
ഇക്കണ്ടജീവിതം കൽക്കണ്ടമാകുവാൻ
ചൊൽക്കൊണ്ട മാതൃക,യാകു നിങ്ങൾ....!

ഞാനെന്റെ മുന്നിലായ്‌ കാണുന്നകാര്യങ്ങൾ
ജ്ഞാനിയല്ലായ്കയാ,ലോതിടുമ്പോൾ
മാനികൾ മാനിനിമാർകളാം നിങ്ങൾക്ക്‌
മാനക്കേ,ടെങ്കിലെതിർത്തുകൊള്ളൂ...
സഭ്യതാ സാനുവി,ന്നപ്പുറം പോകാത്ത-
ശുദ്ധവാക്കിൻ ശരം എയ്തുകൊള്ളൂ...

ആളും തരവും തിരക്കുവാനില്ല ഞാ-
നാവുന്ന പോലെ തിരിച്ചെതിർക്കാം...
നേരി,ട്ടെതിർക്കുവാൻ നേരമില്ലാകയാൽ
കാവ്യത്തി,ലാകുന്നതാണു കാമ്യം.....
അപ്പണിക്കല്പവും കെല്പതില്ലെങ്കിലോ
നിൽക്കാതെ വേഗം നടന്നുകൊള്ളൂ....

            --(---

  അശോകൻ ടി  ഉണ്ണി
---------------------------------------------
*No part or full text of this literary work may be re produced in
any form without prior permission from the author
---------------------------------------------------------

Thursday, January 9, 2014

ജീവിത സമരങ്ങൾക്കു മുന്നിൽ കോമരം തുള്ളുന്നവർ


        നമ്മുടെ നാട്ടിലെ സകലമാന പ്രശ്നങ്ങൾക്കും കാരണം രാഷ്ട്രീയവും രാഷ്ട്രീയപ്പാർട്ടികളുമാണെന്നും ഇവ രണ്ടും ഇല്ലാതെയായാൽ മാവേലി നാടുവാണീടും കാലമാകുമെന്നും കരുതുന്ന അരാഷ്ട്രീയ നിർഗ്ഗുണന്മാർ എക്കാലവും ഉണ്ടായിരുന്നു. മാദ്ധ്യമങ്ങൾ പരിമിതമായിരുന്ന മുൻകാലങ്ങളിൽ ഇവർ ഇന്നത്തേപ്പോലെ വെളിപാടുകൊണ്ടിരുന്നില്ല  എന്നുമാത്രം. എന്നാൽ ഇന്നാകട്ടേ ഇക്കൂട്ടരുടെ വിളയാട്ടം എല്ലാ സീമകളേയും അതിലംഘിക്കയാണു.വിവരസാങ്കേതിക വിദ്യയുടെ വരദാനമായ ബ്ളോഗിലും ഫേസ്ബുക്കിലും,  വീടകത്തെ ടീവിയിലും പത്രങ്ങളിലും, എന്തിനു തെരുവിടങ്ങളിലെ സാധാരണക്കാരന്റെ  സമരവീര്യത്തിനു മുന്നിൽ പോലും പ്രായ ലിംഗ ഭേദമെന്യേ അരാഷ്ട്രീയക്കാർ ഉറഞ്ഞു തുള്ളുകയാണു.
       പകരം വെയ്ക്കാൻ മറ്റൊന്നില്ലാത്ത ജനാധിപത്യ വ്യവസ്ഥയിൽ പിച്ചവെച്ചു നടക്കുന്ന ഒരു അവികസിത(വികസ്വര..?)രാജ്യത്തെ പ്രജകൾ ഇമ്മാതിരി ശുദ്ധ വിവരക്കേടെഴുന്നെള്ളിക്കുന്നതു കാണുമ്പോൾ 1498 മുതൽ ഈ രാജ്യം ഭരിച്ചു കൊഴുത്ത വിദേശ ഭരണവർഗ്ഗം ഊറിച്ചിരിക്കുന്നുണ്ടാകും.ആഗോളവൽക്കരണത്തിലൂടെ അധീശത്വം പുന:സ്ഥാപിക്കാൻ ശ്രമിക്കുന്നവർ ആർപ്പുവിളിക്കുന്നുണ്ടാകും. പക്ഷേ വിദേശ ഭരണവർഗ്ഗത്തിന്റെ മനപ്പായസത്തിൽ മധുരം പകരാൻ ശ്രമിക്കുന്ന  ഈ പശു സമാനരെയോർത്ത്‌, ജീവിച്ചിരിക്കുന്ന ഇൻഡ്യൻ സ്വാതന്ത്ര്യ സമരപ്പോരാളികൾ വിലപിക്കുകയായിരിക്കും-മരിച്ച പോരാളികളുടെ ആത്മാക്കൾ ഇവരെ തൊഴിക്കാൻ ഉയിർത്തെഴുന്നേൽക്കും.അവരാരും അരാഷ്ട്രീയക്കാരോ  വീട്ടിലടച്ചിരുന്ന്‌ ബ്രിട്ടനെതിരേ നിഷ്ക്രിയസമരം ചെയ്തവരും ആയിരുന്നില്ലല്ലോ..!
        തന്റെ ഇത്തിരിവട്ടത്തിലെ മേച്ചിൽപ്പുറങ്ങൾക്കപ്പുറത്തേയ്ക്ക്‌ ദൃഷ്ടി പായിക്കാത്ത അരാഷ്ടീയവാദികളുടെ മുൻ തലമുറകൾ സ്വാതന്ത്ര്യ സമരകാലത്തും ഇതേ നിലപാടെടുത്തവരായിരുന്നു എന്നത്‌ ചരിത്രപാഠം. ഗാന്ധിജിയുടെ നേതൃത്വത്തിലും അല്ലാതെയും, ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ്‌  എന്ന രാഷ്ട്രീയ പാർട്ടി നടത്തിയ എണ്ണമറ്റ സമരങ്ങൾ അന്നത്തെ അരാഷ്ട്രീയ വാദികൾക്ക്‌ അലോസരമായിരുന്നു. ബ്രിട്ടന്റേയും അതത്‌ നാട്ടുരാജാക്കന്മാരുടേയും വാലായി നിന്ന്‌ ഇന്നാട്ടിലെ സ്വാതന്ത്ര്യ സമരങ്ങളെ നിരന്തരം ഒറ്റുകൊടുത്തുപോന്നവരും അവർ തന്നെ. ദിനേനയുള്ള തങ്ങളുടെ ചൂഷണ സുഖ ജീവിതത്തിനു ഭംഗം വരുന്നത്‌ അവർക്ക്‌ സഹിക്കാനേ കഴിഞ്ഞിരുന്നില്ല. എന്നാൽ രാഷ്ട്രം സ്വതന്ത്രമാകുമെന്നും അധികാരം മേൽ ചൊന്ന  രാഷ്ട്രീയപ്പാർട്ടിക്കു ലഭിക്കുമെന്നും ഉറപ്പായ ഘട്ടത്തിൽ, യാതൊരുളുപ്പുമില്ലാതെ ഖദറെടുത്തണിയാനും അധികാരത്തിനു കീ ജെയ്‌ വിളിക്കാനും ഗാന്ധിജി നെഹ്രു എന്നിവരെപ്പോലും വിലക്കു വാങ്ങാൻ കെല്പുള്ള കപട രാഷ്ട്രീയക്കാരാകാനും അവർ ഒരുങ്ങിക്കഴിഞ്ഞിരുന്നു.സംശയം വേണ്ട- ഈ ജനുസ്സിന്റെ പുതു തലമുറ തന്നെയായിരിക്കും ഇന്നത്തെയും അരാഷ്ട്രീയവാദികൾ.
       ഭരണ സിരാകേന്ദ്രം പോലും പാപകർമ വേദിയായകുമ്പോൾ ഇക്കൂട്ടർ അറിഞ്ഞ ഭാവം നടിക്കില്ല. ഇതിൽ പങ്കാളികളകുന്ന അധികാരികൾക്കോ അവരുടെ പിണിയാളുകൾക്കോ എതിരേ പരാതിയുമുണ്ടാവില്ല..കുതിച്ചുയരുന്ന വിലക്കയറ്റം അന്തമില്ലാത്ത അഴിമതി എന്നിവ വിഷയമേ അല്ല. എന്നാൽ പണയം വെയ്ക്കാത്ത മന:സ്സാക്ഷിയുള്ളവർ പാതയോരത്തൊന്നു പ്രതികരിച്ചുപോയാൽ ഇവരിലെ ആണും പെണ്ണും രണ്ടുമല്ലാത്തവരും പരിസരം മറന്നു തുള്ളി തുടങ്ങും. ലക്ഷങ്ങളുടെ പൂക്കുലകളുമായി, കച്ചവടക്കണ്ണുള്ള സ്വാർത്ഥതയുടെ  ആൾ രൂപങ്ങൾ  ഇവർക്കു മുന്നിൽ തൽക്ഷണം ഓടിയെത്തും.  അടച്ചുകെട്ടിയ പാതകൾക്കിരുപുറവും അധിനിവേശത്തിന്റെ രാജകുമാരനെ വരവേൽക്കാൻ  ഇവരിലെ പെൺ പ്രജകൾ പൂത്താലമേന്തും.  . വഴി നിറഞ്ഞ വിശ്വാസ പ്രഖ്യാപനറാലികളിലും ശോഭായാത്രകളിലും  ഇവർ സോല്ലാസം വരിപിടിച്ചിരിക്കും. അധികാരത്തിന്റെ അനുഗ്രഹം കൊണ്ട്‌ നിശ്ചലമാക്കപ്പെട്ട നിരത്തുകളിലെ മാരത്തോൺ മാമാങ്കം ഇവർ കൺകുളിർക്കെ കണ്ടുനിൽക്കും. തനിക്കു താല്പര്യമെങ്കിൽ, അങ്കലാപ്പൊന്നുമില്ലാതെ അന്യന്റെ സ്വഞ്ചാര സ്വാതന്ത്ര്യം  ഹനിക്കാൻ  ഇവരും പങ്കാളികളാകും. എന്നാൽ ജീവിത സമരങ്ങൾക്കു മുന്നിൽ  ഇവർ  കോമരം തുള്ളും. തങ്ങളുടെ മാത്രം നിരന്തര സുഖം . ഇതു മാത്രമാണു എല്ലാ അരാഷ്ട്രീയക്കാരുടേയും പരമമായ ലക്ഷ്യം. വല്ലപ്പോഴും ഇവർ ചൊരിയുന്ന കാരുണ്യം,കൂടുതൽ  ഇരപിടിക്കാനുള്ള തന്ത്രവും. ഇവരിലെ പ്രഛന്നരായവർ അണിയറയിലെത്തിയ അന്തകനെപ്പോലെ സമകാലിക രാഷ്ട്രീയത്തിലും അമർന്നുകഴിഞ്ഞിരിക്കുന്നു..
       ഇങ്ങനെ തരംപോലെ കയറിക്കൂടിയ അരാഷ്ട്രീയക്കാരും അവരുടെ സന്തതി പരമ്പരകളുമാണു ഇന്നത്തെ രാഷ്ട്രീയാപചയത്തിനു കാരണമെന്നറിയാൻ അക്കാദമിക്‌ വിദ്യാഭ്യാസമോ എൻജിനീയറിങ്ങ്‌ ഡിഗ്രിയോ ആവശ്യമില്ല. സാമാന്യബോധവും ചരിത്രജ്ഞാനവും സാധാരണക്കാരന്റെ ദുരിത ജീവിതത്തേക്കുറിച്ച്‌ അറിവും ഉണ്ടായിരുന്നാൽ മതി. ഇക്കൂട്ടരെ തൂത്തെറിഞ്ഞു സംശുദ്ധ രാഷ്ട്രീയം തിരിച്ചുപിടിക്കുക എന്നതാണു ഇന്ന്‌ ഓരോ പൗരന്റെയും  മുന്നിലുള്ള വെല്ലുവിളി. ഇതല്പം ശ്രമകരമായ പണിയാണു. എന്നാൽ ജനങ്ങളുടെ ജീവത്തായ പ്രശ്നങ്ങളിൽ നിന്നു ഓടിയൊളിച്ച്‌ അരാഷ്ട്രീയ വാദത്തിന്റെ  മരുമണണലിൽ മുഖം മറയ്ക്കുന്ന ഒട്ടകപ്പക്ഷിയാകാൻ ഒട്ടും ക്ളേശിക്കേണ്ടതില്ല.അതാണിന്നു നടന്നുകൊണ്ടിരിക്കുന്നതും. പക്ഷേ  സംശുദ്ധ രാഷ്ട്രീയം തിരിച്ചുപിടിക്കുക എന്നത്‌ ഒരു  രാഷ്ട്രീയ പ്രക്രിയയും സ്വയം നവീകരണവും നിരന്തരമായ സമരവും ആയിരിക്കും.  അരാഷ്ട്രീയക്കാർ ആജ്ഞാപിക്കുന്നതു പോലെ വീട്ടിനകത്തിരുന്ന്‌ എല്ലാവരേയും സുഖിപ്പിച്ചുകൊണ്ട്‌ നടത്താനാവുന്ന കാരുണ്യത്തിന്റെ കഞ്ഞിപാർച്ച ആയിരിക്കില്ല അത്‌.
     നാളിതുവരെയുള്ള മാനവ സംസ്കാരത്തിന്റെ ക്രമികമായ വികാസം രാഷ്ട്രീയ സമരങ്ങളിലൂടെയാണെന്നറിയുമ്പോൾ  കൃത്രിമമായി ശൃഷ്ടിക്കുന്ന ഇന്നത്തെ വിലക്കയറ്റത്തിനെതിരെ പോരാടേണ്ടി വരും.രാഷ്ട്രസമ്പത്ത്‌ എല്ലാവർക്കുമായി  വിതരണം ചെയ്യാതെ ഏതാനും പേർക്കായി അതിദ്രുതം കൈമാറ്റം ചെയ്യുന്നത്‌ ചെറുക്കപ്പെടേണ്ടി വരും. പാട്ടക്കരാർ കഴിഞ്ഞ തോട്ടഭൂമി വമ്പന്മാരിൽ നിന്നു തിരിച്ചുപിടിക്കാൻ സമരം നടത്തേണ്ടി  വരും. ഇന്ന്‌ ഭരണചക്രം തിരിക്കുന്ന അരാഷ്ട്രീയക്കാരുടെ എണ്ണിയാലൊടുങ്ങാത്ത അഴിമതികൾക്കെതിരെയും പോരാടേണ്ടി വരും.കോർപറേറ്റുകൾക്ക്‌ ബാങ്കിങ്ങ്‌ ലൈസൻസ്‌ കൊടുക്കുന്നത്‌ ചോദ്യം ചെയ്യേണ്ടി വരും.കൂടംകുളത്തെ ആണവ റിയാക്ടർ വിദേശാടിമത്ത മനോഭാവത്തിന്റെ സ്മാരകമാണെന്നു വിളിച്ചുപറയേണ്ടിവരും. എക്സൈസ്‌ ഡ്യൂടി കോർപറേറ്റ്‌ ടാക്സ്‌ എന്നിവയിൽ കോടാനുകോടികൾ വമ്പന്മാർക്ക്‌ നികുതിയിളവു നൽകുമ്പോൾ സാധാരണക്കാരന്റെ ഗ്യാസ്‌ സബ്സിഡി പോലും വെട്ടിച്ചുരുക്കുന്നതും, കിട്ടുന്നതു നേടിയെടുക്കാൻ  ആധാർ കാർഡുമായി ആപ്പീസുകൾ കയറിയിറങ്ങേണ്ടിവരുന്നതും അനീതിയാണെന്ന്‌ വെളിപ്പെടുത്തേണ്ടിവരും...അടിക്കടി വർദ്ധിപ്പിക്കുന്ന പെട്രോളിന്റേയും ഡീസലിന്റേയും വിലയിൽ പ്രതിഷേധിക്കേണ്ടിയും വരും.ഈ പറഞ്ഞവയെല്ലാം സമരങ്ങളാണു.പച്ചയായ  ജീവിത സമരം. ഒപ്പം രാഷ്ട്രീയവും.              
       അരാഷ്ട്രീയ പശുക്കളായാൽ ഈ വക പൊല്ലാപ്പുകളിലൊന്നും ഇടപെടേണ്ടി വരില്ല .തന്റെ മേച്ചിലിടത്തിലെ സ്വൈരതയ്ക്ക്‌ തടസമാകുന്ന സമര രാഷ്ട്രീയക്കാരെ പുലഭ്യം പറഞ്ഞും എൻഡോസൾഫാൻ ഇരകളുടെ ഫോട്ടോ പ്രദർശിപ്പിച്ചും ലൈം ലൈറ്റിലങ്ങിനെ ഞെളിഞ്ഞു  നില്ക്കാം.  ജീവത്തായ ഏതെങ്കിലും മുദ്രാവാക്യമുയർത്തി ഏതെങ്കിലും നിറമുള്ള കൊടിയുമായി തെരുവിലെ വെയിലിൽ അലയാത്ത, കേവലം കമ്പ്യൂട്ടർ കിങ്ങിണികളായ ഇക്കൂട്ടർ ഏതു മോശം രാഷ്ട്രീയക്കാരനേക്കാളും അപകടകാരികളാണെന്ന്‌ കാലം തെളിയിച്ചതാണു.അടിയന്തിരാവസ്ഥയിലെ മലയാളി തന്നെ ഒന്നാം തരം ഉദാഹരണം. അടിയന്തിരാവസ്ഥക്കു ശേഷം 1977 ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ, നിലം തൊടാനവസരം  കൊടുക്കാതെ കേരളത്തിനു വടക്കുള്ളവർ സ്വേഛാധിപത്യത്തെ തൂത്തെറിഞ്ഞപ്പോൾ, പ്രബുദ്ധനെന്നു മേനി നടിക്കുന്ന  മലയാളി  തന്റെ അരാഷ്ട്രീയ വങ്കത്തം പ്രകടമാക്കുകയായിരുന്നു. ഭയത്തിന്റെ പുറംതോടിലേയ്ക്ക്‌ സ്വയം ഉൾവലിഞ്ഞ്‌ ചുറ്റുപാടും നടന്ന അരാജകത്വത്തിനു ന്യായീകരണം കണ്ടെത്തിയ അരാഷ്ട്രീയ മലയാളി , പോളിങ്ങ്‌ ബൂത്തിലെത്തിയപ്പോൾ  മുന്നിൽ കണ്ട എല്ലാ ദു:ശ്ശാസന വേഷങ്ങൾക്കും അച്ചു കുത്തി. അപ്പോൾ വടക്ക്‌ അജ്ഞരുടേയും അന്തിപ്പട്ടിണിക്കാരന്റേയും മുന്നിൽ സ്വേഛാധിപത്യം കടപുഴകി വീഴുകയായിരുന്നു.
       ജനമാണു രാജാവെന്നറിയുന്നിടത്താണു രാഷ്ട്രീയത്തിന്റെ തുടക്കം.ജനാധിപത്യ പ്രക്രിയയും അവിടെ തുടങ്ങുന്നു. ക്രിസ്തുവിനും മുൻപ്‌ ഏഥൻസിൽ രൂപം കൊണ്ട ജനാധിപത്യം ഇൻഡ്യയിലെത്തിയത്‌ 67 വർഷം മുൻപു മാത്രമാണു .അതിനു മുൻപുണ്ടായിരുന്ന ഗോത്രഭരണം നാടുവാഴിത്തം രാജഭരണം ഏകാധിപത്യം പട്ടാളഭരണം എന്നിവയൊന്നും തന്നെ ജനാധിപത്യത്തിനു പകരമാവില്ല. ജനാധിപത്യത്തിനു വെല്ലുവിളിയാകുന്ന എല്ലാപ്രവണതകളേയും നേരിടുകയെന്നതാണു ഉത്തമ വിദ്യാഭ്യാസം സിദ്ധിച്ച പൗരന്റെ  കടമ.നിരക്ഷരതയും സാമ്പത്തിക പരാധീനതയും കൊണ്ട്‌ പൊറുതിമുട്ടുന്ന വൈകി മാത്രം ജനാധിപത്യത്തിലേക്ക്‌ കാലൂന്നിയ ഇൻഡ്യയിൽ, ജനാധിപത്യത്തിന്റെ ബാലാരിഷ്ടതകൾ സ്വാഭാവികം മാത്രം.അറിവു കൊണ്ടും ഇടപെടലുകൾ കൊണ്ടും അതിനെ തിരുത്തുക .അറിവില്ലായ്മ കൊണ്ടും ഇഛാഭംഗം കൊണ്ടും  രാജാവിനേയും പട്ടാളത്തിനേയും സ്വപ്നം കാണാതിരിക്കുക. ഒന്നാമത്തെയാൾ ജനങ്ങളുടെ സമ്പത്തെല്ലാം ബീ അറകളിൽ ഒളിപ്പിച്ചു വെയ്ക്കും. രണ്ടാമത്തെയാൾക്ക്‌ രണ്ടു കാര്യമേ അറിയൂ.. ബലാൽ സംഗവും കൊള്ളയും....!!

                                      --(---

അശോകൻ ടി  ഉണ്ണി

Friday, December 27, 2013

ചൂടാറാത്ത പെട്ടി ! പുകയില്ലാത്ത അടുപ്പ്‌ ! വീട്ടുമുറ്റത്ത്‌ വിമാനത്താവളം..!!


         ബലവാനായ എനിക്ക്‌ ഇപ്പോഴുള്ള ഇടം പോരാ. ദുർബ്ബലനായ നിന്റെ ഇടം എനിക്കു തരിക. അല്ലെങ്കിൽ ഞാൻ അതെടുക്കും....!വികസന കോൺഗ്രസ്സ്‌ എന്ന പോസ്റ്റർ കണ്ടപ്പോൾ  ഇങ്ങനെ കുറിക്കാനാണു തോന്നിയത്‌. ആഗോളവൽക്കരണാനന്തരമുള്ള എല്ലാ വികസനങ്ങളേയും വിശദീകരിക്കാൻ ഈ  വാചകങ്ങൾ മാത്രം മതിയാകും. അല്ലെങ്കിൽ, സർവ്വേകളും പഠനങ്ങളും നിരന്തരം നടത്തുന്നവർ, വികസനം വഴിയാധാരമാക്കിയ പുറമ്പോക്കിൽ നിന്നുപോലും പറിച്ചെറിയപ്പെട്ട  ഗതികിട്ടാപ്രേതം കണക്കലയുന്ന മനുഷ്യ ജന്മങ്ങളേക്കുറിച്ച്‌ ജനപക്ഷത്തു നിന്നുകൊണ്ട്‌ ഒരു പഠനം നടത്തി നോക്കൂ...
          എന്തുകൊണ്ടെന്തുകൊണ്ടെന്ന്‌ ആരോട്‌ ചോദിക്കണമെന്നറിയാതെ എന്തൊക്കെയാണിനി വരാൻ പോകുന്നതെന്നറിയാതെ കോരനും  അമ്മയും കുഞ്ഞിച്ചിരുതയും കൂരകളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുമ്പോൾ അവരുടെ തലക്കു മുകളിലെ ആകാശത്തിലൂടെ പറക്കാൻ വാർഡു തോറും വിമാനത്താവളം !!

ഇതാണു ശരിക്കുള്ള വികസനം ....!!!

ബലേ ഭേഷ്....!

ആനന്ദമാർഗ്ഗം തെളിഞ്ഞേ കിടക്കുമ്പൊ-
ളാരാന്റെ ദു:ഖം നമുക്കിന്നു സ്വർഗ്ഗം..
ആളുന്ന തീയിൽ പിടക്കുന്നവർക്കു മേ-
ലാകാശ  മാർഗ്ഗേ ഗമിക്കാൻ തിടുക്കം...

             --(---

ടി യൂ അശോകൻ

Saturday, December 14, 2013

അരാഷ്ട്രീയക്കാരേ...സഹനത്തിനു പരിധിയുണ്ട്...!

പശു സമാന ജീവിതം
പര സഹായ ജല്പനം
പതിതനൊ,ന്നുണർന്നെണീറ്റു
പറയടിച്ചു പാടിയാൽ
ഗഗനമി,ങ്ങിടിഞ്ഞുവീണ-
പോലെയുള്ള ഭർത്സനം....

വികലതേ വിരുദ്ധതേ
വിദേശ ഭരണ കാംക്ഷയാൽ-
വിലയെഴാത്ത വാക്കുകൊണ്ട്‌
വിന പകർന്ന കൂട്ടമേ...
അഴുകിടും അരാഷ്ട്ര വാദ-
മുരുവിടും നൃശംസതേ..

സമര സജ്ജരായ പൂർവ്വ-
ജനത വാർത്ത ചോരയാൽ
പണിത ഭാരതത്തി,ലോർമ്മ-
ചിതയിടും കൃതഘ്നതേ..

മരണമന്നു കണ്ട സമര-
ഭടജനത്തെ,യോർക്കുവിൻ...
മനുജ ജന്മമാണു നിങ്ങ-
ളെങ്കിലൊന്നു നേർക്കുവിൻ...

അഴലു തിന്നു പകലു മേഞ്ഞ
ജനത നഗ്നരാകിലും
തെരുവിടങ്ങളിൽ മെനഞ്ഞ-
കുടിലി,ലന്തി പൂകിലും
ദുരിത കോടികൾക്കു നിങ്ങ-
ളറവുശാല തീർത്തിടും..
സകല ഭൂതലങ്ങളേറി
വിജന മേട തീർത്തിടും..

ചേറിൽ നിന്നുറഞ്ഞ ധാന്യ-
മേറെയും ഭുജിപ്പവർ..
ചേറു പറ്റിടാതെ നിത്യ-
ജീവിതം സുഖിപ്പവർ...

ചേതമെന്നുറച്ചു പാട-
ശേഖരം തുലച്ചവർ..
സുഖദ സ്വത്വമാർന്ന, രക്ത-
രുചിയറിഞ്ഞ ചൂഷകർ...

വേല ചെയ്തിടാത്തവർ..
വേലു സ്വന്തമായവർ..
വേ,രറിഞ്ഞിടാതെ ചന്ത-
മേറെയെ,ന്നുറച്ചവർ....

വല്ലവന്റെ വേർപ്പിലു-
ണ്ടുരുണ്ടു കീടമായവർ...
വർണ്ണ ഭാവ,മൊന്നുകൊ-
ണ്ടകർമ,മാർന്നിരിപ്പവർ..

കൊടി പിടിച്ച ഞങ്ങൾ തൻ
മുറവിളിക്കു പകരമായ്‌
കൊലവിളിച്ചിടുന്നവർ...
കുല,മൊടുക്കിടുന്നവർ..

സ്മൃതിയി,ലെങ്ങുമേ ചരിത്ര-
മൊഴുകിടാത്ത വർഗ്ഗമേ..
മതമെടുത്ത വാളിനൊപ്പ-
മലറിടും അധർമ്മമേ...

വിപ്ളവ പ്രതീകഷകൾക്കു
വിഘ്നമായ വിത്തമേ..
വിശ്വ ദുരിതമൊക്കെയും
വിതച്ചിടും വിനാശമേ..

വികലതേ വിരുദ്ധതേ
വിന പകർന്ന കൂട്ടമേ...
അഴുകിടും അരാഷ്ട്രവാദ-
മുരുവിടും നൃശംസതേ..

മറുപടിക്കു വാക്കു കിട്ടു-
മെങ്കിലൊന്നു നേർക്കുവിൻ..
അതിനൊരുക്കമല്ല,യെങ്കി-
ലുടനെ വാൽ ചുരുട്ടുവിൻ...

പതിതർ മോചനത്തി,നെന്നു-
മരിയ മന്ത്ര,മോതിടും..!
ശ്രുതി പിഴയ്ക്കി,ലെന്ത്‌; ലക്ഷ്യ-
മൊരുദിനം വരിച്ചിടും...!!
           --(---

അശോകൻ  ടി  ഉണ്ണി
---------------------------------------------------------------
*No part or full text of this literary work may be re produced
  in any form without prior permission from the author
-----------------------------------------------------------------

Sunday, November 24, 2013

അരാഷ്ട്രീയ നിരക്ഷരന്മാർ

ഇവിടത്തെ സകലമാന പ്രശ്നങ്ങൾക്കും കാരണം രാഷ്ട്രീയവും രാഷ്ട്രീയപ്പാർട്ടികളുമാണെന്നും ഇവ രണ്ടും ഇല്ലാതെയായാൽ  വീണ്ടും മാവേലി നാടുവാണീടും കാലമാകുമെന്നും കരുതുന്ന അരാഷ്ട്രീയ നിരക്ഷരന്മാർ  വാഴ്ച തുടങ്ങിയിട്ടു  കാലമേറെയായി.     പകരം വെയ്ക്കാൻ മറ്റൊന്നില്ലാത്ത ജനാധിപത്യ വ്യവസ്ഥയിൽ പിച്ചവെച്ചു നടക്കുന്ന ഒരു അവികസിത(വികസ്വര - ?) രാജ്യത്തെ പ്രജകൾ ഇമ്മാതിരി ശുദ്ധ വിവരക്കേടെഴുന്നെള്ളിക്കുന്നതു കാണുമ്പോൾ 1498 മുതൽ ഈ രാജ്യം ഭരിച്ചു കൊഴുത്ത വിദേശ ഭരണവർഗ്ഗം ഊറിച്ചിരിക്കുന്നുണ്ടാകും. ആഗോളവൽക്കരണത്തിലൂടെ അധീശത്വം പുന:സ്ഥാപിക്കാൻ ശ്രമിക്കുന്നവർ ആർപ്പുവിളിക്കുന്നുണ്ടാകും. പക്ഷേ, വിദേശ ഭരണവർഗ്ഗം ആഗ്രഹിക്കുന്നകാര്യം മുന്നിൽ നിന്നു നടപ്പിലാക്കാൻ യത്നിക്കുന്ന ഇന്നാട്ടിലെ ഈ പശു സമാനരെയോർത്ത്‌   ജീവിച്ചിരിക്കുന്ന ഇൻഡ്യൻ സ്വാതന്ത്ര്യസമരപ്പോരാളികൾ വിലപിക്കുകയായിരിക്കും -  മരിച്ച പോരാളികളുടെ ആത്മാക്കൾ ഇവരെ തൊഴിക്കാൻ ഉയിർത്തെഴുന്നേൽക്കും . അവരാരും അരാഷ്ട്രീയക്കാരും ഇവർ ആജ്ഞാപിക്കുന്നതു പോലെ വീട്ടിലടച്ചിരുന്ന്‌ ബ്രിട്ടനെതിരേ സമരം ചെയ്തവരുമായിരുന്നില്ലല്ലോ...
   തന്റെ ഇത്തിരിവട്ടത്തിലെ മേച്ചിൽപ്പുറങ്ങൾക്കപ്പുറത്തേയ്ക്ക്‌ ദൃഷ്ടി പായിക്കാത്ത അരാഷ്ടീയവാദികളുടെ മുൻ തലമുറകൾ സ്വാതന്ത്ര്യ സമരകാലത്തും ഇതേ നിലപാടെടുത്തവരായിരുന്നു എന്നത്‌ ചരിത്രപാഠം. ഗാന്ധിജിയുടെ നേതൃത്വത്തിലും അല്ലാതെയും ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ്‌ എന്ന രാഷ്ട്രീയ പാർട്ടി നടത്തിയ എണ്ണമറ്റ സമരങ്ങൾ അന്നത്തെ അരാഷ്ട്രീയ വാദികൾക്ക്‌ അലോസരമായിരുന്നു. ബ്രിട്ടന്റേയും അതത്‌ നാട്ടുരാജാക്കന്മാരുടേയും വാലായി നിന്ന്‌ ഇന്നാട്ടിലെ സമരങ്ങളെ നിരന്തരം ഒറ്റുകൊടുത്തുപോന്നവരും ഇവർ തന്നെ. ദിനേനയുള്ള തങ്ങളുടെ ചൂഷണ സുഖ ജീവിതത്തിനു ഭംഗം വരുന്നത്‌ ഇക്കൂട്ടർക്ക്‌ സഹിക്കാനേ കഴിഞ്ഞിരുന്നില്ല. എന്നാൽ രാഷ്ട്രം സ്വതന്ത്രമാകുമെന്നും അധികാരം കോൺഗ്രസ്സ്‌ എന്ന രാഷ്ട്രീയപ്പാർട്ടിക്കു ലഭിക്കുമെന്നും ഉറപ്പായ ഘട്ടത്തിൽ യാതൊരുളുപ്പുമില്ലാതെ ഖദറെടുത്തണിയാനും കോൺഗ്രസ്സിനു കീ ജേ വിളിക്കാനും ഗാന്ധിജി നെഹ്രു എന്നിവരേക്കാൾ വലിയ കോൺഗ്രസ്സാകാനും പഴയ അരാഷ്ട്രീയവാദികൾ ഒരുങ്ങിക്കഴിഞ്ഞിരുന്നു.സംശയം വേണ്ട- ഈ ജനുസ്സിന്റെ പുതു തലമുറ തന്നെയായിരിക്കും ഇന്നത്തെയും അരാഷ്ട്രീയവാദികൾ. എന്നാൽ മുല്ലപ്പെരിയാർപ്രളയത്തിൽ, ഒലിച്ചുപോകുമെന്ന ഭീതി പരന്നപ്പോൾ ഇവരും സമരങ്ങളുടെ മെഴുകുതിരിവെളിച്ചത്തിലും ചൂടിലും  അന്യന്റെ സഞ്ചാര സ്വാതന്ത്ര്യം ഹനിച്ചുകൊണ്ട്‌ തെരുവുകളിൽ ഉണ്ടായിരുന്നു. സ്വരക്ഷയ്ക്കായി ഫ്ളാറ്റിന്റെ പത്താം നിലയിൽ ഫൈബർബോട്ട്‌ ഒരുക്കിവെയ്ക്കാനും ഇവർ മറന്നിരുന്നില്ല.
       ഇങ്ങനെ തരംപോലെ കയറിക്കൂടിയ അരാഷ്ട്രീയക്കാരും അവരുടെ സന്തതി പരമ്പരകളുമാണു ഇന്നത്തെ രാഷ്ട്രീയാപചയത്തിനു കാരണമെന്നറിയാൻ അക്കാദമിക്‌ വിദ്യാഭ്യാസമോ എൻജിനീയറിങ്ങ്‌ ഡിഗ്രിയോ ആവശ്യമില്ല. സാമാന്യബോധവും ചരിത്രജ്ഞാനവും സാധാരണക്കാരന്റെ ദുരിത ജീവിതത്തേക്കുറിച്ച്‌ അറിവും ഉണ്ടായിരുന്നാൽ മതി. ഇക്കൂട്ടരെ തൂത്തെറിഞ്ഞു സംശുദ്ധ രാഷ്ട്രീയതിന്റെ വക്താക്കളാകാൻ ഇന്നത്തെ അരാഷ്ട്രീയ യുവത്വം തയ്യാറാവുകയാണു വേണ്ടത്‌.. അല്ലാതെ ജനങ്ങളുടെ ജീവത്തായ പ്രശ്നങ്ങളിൽ നിന്നു ഓടിയൊളിച്ച്‌ അരാഷ്ട്രീയ വാദത്തിന്റെ  മരുമണണലിൽ മുഖം മറയ്ക്കുന്ന ഒട്ടകപ്പക്ഷിയാവുകയല്ല വേണ്ടത്‌. പക്ഷേ സംശുദ്ധ രാഷ്ട്രീയം തിരിച്ചുപിടിക്കുക എന്നത്‌ ഒരു  രാഷ്ട്രീയ പ്രക്രിയയും സ്വയം നവീകരണവും നിരന്തരമായ സമരവും ആയിരിക്കും.ഇവർ ആജ്ഞാപിച്ചതു പോലെ വീട്ടിനകത്തിരുന്ന്‌ ആരെയും ഉപദ്രവിക്കാതെ നടത്താനാവുന്ന കാരുണ്യത്തിന്റെ കഞ്ഞിപാർച്ച ആയിരിക്കില്ല അത്‌.
         നാളിതുവരെയുള്ള മാനവ സംസ്കാരത്തിന്റെ ക്രമികമായ വികാസം രാഷ്ട്രീയ സമരങ്ങളിലൂടെയാണെന്നറിയുമ്പോൾ  കൃത്രിമമായി ശൃഷ്ടിക്കുന്ന ഇന്നത്തെ വിലക്കയറ്റത്തിനെതിരെ പോരാടേണ്ടി വരും.രാഷ്ട്രസമ്പത്ത്‌ വിതരണം ചെയ്യാതെ ഏതാനും പേർക്കായി അതിദ്രുതം കൈമാറ്റം ചെയ്യുന്നത്‌ ചെറുക്കപ്പെടേണ്ടി വരും. പാട്ടക്കരാർ കഴിഞ്ഞ തോട്ടഭൂമി വമ്പന്മാരിൽ നിന്നു തിരിച്ചുപിടിക്കാൻ സമരം നടത്തേണ്ടി  വരും. ഇന്ന്‌ ഭരണചക്രം തിരിക്കുന്ന അരാഷ്ട്രീയക്കാരുടെ എണ്ണിയാലൊടുങ്ങാത്ത അഴിമതികൾക്കെതിരെയും പോരാടേണ്ടി വരും.കോർപറേറ്റുകൾക്ക്‌ ബാങ്കിങ്ങ്‌ ലൈസൻസ്‌ കൊടുക്കുന്നത്‌ ചോദ്യം ചെയ്യേണ്ടി വരും.കൂടംകുളത്തെ ആണവ റിയാക്ടർ വിദേശാടിമത്ത മനോഭാവത്തിന്റെ സ്മാരകമാണെന്നു വിളിച്ചുപറയേണ്ടിവരും. ഇൻകംടാക്സ്‌ കോർപറേറ്റ്‌ ടാക്സ്‌ എന്നിവയിൽ കോടാനുകോടികൾ വമ്പന്മാർക്ക്‌ നികുതിയിളവു നൽകുമ്പോൾ സാധാരണക്കാരന്റെ ഗ്യാസ്‌ സബ്സിഡി പോലും വെട്ടിച്ചുരുക്കുന്നതും കിട്ടുന്നതു നേടിയെടുക്കാൻ  ആധാർ കാർഡുമായി ആപ്പീസുകൾ കയറിയിറങ്ങേണ്ടിവരുന്നതും അനീതിയാണെന്ന്‌ വെളിപ്പെടുത്തേണ്ടിവരും...ഈ പറഞ്ഞവയെല്ലാം സമരങ്ങളാണു. ഒപ്പം രാഷ്ട്രീയവും.          
             അരാഷ്ട്രീയ പശുക്കളായാൽ ഈ വക പൊല്ലാപ്പുകളിലൊന്നും ഇടപെടേണ്ടി വരില്ല .തന്റെ മേച്ചിലിടത്തിലെ സ്വൈരതയ്ക്ക്‌ തടസമാകുന്ന ഹർത്താൽ രാഷ്ട്രീയക്കാരെ പുലഭ്യം പറഞ്ഞും എൻഡോസൾഫാൻ ഇരകളുടെ ഫോട്ടോ പ്രദർശിപ്പിച്ചും ലൈം ലൈറ്റിലങ്ങിനെ ഞെളിഞ്ഞു  നില്ക്കാം.  ജീവത്തായ ഏതെങ്കിലും മുദ്രാവാക്യമുയർത്തി ഏതെങ്കിലും നിറമുള്ള കൊടിയുമായി തെരുവിലെ വെയിലിൽ അലയാത്ത, കേവലം കമ്പ്യൂട്ടർ കിങ്ങിണികളായ ഇക്കൂട്ടർ ഏതു മോശം രാഷ്ട്രീയക്കാരനേക്കാളും അപകടകാരികളാണെന്ന്‌ കാലം തെളിയിച്ചതാണു.അടിയന്തിരാവസ്ഥയിലെ മലയാളി തന്നെ ഒന്നാം തരം ഉദാഹരണം. അടിയന്തിരാവസ്ഥക്കു ശേഷം 1977 ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ, ഒരു സീറ്റുപോലും കൊടുക്കാതെ കേരളത്തിനു വടക്കുള്ളവർ കോൺഗ്രസ്സിനെ തൂത്തെറിഞ്ഞപ്പോൾ പ്രബുദ്ധനായ മലയാളി 20 ൽ20 സിറ്റും കൊൺഗ്രസ്സിനു നല്കി തന്റെ അരാഷ്ട്രീയ വങ്കത്തം പ്രകടമാക്കി. ഭയത്തിന്റെ പുറംതോടിലേയ്ക്ക്സ്വയം ഉൾവലിഞ്ഞ്‌ ചുറ്റുപാടും നടന്ന അരാജകത്വത്തിനു ന്യായീകരണം കണ്ടെത്തിയവർ പോളിങ്ങ്‌ ബൂത്തിലെത്തിയപ്പോൾ  മുന്നിൽ കണ്ട എല്ലാ ദു:ശ്ശാസന വേഷങ്ങൾക്കും അച്ചു കുത്തി. അപ്പോൾ വടക്ക്‌ ഇന്ദിരാ ഗാന്ധി പോലും തൊറ്റു തുന്നം പാടുകയായിരുന്നു.
       ജനമാണു രാജാവെന്നറിയുന്നിടത്താണു രാഷ്ട്രീയത്തിന്റെ തുടക്കം.ജനാധിപത്യ പ്രക്രിയയും അവിടെ തുടങ്ങുന്നു. ക്രിസ്തുവിനും മുൻപ്‌ ഏഥൻസിൽ രൂപം കൊണ്ട ജനാധിപത്യം ഇൻഡ്യയിലെത്തിയത്‌ 66 വർഷം മുൻപു മാത്രമാണു .അതിനു മുൻപുണ്ടായിരുന്ന ഗോത്രഭരണം നാടുവാഴിത്തം രാജഭരണം ഏകാധിപത്യം പട്ടാളഭരണം എന്നിവയൊന്നും തന്നെ ജനാധിപത്യത്തിനു പകരമാവില്ല. ജനാധിപത്യത്തിനു വെല്ലുവിളിയാകുന്ന എല്ലാപ്രവണതകളേയും നേരിടുകയെന്നതാണു ഉത്തമ വിദ്യാഭ്യാസം സിദ്ധിച്ച പൗരന്റെ  കടമ.നിരക്ഷരതയും സാമ്പത്തിക പരാധീനതയും കൊണ്ട്‌ പൊറുതിമുട്ടുന്ന വൈകി മാത്രം ജനാധിപത്യത്തിലേക്ക്‌ കാലൂന്നിയ ഇൻഡ്യയിൽ, ജനാധിപത്യത്തിന്റെ ബാലാരിഷ്ടതകൾ സ്വാഭാവികം മാത്രം.അറിവു കൊണ്ടും ഇടപെടലുകൾ കൊണ്ടും അതിനെ തിരുത്തുക .അറിവില്ലായ്മ കൊണ്ടും ഇഛാഭംഗം കൊണ്ടും  രാജാവിനേയും പട്ടാളത്തിനേയും സ്വപ്നം കാണാതിരിക്കുക. ഒന്നാമത്തെയാൾ ജനങ്ങളുടെ സമ്പത്തെല്ലാം ബീ അറകളിൽ ഒളിപ്പിച്ചു വെയ്ക്കും. രണ്ടാമത്തെയാൾക്ക്‌ രണ്ടു കാര്യമേ അറിയൂ.. ബലാൽ സംഗവും കൊള്ളയും....

                                      --(---
ടീ യൂ അശോകൻ

Wednesday, October 2, 2013

ആനന്ദ മാർഗ്ഗം

അല്പം ചടച്ചുള്ള
നിൻ, ദേഹമോർത്തെന്റെ
ചിത്തം തുടിക്കുന്നനേരം
സ്വർഗ്ഗത്തിലേയ്ക്കുള്ള
വാതിൽ തുറന്നു വ-
ന്നെത്താൻ നിനക്കില്ല ഭാവം..

ശില്പം കണക്കാണു
രൂപം;തവാ,നന്ദ-
നൃത്തം കൊതിച്ചാണു വാസം..
നിത്യം കടാക്ഷം
ലഭിയ്ക്കാൻ തപംചെയ്ത-
വർഷം പൊലിഞ്ഞെന്നു മാത്രം..

നാരിക്കു വേണം
നരൻ; നമ്മ,ളന്ത്യത്തി-
ലാറി,ത്തണുത്തങ്ങു പോകും..
ഏറെക്കഴിഞ്ഞാൽ
ലഭിക്കാത്ത ഭോജ്യങ്ങ-
ളാശിക്കിലിന്നേ കിടയ്ക്കും...

ആനന്ദ മാർഗ്ഗം
തെളിഞ്ഞി,ങ്ങിരിക്കുമ്പൊ-
ളാതങ്ക,മെന്തിന്നു ദേവീ..
മാരന്റെ വേഷത്തി-
ലിന്നു ഞാൻ വന്നങ്ങു-
ചേരാൻ ക്ഷണിക്കു നീ റാണീ...

           --(---

ടി യൂ അശോകൻ
----------------------------------
*No part or full text of this literary work may be re produced
  in any form without prior permission from the author
--------------------------------------------------------------

Saturday, September 7, 2013

നാണംകെടുന്നു ഞാൻ നാരി മൂലം...

------------------------
ഓണം വരുന്നല്ലോ പത്മനാഭാ
നാണം മറയ്ക്കുവാ,നെന്തു ചെയ്യും..
കാണം കൊടുത്തു കൈക്കൊണ്ട മാനം
വീണുപോയ്‌; നേടുവാ,നില്ലുപായം...

നാരീമണിയവൾ വന്ന നാളിൽ
നാടേ നശിക്കുമെ,ന്നോർത്തതില്ല..
ചേലാർന്ന രൂപത്തി,ലന്നു `പാപം`
സോളാറുമായ്‌ നിന്നു കൊഞ്ചിയപ്പോൾ
ആരോമലാളെ,ന്നുറച്ചുപോയി...
ആരോപണങ്ങൾ മറന്നുപോയി...
ആരാകിലും ചെയ്തിടുന്ന കാര്യം
ഞാനെന്ന മർത്യനും ചെയ്തുപോയി...

അഞ്ചാമതും മന്ത്രി വേണമെന്നാ-
പഞ്ചാരക്കുട്ടി മൊഴിഞ്ഞ കാലം..
നാരായവേരറു,ത്തീടുവാ,നായ്‌­
നായർപ്പടയാളി വന്ന നേരം..
വീറോ,ടെതിർത്തും വിയർത്തൊലിച്ചും
വീരനായ്‌ വാണ ഞാൻ വീണുപോയി...
വേതാള ബന്ധം കൊതിച്ചുപോയി..
വേകാത്ത ചേമ്പും കടിച്ചുപോയി...

ഓണം വരാനൊരു മൂലമെങ്കിൽ
നാണംകെടുന്നു ഞാൻ നാരി മൂലം..
ആരെന്നുമെന്തെന്നു,മോർത്തിടാതെ
സാരിത്തലപ്പിൽ കുരുങ്ങി ഞാനും..

അല്പം സമാധാന വാർത്തയാ,ലെൻ
ചിത്തം തണുത്തനാ,ളോർമ്മയില്ല..
വിശ്വസിക്കാ,നെനിക്കാരുമില്ല..
വിശ്വാസവോട്ടി,ന്നൊരുങ്ങുകില്ല..
വിജ്ഞരോ,ടൊത്തു സംസർഗ്ഗമില്ല
വിപ്ളവക്കാരോ,ടടുപ്പമില്ല..

പാലാഴി വീണ്ടും കടഞ്ഞെടുത്തെൻ
മേലാകെ നന്നായ്‌ പുരട്ടിയാലും
ഈ മാനഹാനിതൻ വ്യാധിയെന്നിൽ
കാലാവസാനം വരേയ്ക്കു നിൽക്കും...

ലോകാധിനാഥനാം പത്മനാഭാ
കാണാതെ കൈതവം ചെയ്ത ദേവാ..
നാണമില്ലാത്ത ഞാ,നാസനത്തിൽ
ആലുമായ്‌ നിന്നിതാ കേണിടുന്നു..
മംഗളം മാഞ്ഞ സിംഹാസനം നീ
വഞ്ചകർ,ക്കേകാൻ തുനിഞ്ഞിടല്ലേ...
ശങ്കിച്ചു വാഴുന്നൊരെന്നെ വീണ്ടും-
വങ്കത്തരത്തി,ന്നൊരുക്കിടല്ലേ...
അങ്കത്തിലെന്നെ,പ്പഴിച്ചിടല്ലേ..
മന്ത്രിയ്ക്കധർമ്മം വിധിച്ചതല്ലേ..

             --(---

ടീ  യൂ  അശോകൻ
----------------------------------------
*No part or full text of this literary work may be re produced
  in any form without prior permission from the author.
---------------------------------------------------------------

Thursday, August 8, 2013

പ്രളയം കാത്ത്..

മരണം മാത്രം മർത്യനെ ജീവിത-
വ്യഥകളിൽ നിന്നു വിടർത്തുമ്പോൾ
വരുവാനില്ല വിമോചകനായ്‌ മ-
റ്റൊരുവനുമെന്ന,തുറയ്ക്കുമ്പോൾ
വഴികളടഞ്ഞൊരു ധൂമില ഗഹ്വര-
മക,മീ പഥികൻ നിൽക്കുന്നൂ..
മനമതി,ലാകുല ചിന്തകളായിര-
മപ ശകുനങ്ങൾ നിറയ്ക്കുന്നൂ..

നരകപടങ്ങളിൽ നിന്നുയിർ കൊള്ളും
അധമ വിചാര വിരൂപങ്ങൾ
അവനി,യിതിൻ ഗതി,യാകെ നിയന്ത്രി-
ച്ചലറുകയാ,യിരുൾ പടരുകയായ്‌...

ഘോര കൃതാന്ത കിരീടം ചൂടിയ-
ഘാതക,രങ്ങിനെ വാഴുമ്പോൾ
യാചക,രാർപ്പു വിളിക്കുകയായ്..
ഗാഥകൾ കൊണ്ടതു വാഴ്ത്തുകയായ്..
നര ജന്മത്തിൻ മാത്രകളങ്ങിനെ
പടു കർമങ്ങളി,ലമരുകയായ്..

അന്ധത,യന്ധനു പ്രിയമായ്തീർ,ന്നതു-
ബന്ധനമായൊരു ഭൂമികയിൽ
എന്റെ,യകാല ജരാനര,യേറ്റെൻ-
സന്തതി നിന്നു കിതയ്ക്കുന്നൂ;മൃത-
സന്ധ്യയിലെന്നെ ശപിക്കുന്നൂ...
സഞ്ചിതകർമ വിപാകംപോൽ ധര-
യന്തകപുരമായ്‌ മാറുന്നൂ...
കാകോളം പെയ്തുറയും ജീവിത-
മാകെയു,മഴുകിയൊടുങ്ങുന്നൂ...

പുതുമഴ  വരുവാൻ കാ,ത്തിവ,നിരുളിൽ
ഒരു നവ സ്വപ്നം നെയ്യുമ്പോൾ
ഒഴുകിനിറഞ്ഞ ജലോപരി ഭാർഗ്ഗവ-
നഴകി,ലുണർന്നു ചിരിക്കുന്നൂ...
പ്രളയം വന്നു വിളിക്കേ,താമര-
വളയം തേടിയൊ,രരയന്നം
ഇതുവഴി വീണ്ടും വരുമെ,ന്നോർത്തിവ-
നരയാ,ലിലയി,ലുറങ്ങുന്നൂ.....

                 --(---

ടി  യൂ  അശോകൻ







-----------

Saturday, June 8, 2013

പ്രണയ കാലം


എത്രയോ നേരമായ്‌
നിൻ മുഖപ്പൂവിന്റെ
മുഗ്ദ്ധസൗന്ദര്യം
നുകർന്നിരിക്കുന്നു ഞാൻ..
ഇ പ്രപ,ഞ്ചാനന്ദ-
വാഹിനീതൻ പ്രവാ-
ഹത്തിൽ, ദലം പോ-
ലൊലിച്ചു പോകുന്നു ഞാൻ...

ഗ്രീഷ്മവാനം പോൽ
ജ്വലിക്കുമെൻ പ്രേമത്തി-
നാത്മഭാവം നീ
ഗ്രസിച്ചെന്നിലാളവേ..
പുല്ലും പുഴുക്കളും
മാത്രമ,ല്ലിപ്പുഴ-
യല്ല, കാലം പോലു-
മില്ലാതെ,യായപോൽ..

ഒന്നും നിനയ്ക്കുവാ-
നാവാ,തുറങ്ങാതെ
നിന്മടിത്തൊട്ടിലിൽ
ചാ,ഞ്ഞലിഞ്ഞീടവേ,
സൃഷ്ടി തൻ കുമ്പിളിൽ
പൊട്ടിക്കിളിർത്തൊരാ
രക്തരൂപം വീ-
ണ്ടെടുക്കുന്നു മെല്ലെ ഞാൻ...

           --(---

ടി.  യൂ. അശോകൻ
-------------------------
*No part or full text of this literary work may be reproduced
in any form without prior permission from the author.
-----------------------------------------------------------------

Tuesday, April 30, 2013

രാമ ശിഥില മാനസം


നിന്നെ ഞാൻ വെറുക്കുന്നു
നീ വെറും നിശാചരി
അന്ധ കാനനംതോറു-
മലയും പിശാചിനി...
നിന്നെ ഞാൻ ഭയക്കുന്നു
നീ തമ:സംസ്കാരത്തിൻ
വന്യ ഗഹ്വരങ്ങളിൽ
വസിക്കും നക്തഞ്ചരി...

എന്നിടം നിനക്കന്യ-
മെന്നതേ മറന്ന നീ
ഖിന്നയായ്‌ നില്ക്കേണ്ടവൾ
നിന്ദ്യയായ്‌ തീരേണ്ടവൾ...
വീത രാഗയായ്‌ വേഗ-
മീ വനം വെടിഞ്ഞു നീ
പോക,നാം തമ്മിൽ പാരിൽ-
പ്രേമ വ്യാപാരം വയ്യ...

നഷ്ട സാമ്രാജ്യത്തിന്റെ
ദു:ഖമു,ണ്ടെന്നാകിലും
ക്ഷത്രിയൻ-ഇവൻ-ആര്യ-
വർഗ്ഗ രക്ഷണോത്സുകൻ...
ആദിയിൽ,നിൻ ദ്രാവിഡ-
പൂർവികർ,ക്കൊരുക്കിയോ-
രാര്യ തന്ത്രത്തിൻ ശര-
മേറെയു,ണ്ടെൻ പൂണിയിൽ...
ഒപ്പമു,ണ്ടനുജനും
പത്നിയു,മൊടുങ്ങാത്ത-
വർഗ്ഗ താല്പര്യം തന്ന
യുദ്ധ ചാപല്യങ്ങളും...

എങ്കിലു,മെന്നന്തിക-
ത്തന്തിയി,ലേതോ പൂർവ്വ-
ബന്ധമായ്‌ സാമീപ്യമായ്‌
ഗന്ധമായ്‌ നീ നില്ക്കവേ,
ചിന്തയിലെന്നും ചുര-
ന്നൊഴുകും ചിരന്തന-
സിന്ധുവിൻ തീരത്തിലേ-
യ്ക്കെന്നെ നീ വിളിക്കുന്നു....

ആടുമാടുമായ്‌ വന്നോ-
രാര്യ ബാലകൻ കണ്ട
ഭാരത തനൂജ നീ..
പാവന ചരിത നീ....
കേവലാഹ്ളാദത്തിന്റെ
രൂപമായ്‌ നിന്നെക്കാണാ-
നീ വനം പഠിപ്പിച്ച-
തീ ജിതൻ മറന്നു പോയ്‌...

കൊന്നതും കൊല്ലിച്ചതും
വെന്നതും വെറുത്തതും
എന്തിനെ,ന്നോർക്കാതിവൻ
നിൻ മനം ത്യജിച്ചുപോയ്‌ ...
അഗ്നിയാൽ,നിൻ ഗോത്രത്തി-
ന്നുത്ഭവം മറച്ചുവെ-
ച്ചക്ഷരം നീ കാണുമ്പോ-
ളല്പനായ്‌ ഭയന്നുപോയ്‌...

നിൽക്കുവാൻ പാടില്ല നീ-
യി,ത്തപോ വാടം തന്നിൽ
ലക്ഷ്മണാഗമം മുന്നി-
ലെപ്പൊഴും ഭവിച്ചിടാം...

ലക്ഷ്മണൻ-അവൻ-വെറും-
കശ്മലൻ-മമാനന്ദ-
മൊക്കെയും നശിപ്പിക്കാ-
നിറങ്ങി,പ്പുറപ്പെട്ടോൻ...
വാർമഴവില്ലി,ന്നൊളി
ചേർന്നവൾ-സ്വകാന്തയാ-
മൂർമ്മിള-യ്ക്കേകാന്തത-
യേകുവാൻ തുനിഞ്ഞവൻ...

എന്നുമീ മന്ദാകിനീ
തീരമാർ,ന്നെൻ സീത തൻ
ചുണ്ടിലെ,ത്തേനും നുകർ-
ന്നങ്ങിനെ കിടക്കുവാൻ,
ചിത്രകൂടത്തിൽ പറ-
ന്നെത്തുമീ,പ്പതംഗമോ-
ടെത്രയോ കാലം കാത്ത
സ്വപനമൊ,ന്നുണർത്തുവാൻ,
ഒത്തതി,ല്ലവൻ സൂക്ഷ്മ-
നേത്രമാം വില്ലും കുല-
ച്ചെത്തിടുന്നെങ്ങും,പെണ്ണിൻ-
ചിത്തമേ കാണാത്തവൻ...

കുന്നുകൾ തടാകങ്ങൾ
സന്ധ്യകൾ സംഗീതങ്ങൾ
എൻ കളത്രത്തിൻ കട-
ക്കണ്ണിലെ കൽ ഹാരങ്ങൾ...
ഭംഗികൾ വാരി,പ്പുണർ-
ന്നുണ്മയിൽ ലയിച്ചിടാ-
നുള്ള മോഹങ്ങൾക്കെന്നും
ഭംഗമായ്‌ തീരു,ന്നവൻ....

ഉന്തി നിൽക്കുന്നൂ നിന്നിൽ-
രണ്ടു കുംഭങ്ങൾ, കാമ-
ചിന്തകൾ,ക്കാഥിത്യമായ്‌,
മങ്ക നി,ന്നാകർഷമായ്‌...
എന്തിലും തൻ കൈക്കരു-
ത്തിന്റെ പാ,ടേല്പ്പിച്ചവൻ
പങ്കിലമാക്കും,ക്ഷിതി-
യ്ക്കന്ത്യകർമ്മങ്ങൾ ചെയ്യും...

കുന്നിടി,ച്ചവൻ കുളം-
നികത്തും,നിൻ മെയ്‌ ക്കവൻ
തന്മനോ മാലിന്യത്താൽ
കന്മഷം കലർത്തിടും....
മുലയും മൂക്കും മുറി-
ച്ചെറിയും,മഹാ പാപ-
രുധിരം നിറ,ച്ചേതു-
നദിയും നശിപ്പിക്കും...

നിൽക്കുവാൻ പാടില്ല നാ-
മി,ത്തമോ വാടം തന്നിൽ
ലക്ഷ്മണാനന്ദം മർത്ത്യ-
ന്നത്രമേ,ലാപല്ക്കരം....

ഉഷ്ണമായ്‌ ജ്വലിച്ചവൻ
പടരും ഗ്രഹം വെടി-
ഞ്ഞിറ്റു ശീതമാം പഥം
ചുറ്റുവാൻ കൊതിപ്പു ഞാൻ....!



           --(----

ടി  യൂ  അശോകൻ.
--------------------------------------------------------------------------
*No part or full text of this literary work may be re produced in
any form without prior permission from the author.
---------------------------------------------------------------------------

Monday, April 1, 2013

പടിയിറങ്ങിപ്പോയ ഭാരതി




കണ്ടക ശനിയുടെ കാഠിന്യം
കൊണ്ടു തകർന്നൊരു തറവാടിൻ
മുൻപിലിരുന്നൊരു കരനാഥൻ
സങ്കടമോടെ ഭജിക്കുമ്പോൾ
തൻ പരദേവത കനിയുന്നൂ...
പൊൻ പുതു മന്ദിരമേകുന്നൂ...

അൻപതിലധികം പടവുകളിൽ
അമ്പല മാതൃക തൻ നിറവിൽ
നല്ലൊരു, മാളിക തൻ നടുവിൽ
സന്തതികൾ കളിയാടുകയായ്‌...

ആധിയൊഴിഞ്ഞൊരു കാരണവർ
മോദമൊടങ്ങിനെ വാഴുമ്പോൾ
വ്യാധികൾ വന്നു നിരക്കുകയായ്‌
ജാതക ദോഷമ,തൊക്കുകയായ്‌...

പുലരിവിളക്കു കൊളുത്താനായ്‌
കതിരവനെന്നു,മൊരുങ്ങുമ്പോൾ
കലയുടെ ദേവത കവിതയുമായ്‌
കനക മയിൽ പോലാടുമ്പോൾ,
താമസമാനസ തനയന്മാർ
സ്ഥാപിത തല്പര വിരുതന്മാർ
പാവനസാഹിതി തൻ വഴിയിൽ
ഭാവനയില്ലാ,തലയുന്നോർ
വൻ പുതു മന്ദിരമെമ്പാടും
അങ്കണമാകെയു,മപ്പുറവും
ഏറിയ നിർവൃതി തൻ കൃതിപോൽ
കോറി നിറച്ചു മദിക്കുകയായ്‌.....

വ്യർത്ഥപദങ്ങളി,ലല്പരവർ
ക്ഷുദ്ര പടങ്ങൾ വരയ്ക്കുകയായ്‌...
അത്ഭുതകാവ്യ കലാവിരുതായ്‌
വിഢിക,ളവരതു വാഴ്ത്തുകയായ്‌...
വൻ തറവാടതിലെങ്ങും ദുർ-
ഗ്ഗന്ധം കൊണ്ടു നിറയ്ക്കുകയായ്‌.....

വാക്കുകളഴുകിയ നാറ്റവുമായ്‌
ആ,ത്തറവാടതു നിൽക്കുമ്പോൾ
ഏറ്റവു,മിളയൊരു തനയൻ തൻ-
മൂത്തവരോടതു ചൊല്ലുന്നു...

തല്ക്ഷണ,മവരൊരു  പടയായി
അക്ഷമയോടവ,നെതിരായി...
കഷ്ടതരം ചില കാവ്യ വൃഥാ-
കല്പന പിന്നെയു,മുളവായി...

കോറുവതെങ്ങടെ സ്വാതന്ത്ര്യം
നാറണമെന്നതു കര, യോഗം...
ഇത്തറവാടിൻ മുറ്റമിതിൽ
നിത്യവുമിങ്ങനെ വരയുമ്പോൾ
ശോധന സാധിതമാവുകയായ്‌
ഹാ, നവ നിർവൃതി,യറിയുകയായ്‌...
ഈ സുഖലഭ്യത,യൊഴിവാക്കാൻ
ഈശനിലാശ വളർന്നാലും
ഏശുകയില്ലവ,ഞങ്ങളിതാ
വാശിയിൽ വീണ്ടും വരയുകയായ്‌....

അഴുകിയ വാക്കുകൾ നിറയുമ്പോൾ
മഴയുടെ സാദ്ധ്യത മറയുമ്പോൾ
പുതിയൊരു `ഭാർഗ്ഗവി നിലയം` പോൽ
തറവാ,ടങ്ങിനെ മരുവുമ്പോൾ,
പൊടിയി,ലമർന്നൊരു നാരായം
പലവുരു നോക്കിയ കരനാഥൻ
പടികളിറങ്ങി നടക്കുന്നൂ....
ഭാരതി കൂടെയിറങ്ങുന്നൂ....!

              --(---

ടി  യൂ  അശോകൻ

-----------------------------------------------------------------------
*No part or full text of this literary work may be re produced
in any form  without prior permission from the author.
-----------------------------------------------------------------------







































Sunday, March 17, 2013

ഒടുവിലെത്തുന്ന പക്ഷിയോട്‌


ദുരിതകാലത്തി,നോർമ്മകൾ നിർദ്ദയം
കരളു മാന്തിപ്പറിക്കുന്നൊരന്തിയിൽ,
ഇരുളിൽനിന്നും പറന്നുവ,ന്നെന്റെയീ-
തൊടിയിലൊറ്റയ്ക്കിരിക്കും പതംഗമേ....

ഒടുവിലെത്തുന്ന പക്ഷിനീ,യെൻ നേർക്ക്‌
ചുടലകത്തുന്ന കണ്ണിനാൽ നോക്കവേ,
തുടിമുഴങ്ങുന്നപോലെന്റെ നെഞ്ചകം
മരണതാളം മുഴക്കുന്ന കേൾപ്പു ഞാൻ.

രുധിരകാളിതൻ വാളുപോലുള്ള നിൻ
നഖരമാഴ്ത്തുവാ,നെന്നെ കൊരുക്കുവാൻ
ക്ഷമ പൊറാഞ്ഞു നീ മൂളുന്ന കേൾക്കവേ,
ചിരി വരുന്നെനി,ക്കിന്നീ ത്രിസന്ധ്യയിൽ.

ജനനദുർദ്ദിനം തന്നേലഭിച്ചതാം
പതിതജീവിത ഭാണ്ഡം ചുമന്നു ഞാൻ
തെരുവിലൊറ്റ,യ്ക്കലഞ്ഞനാൾ തൊട്ടുനിൻ
വരവു കാത്തതെ,ന്തറിയാതെ പോയിനീ..

ഗതിപിടിക്കാത്തൊ,രാത്മാവു പോലെ ഞാൻ
പശിയിലന്നം തിരഞ്ഞു നടക്കവേ,
മനവു,മൊപ്പമെൻ മേനിയും പൊള്ളുന്ന-
ജലമൊഴിച്ചെന്നെ,യാട്ടിയോടിച്ചവർ,
അറകളിൽനിറ,ച്ചന്നവും അന്യർതൻ-
ധനവുമായ്‌ മദംകൊണ്ടുപുളയ്ക്കുന്ന
വികൃതകാഴ്ചകൾകണ്ടു ഞാ,നെത്രയോ-
തവണ നിന്മുഖംകാണാൻ കൊതിച്ചുപോയ്‌.

പ്രണയമെന്നെ പഠിപ്പിച്ചുകൊണ്ടവൾ
തരളമെൻ നേർക്കെറിഞ്ഞൊരാപ്പുഞ്ചിരി,
ഒരിദിനത്തിൽ മറഞ്ഞതിൽ നൊന്തു ഞാൻ
ഉടനെ,നിന്മുഖം കാണാൻശ്രമിക്കവേ,
കയറുപൊട്ടി ഞാൻ വീണുപോയ്‌ വീണ്ടുമീ-
നരകജീവിതം തന്നിലേയ്ക്കുരുകുവാൻ.

സുഖദസൗഹൃദം നൽകുവാനെത്തിയെൻ-
ഹൃദയഭിത്തിയിൽ ചിത്രംവരച്ചവർ,
ഒരുപ്രഭാതത്തിലെൻ നെഞ്ചിലേക്കു തീ
വിതറി,നൃത്തം ചവിട്ടീ;നടുങ്ങി ഞാൻ.
ചിറകടിച്ചെന്റെ ചാരത്തുനീയന്നു-
വരണമെന്നു ഞാ,നാശിച്ചതോർക്കണം.

പ്രഥമബുദ്ധി,യുദിച്ചവർക്കെപ്പൊഴും
സുഖമൊരുക്കുവാൻ മാത്രമായ്‌ തീർത്തതാം
കുടിലചാണക്യ തന്ത്രത്തിൽ വാഴുമീ-
ഭുവനജീവിതം എന്നേവെറുത്തു ഞാൻ.

അറവുശാലയിലേക്കുള്ള യാത്രയിൽ
കനിവു കാംക്ഷിപ്പതേ മൗഢ്യമെങ്കിലും,
വരിക,വന്നെന്നിൽ വീഴുക,പിന്നെയെൻ-
കരളുമായ്‌ വിഹായസ്സിലേക്കുയരുക...
ജനിമൃതികൾതൻ ചങ്ങലക്കെട്ടഴി-
ച്ചിനി,യെനിക്കുള്ള മോചനം നൽകുക...

                --(----
       

ടി. യൂ.അശോകൻ
----------------------------------------

പുന:പ്രസിദ്ധീകരണം -  വായിക്കാത്തവർ ക്കുവേണ്ടി..
------------------------------------------------------------------------
*No part or full text of this literary work may be re produced
in any form without prior permission from the author
--------------------------------------------------------------------------------

Thursday, March 7, 2013

പുതിയ പാണൻ


പുഴയുടെതീര,ത്തൊരുമരമങ്ങിനെ
പുളകം കൊണ്ടു ചിരിക്കുന്നു..
അരികത്തരുമയി,ലാടിനെ മേയാൻ
തൃണ നികരങ്ങൾ വിളിക്കുന്നു...
ഇണയുടെനൃത്തം കണ്ടൊരു നീർക്കിളി
ജലചിത്രങ്ങൾ വരക്കുന്നു...
ഇതുവഴി പാടിപ്പോകേ,യെൻ പ്രിയ-
കവിതയുമൊപ്പം ചേരുന്നു...

പുതിയൊരു പാണൻ ഞാ,നെന്നാലൂം
പഴമകളിൽ മനമുലയുന്നോൻ..
പലശാഖകളായ്‌ പൂത്തൊരു തരുവിൻ
അടിവേരിൻ വഴി യറിയുന്നോൻ...
പലവുരു ചൊന്നതു പാടിപ്പുലരും
പുലവനി,ലരിശം കൊള്ളുന്നോൻ..

തുണയായുള്ളൊരു വീണയുമാ,യിവ-
നലയാൻ നിത്യമിറങ്ങുമ്പോൾ,
പറയാനുള്ളൊരു പൊരുളിൻ വാക്കുകൾ
വിനയാകുമ്പൊളു,മരുളുന്നോൻ..

പുഴയും കാടും തൊടിയും ജീവിത-
മുണരുന്നേടമതൊ,ക്കേയും
പുലരുന്നേരം തൊട്ടിവനങ്ങനെ
കരളിൽ ചേർത്തു നടക്കുമ്പോൾ,
സഞ്ചിത സംസ്കൃതി തൻ നിറമെന്നും
കുങ്കുമ,മല്ലെന്നറിയുന്നേൻ...
സങ്കട,മെൻപ്രിയ സഹജർക്കേകിയ
സംഘവു,മേതെന്നറിയുന്നേൻ...

പുതുകാലത്തിൻ സ്പന്ദനതന്തുവി-
ലെൻ വിരൽ നർത്തനമാടുമ്പോൾ
പല ഗോളങ്ങളി,ലെൻപ്രണയധ്വനി
വിലയം കൊള്ളുവ,തറിയുന്നേൻ...

കേവലഗായക,നല്ലിവനെന്നും
വേലയിലും വില കാണുന്നോൻ...
അറിവിലു,മാത്മസുഖത്തിലുമൊരുപോൽ
തൊഴിലിൻ മേന്മ കുറിച്ചിടുവോൻ...

പായും കുടയും നെയ്യാനറിയാം..
പാടം കൊയ്തു മെതിക്കാനറിയാം..
പാതകൾതോറും പന്തം പേറി-
പോരിൻ തേരു തെളിക്കാനറിയാം...

പാലപ്പൂമണമേറ്റൊരു പൈങ്കിളി-
പാതിര രാഗം പാടുമ്പോൾ,
ഏതോ ദിവ്യ ജഗത്തിൻ കിന്നര-
ജാലം പോൽ ഹിമ,മൂറുമ്പോൾ,
പാർവണചന്ദ്ര,നൊഴുക്കിയ പാല്പ്പുഴ-
പ്രാലേയത്തിൽ പതയുമ്പോൾ,
കല്പന തന്നുടെ ശില്പം പോലൊരു
തല്പം തീർത്തു ശയിക്കാനറിയാം...
സ്വപനം കണ്ടു കിടക്കുമ്പോഴും
സ്വർഗ്ഗം ഭൂമിയി,ലെന്നതുമറിയാം...
നാകദിവാകരനുദയം ചെയ്യാൻ
രാവുകളിനിയും തീരണ,മറിയാം....

പാവനജീവിത കാമന മാത്രം
ചേതന നിത്യമുണർത്തുമ്പോൾ
മാമല തന്നിലമർന്നവ,നൊരുനാൾ
തീമലപോൽ വരു,മെന്നതുമറിയാം....

              ---(----



ടി  യൂ  അശോകൻ


--------------------------------------------------------------------------------
*No part or full text of this literary work may be re produced
in any form without prior permission from the author.
--------------------------------------------------------------------------------



Tuesday, February 19, 2013

പൊരുതൂ സഖാക്കളേ വേഗം...



ഒരു ദശാസന്ധിതൻ
പടവിൽ നാ,മിരുൾ മാത്ര-
മിണചേർ ന്നു നിൽക്കുന്നു ചുറ്റും..

പെരുകും തമസ്സിൽ നാ-
മന്ധരായ്‌, മൃത്യുതൻ
മണവും ശ്വസിച്ചിരിക്കുന്നു..

ഇവിടെനാം പതറിയാ-
ലിരുളിന്റെ ശക്തികൾ-
ക്കിരമാത്രമായി നാം മാറും..

ഇവിടെനാം ചിതറിയാ-
ലിനിയുള്ള ജീവിതം
ഇവർതന്ന ദക്ഷിണ്യമാകും..

ഇരുളറ,യ്ക്കുള്ളിലേയ്‌-
ക്കിവർതന്നെ നമ്മൾ തൻ
ധനമൊക്കെയും കൊണ്ടുപോകും..

ഒരുതുള്ളിമാത്രം
കൊതിക്കുമ്പൊഴും ദാഹ-
ജലവും നമുക്കന്യമാകും..

ഇവിടെനാം വൈകിയാ-
ലറിവിന്റെ പാഠങ്ങൾ
പനയോല മാത്രമായ്‌ തീരും...

ചിതലിന്റെ കൊട്ടാര-
വാതുക്കൽ നമ്മളും
ജട കെട്ടി മൗനമായ്‌ നിൽക്കും...

ഇവിടെനാ,മിടറിയാ-
ലരികൾതൻ ആയുധം
ഇടനെഞ്ചിലാ,ഴത്തിലേറും..

കരയുവാ,നാവാ-
തൊടുങ്ങുന്ന നമ്മൾ തൻ
ജഡവും മുറിച്ചിവർ വിൽക്കും..

ഉണരൂ സഖാക്കളേ വേഗം-ചോര-
നിറമീപ്പതാകയ്ക്കു നിത്യം..
ഇരുകൈകൾ കൊണ്ടും
പിടിക്കുമീ കൊടിമാത്ര-
മിനി മോചനത്തിന്നു സാക്ഷ്യം....

പൊരുതൂ സഖാക്കളേ വേഗം-നീച-
ഭരണവർഗ്ഗങ്ങളേ ലക്ഷ്യം...
ഒരു ന്യൂനപക്ഷം
സുഖിക്കുന്ന വാഴ്ചത-
ന്നറുതിക്കു മാത്രമീ സമരം...

പറയൂ സഖാക്കളേ വേഗം-നാളെ-
വിടരും പ്രഭാതമേ സത്യം..
നെറികെട്ട പുരമൊക്കെ-
യെരിയുന്ന പാട്ടിനായ്‌
ചെവിയോർത്തിരിക്കുന്നു കാലം...


                --(----

ടി.യൂ.അശോകൻ



---------------------------------------------------------------------------------
*No part or full text of this literary work may be
re-produced in any form without prior permission
from the author.
--------------------------------------------------------------------------------